Categories: World

അന്‍പതോളം ഭാര്യമാരുള്ള ‘പ്രവാചകന്‌’ ജീവപര്യന്തം

Published by

ടെക്സാസ്‌: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടികളടക്കം അന്‍പതോളം ഭാര്യമാരുള്ള ‘മോര്‍മോണ്‍’ പ്രവാചകന്‌ ആജീവനാന്ത തടവു ശിക്ഷ ലഭിച്ചു. പന്ത്രണ്ടുകാരികളായ ബാലികമാരെ വിവാഹം ചെയ്യുവാന്‍ ദൈവകല്‍പ്പനയുണ്ടെന്ന്‌ അവകാശപ്പെട്ടിരുന്ന വാറന്‍ജഫ്‌ എന്ന അന്‍പത്തി അഞ്ചുകാരനായ ലാറ്റര്‍ ഡേ സെയിന്റ്സ്‌ വിഭാഗത്തിലെ പുരോഹിതനാണ്‌ തന്റെ പ്രായപൂര്‍ത്തിയാകാത്ത ഭാര്യമാരിലൊരാളെ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന്‌ പിടിയിലായത്‌. ഇയാളുടെ ഭാര്യമാരില്‍ ഇരുപതിലേറെപ്പേര്‍ മൈനര്‍മാരാണെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

മോര്‍മോണ്‍ ക്രിസ്ത്യന്‍ സഭയിലെ ശക്തമായ വിഭാഗമായ ലാറ്റര്‍ ഡെ സെയിന്റ്സില്‍നിന്നും 1984 ല്‍ വേര്‍പിരിഞ്ഞ്‌ സഭാ പിന്തുണയോടുകൂടി സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ജെഫ്‌ ദൈവകല്‍പ്പനയുടെ പേരു പറഞ്ഞാണ്‌ ബാലികമാരെ വിവാഹം കഴിച്ചിരുന്നത്‌. എന്നാല്‍ സഭാ നേതൃത്വം ഇയാളുടെ അറസ്റ്റിനോട്‌ ഇതേവരെ പ്രതികരിച്ചിട്ടില്ല. വിചാരണ നടപടിയില്‍ ഇയാള്‍ പൂര്‍ണമായും സഹകരിച്ചതായും കേസിന്റെ പ്രത്യേകത പരിഗണിക്കുമ്പോള്‍ അടുത്ത അന്‍പത്‌ വര്‍ഷത്തേക്ക്‌ ഇയാള്‍ക്ക്‌ ജാമ്യം പോലും ലഭിക്കാനിടയില്ലെന്നും പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. ജെഫ്‌ കേസ്‌ സ്വയം വാദിക്കുകയായിരുന്നു.

ലാറ്റര്‍ ഡേ സെയിന്റ്സ്‌ ചര്‍ച്ചിന്റെ വിശ്വാസപ്രകാരം ബഹുഭാര്യാത്വം കൊണ്ടുമാത്രമേ സ്വര്‍ഗപ്രാപ്തി കൈവരിക്കാനാവുകയുള്ളൂവെന്നും ദൈവ കല്‍പ്പനകളില്‍ കൈകടത്താന്‍ മനുഷ്യനവകാശമില്ലെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by