Categories: India

രാജ്യത്തുടനീളം സ്ഫോടനങ്ങള്‍ നടത്താന്‍ താലിബാന്‍ പദ്ധതി

Published by

അഹമ്മദാബാദ്: രാജ്യത്തുടനീളം സ്ഫോടനങ്ങള്‍ നടത്താന്‍ ഭീകരസംഘടനയായ താലിബാന്‍ പദ്ധതിയിട്ടതായി മൊഴി. ഗുജറാത്ത് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ അംഗം ഡാനിഷ് റിയാസാണ് മൊഴി നല്‍കിയത്. ഇന്ത്യന്‍ മുജാഹിദീന്റെ റിക്രൂട്ടിങ് ഏജന്റാണിയാള്‍.

ഇന്ത്യന്‍ മുജാഹിദീനുമായി ചേര്‍ന്നാണ് താലിബാന്‍ പദ്ധതി തയാറാക്കിയത്. വഡോദര സ്റ്റേഷനില്‍ നിന്ന് ജൂണിലാണ് റിയാ‍സിനെ പിടികൂടിയത്. 2008- മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതികള്‍ക്കു ജാര്‍ഖണ്ഡില്‍ അഭയം നല്‍കിയ കേസിലും ഇയാള്‍ പ്രതിയാണ്. ഇയാളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശി ഹാറൂണില്‍ നിന്നു ലഭിച്ച ഇ- മെയിലുകളില്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് തീവ്രവാദത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള വിവരങ്ങളാണു ലഭിച്ചത്.

പത്ത് യുവാക്കളെയാണു താലിബാന്റെ പ്രത്യേക പരിശീലനത്തിന് അയച്ചത്. റിയാസിനു കിട്ടിയ ഇ- മെയിലുകളില്‍ തീവ്രവാദിയാക്രമണങ്ങള്‍ നടത്തിയ പത്തോളം പേരുടെ സന്ദേശങ്ങളും കണ്ടെടുത്തു. 2008- മുംബൈ സ്ഫോടന പരമ്പരയില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നയാളാണു ഹാറൂണ്‍. ഇയാള്‍ക്കു താലിബാന്‍ നേതാക്കളുമായി ബന്ധമുണ്ടെന്നു പോലീസ് വ്യക്തമാക്കി. ഇക്കാര്യം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by