Categories: World

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ഇടിഞ്ഞു

Published by

വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ഇടിഞ്ഞു. ലോകത്തിലെ സര്‍ക്കാരുകളുടെയും, കമ്പനികളുടെയും ക്രെഡിറ്റ്‌ റേറ്റ്‌ നിശ്ചയിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഏജന്‍സിയാണ് (എസ് ആന്റ് പി) യു.സ് ക്രഡിറ്റ് റേറ്റിങ് എ.എ.എയില്‍ നിന്ന്‌ എ.എ+ലേക്ക് താഴ്‌ത്തിയത്.

സാമ്പത്തിക മാന്ദ്യത്തിനു ശേഷം വളര്‍ച്ചാ നിരക്കു ക്രമപ്പെടുത്താന്‍ യു.എസ് ശ്രമിക്കുന്നതിനിടെയാണ് എസ് ആന്റ് പിയുടെ നടപടി. അമേരിക്കയുടെ സമ്പദ്‌ വ്യവസ്ഥ തകര്‍ച്ചയിലേക്ക്‌ പോവുകയാണെന്ന വാര്‍ത്തകളാണ്‌ റേറ്റിംഗില്‍ കുറവ്‌ വരുത്താന്‍ പ്രേരിപ്പിച്ചതെന്ന്‌ ഏജന്‍സി വ്യക്തമാക്കി.

മാന്ദ്യം മറികടക്കാന്‍ ഒബാമ സര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തുകയും കടബാധ്യത പകുതിയാക്കുകയും ചെയ്തിരുന്നു. ക്രെഡിറ്റ്‌ റേറ്റിംഗില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്ന കുറവ്‌ അടുത്ത രണ്ട്‌ വര്‍ഷത്തിനുള്ളില്‍ വീണ്ടും താഴോട്ട്‌ പോകാനുള്ള സാദ്ധ്യതയുണ്ടെന്ന സൂചനയും എസ്‌.ആന്റ്‌ പി യു.എസ്‌ സര്‍ക്കാരിന്‌ നല്‍കിയിട്ടുണ്ട്‌. കടം വാങ്ങല്‍ പരിധിയില്‍ താഴോട്ട്‌ പോവുകയോ, പലിശ നിരക്ക്‌ വര്‍ദ്ധിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ റേറ്റിംഗ്‌ ഇനിയും താഴ്‌ത്തുമെന്നും ഏജന്‍സി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ലോകത്തിലെ സര്‍ക്കാരുകളുടെയും കമ്പനികളുടെയും ക്രഡിറ്റ് റേറ്റിങ് രേഖപ്പെടുത്തുന്ന മൂന്ന് പ്രധാന ഏജന്‍സികളിലൊന്നാണു സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഏജന്‍സി. കഴിഞ്ഞ 70 വര്‍ഷമായി ഏജന്‍സിയുടെ മികച്ച റേറ്റിങ് കരസ്ഥമാക്കിയ രാജ്യമാണ് അമേരിക്ക.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by