Categories: World

അഫ്ഗാനില്‍ ചാവേറാക്രമണം: മൂന്ന്‌ മരണം

Published by

അഫ്ഗാനിസ്ഥാന്‍: ഉത്തര അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സ്ഫോടനം. വിദേശികള്‍ സന്ദര്‍ശിക്കാറുള്ള ഒരു ഹോട്ടലില്‍ ഒന്നിലധികം ചാവേര്‍ കാര്‍ ബോംബ്‌ സ്ഫോടനം നടത്തുകയായിരുന്നു.

ബോംബ്‌ എറിഞ്ഞശേഷം രണ്ടിലധികം അക്രമികള്‍ ഈ ഹോട്ടലിലേക്ക്‌ ഇരച്ചുകയറുകയായിരുന്നു. പോലീസുമായി രണ്ട്‌ മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലാണ്‌ പിന്നീട്‌ നടന്നത്‌. മൂന്ന്‌ ഹോട്ടലിലെ കാവല്‍ക്കാര്‍ മരിക്കുകയും പത്തിലധികം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന്‌ ഇവിടെ താമസിച്ചിരുന്ന വിദേശികളെ മറ്റിടങ്ങളിലേക്ക്‌ മാറ്റി. സ്ഫോടനത്തില്‍ അടുത്തുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു.

വലിയ ശബ്ദത്തോടെയാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. കുണ്ടൂസ്‌ നഗരം കുലുങ്ങിയതായി തോന്നിയെന്ന്‌ പ്രദേശത്തെ ഒരു കടയുടമ പറഞ്ഞു. ഈ ഹോട്ടലില്‍നിന്നും പത്ത്‌ മീറ്റര്‍ അകലെയുള്ള കെട്ടിടത്തിലാണ്‌ ഇയാള്‍ താമസിക്കുന്നത്‌. കഴിഞ്ഞമാസം കുണ്ടൂസിലൂടെ ഡെപ്യൂട്ടി ഗവര്‍ണറുടെ വാഹനത്തിന്‌ അകമ്പടി പോയ സുരക്ഷാ സൈനികര്‍ക്ക്‌ നേരെ ആക്രമണം നടത്തുകയും മൂന്ന്‌ സുരക്ഷാ ഭടന്മാര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണില്‍ മാര്‍ക്കറ്റിലുണ്ടായ അപകടത്തില്‍ പത്തോളംപേര്‍ മരിച്ചിരുന്നു. ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മൂന്ന്‌ പോലീസുകാരടക്കം മൂന്ന്‌ നഗരവാസികളും മരിച്ചിരുന്നു. മെയ്‌ മാസത്തിലുണ്ടായ ആക്രമണത്തില്‍ തക്കാന്‍ പ്രവിശ്യയിലെ പോലീസ്‌ മേധാവിയായ മുഹമ്മദ്‌ മരിക്കുകയുണ്ടായി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by