Categories: Kerala

ഗുരുവായൂര്‍ ബോംബുഭീഷണി: ഉറവിടം കണ്ടെത്താനായില്ല

Published by

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം ബോംബ്‌ വെച്ച്‌ തകര്‍ക്കുമെന്ന ഭീഷണിക്കത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും പോലീസിന്‌ സാധിച്ചില്ല. ചെന്നൈയില്‍ നിന്നാണ്‌ കത്ത്‌ ലഭിച്ചതെന്നും ഇതില്‍ ഒരു തമിഴ്‌നാട്ടിലെ ഉയര്‍ന്ന റിട്ട. ഐപിഎസ്‌ ഉദ്യോഗസ്ഥന്‌ പങ്കുണ്ടെന്നും സംശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്‌ സ്ഥിരീകരിക്കുവാനോ നടപടി സ്വീകരിക്കുവാനോ കേരള പോലീസിനും ഗുരുവായൂരില്‍ വന്ന്‌ അന്വേഷണം നടത്തിയ തമിഴ്‌നാട്‌ പോലീസിനോ സാധിച്ചിട്ടില്ല എന്നാണ്‌ അറിയുന്നത്‌.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു സിഐയേയും ഏതാനും പോലീസുകാരേയും തമിഴ്‌നാട്ടിലേക്ക്‌ അയച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ ക്ഷേത്രസുരക്ഷ സംബന്ധിച്ച്‌ സര്‍ക്കാരും പോലീസും വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്നതിന്റെ സൂചനയാണ്‌ ഇത്ര ദിവസമായിട്ടും ഇന്ത്യയിലെ ഏറ്റവും പ്രധാന ശ്രീകൃഷ്ണക്ഷേത്രത്തിന്‌ ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പിന്നില്‍. ഉന്നത ഉദ്യോഗസ്ഥരെപ്പോലും അന്വേഷണം നടത്താന്‍ തമിഴ്‌നാട്ടിലേക്ക്‌ അയക്കാത്തതില്‍ ഭക്തജനങ്ങള്‍ക്ക്‌ ആക്ഷേപമുണ്ട്‌.

ക്ഷേത്രത്തില്‍ ബോംബ്‌ ഭീഷണിയെത്തുടര്‍ന്നുണ്ടായ സുരക്ഷാക്രമീകരണങ്ങള്‍ തുടരുകയാണ്‌. ഇത്‌ കുറച്ചുനാള്‍കൂടി തുടരുമെന്ന്‌ പോലീസ്‌ അറിയിച്ചു. എന്നാല്‍ ബോംബ്‌ ഭീഷണി ഉയര്‍ന്നതുമുതല്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരില്‍ ഭക്തജനങ്ങളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഐജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ പറഞ്ഞെങ്കിലും ഉടന്‍തന്നെ ഇത്‌ പ്രാബല്യത്തില്‍ വരുത്തണമെന്നാണ്‌ ഭക്തജനങ്ങളുടെ ആവശ്യം. എന്നാല്‍ സുരക്ഷ ഏര്‍പ്പെടുത്തുമ്പോള്‍ അത്‌ ഭക്തര്‍ക്ക്‌ ശല്യമാകാത്തവിധത്തിലും ദര്‍ശനത്തിന്‌ തടസ്സം സൃഷ്ടിക്കാത്ത തരത്തിലുമായിരിക്കണമെന്നാണ്‌ ഭക്തരുടെ ആവശ്യം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by