Categories: Kerala

മകളുടെ വിവാഹം ക്ഷണിച്ചത് രാഷ്‌ട്രീയം നോക്കിയല്ല – പിണറായി

Published by

തിരുവനന്തപുരം: വ്യക്തിബന്ധം മാത്രം പരിഗണിച്ചാണ്‌ തന്റെ മകളുടെ കല്യാണത്തിന് എല്ലാവരേയും കല്യാണം ക്ഷണിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‌. ക്ഷണിക്കപ്പെട്ടവരില്‍ രാഷ്‌ട്രീയ എതിരാളികളുമുണ്ടാകാമെന്നും പിണറായി തിരുവനന്തപുരത്ത്‌ പറഞ്ഞു.

ക്ഷണിക്കാന്‍ പറ്റാവുന്ന എല്ലാവരെയും ക്ഷണിച്ചു, അവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തത്‌ നല്ല അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ആക്രമണത്തിനിരയായ സി.പി.എം പ്രവര്‍ത്തര്‍കരുടെ സഹായത്തിനുള്ള ധനശേഖരാണര്‍ത്ഥ ചടങ്ങിനായി എത്തിയതായിരുന്നു അദ്ദേഹം.

ഞാനൊരു രാഷ്‌ട്രീയക്കാരനാണ്‌. എന്നെ രാഷ്‌ട്രീയമായും നശിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്‌. വിവാഹത്തിന്‌ ക്ഷണിക്കപ്പെട്ടവരിലും രാഷ്‌ട്രീയമായും, ശാരീരികമായും നശിപ്പിക്കാന്‍ ശ്രമിച്ചവരുമുണ്ട്‌. എന്നാല്‍ വിവാഹം പോലെയുള്ള ചടങ്ങുകളില്‍ ഞാന്‍ അത്തരം രാഷ്‌ട്രീയ വേര്‍തിരിവ്‌ കാണിച്ചിട്ടില്ല. രാഷ്‌ട്രീയ കക്ഷിഭേദമന്യേ ക്ഷണിക്കാവുന്ന എല്ലാവരെയും വിവാഹത്തിന്‌ ക്ഷണിച്ചിരുന്നു. ക്ഷണിച്ച എല്ലാവരും വന്നു, അത്‌ രാഷ്‌ട്രീയ ജീവിതത്തിലെ മുതല്‍ക്കൂട്ടായുള്ള അനുഭവമാണ്‌. വിവാഹത്തിന്‌ ക്ഷണിക്കുന്നത്‌ വ്യക്തിബന്ധം നോക്കിയുമാണ്‌- വി.എസ്‌ അച്യുതാനന്ദന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ പിണറായി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മറുപടി നല്‍കി.

പാര്‍ട്ടിയില്‍ നിന്ന്‌ പുറത്ത്‌ പോയവര്‍ നിരന്തരം പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‌ അത്‌ സംസാരിക്കാന്‍ നമുക്കിനിയും സമയമുണ്ടല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി. വി.എസ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതിനെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചെങ്കിലും നിറഞ്ഞ ചിരിയോടെ അദ്ദേഹം മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന്‌ പോവുകയാണ്‌ ചെയ്‌തത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by