Categories: World

കോംഗോയില്‍ വിമാനം തകര്‍ന്ന് 127 മരണം

Published by

കിന്‍ഷാസാ: കോംഗോയില്‍ ബോയിംഗ്‌ 727 വിമാനം തകര്‍ന്ന് വീണ് 127 പേര്‍ മരിച്ചതായി ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. കിഴക്കന്‍ കോംഗോയിലെ കിസന്‍ഗിനി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം തകര്‍ന്ന്‍ വീണത്.

കോംഗോയുടെ തലസ്ഥാനത്ത് നിന്നും പറന്നുയര്‍ന്ന വിമാനം മോശം കാലാവസ്ഥ മൂലം കിസന്‍ഗിനി വിമാനത്താവളത്തില്‍ തിരിച്ച് ഇറക്കുമ്പോഴാണ്‌ അപകടം ഉണ്ടായത്‌. യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ച ഹേവാ ബോറ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ്‌ 727 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ലാന്‍ഡിങ്ങിനു തയാറെടുക്കുമ്പോള്‍ വിമാനം നിയന്ത്രം വിട്ടു തീപിടിക്കുകയായിരുന്നു. റണ്‍‌വേയ്‌ക്ക് 200 മീറ്റര്‍ മാറിയാണ് വിമാനം തകര്‍ന്ന് വീണത്. സുരക്ഷാകാരണങ്ങളാല്‍ യൂറോപ്യന്‍ യൂണിയന്‍ ഹേവാ ബോറയുടെ വിമാനങ്ങളെ കരിമ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വര്‍ഷത്തിനിടെ ഹേവാ ബോറ കമ്പനിയുടെ വിമാനം തകര്‍ന്നുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്.

2008ല്‍ കിഴക്കന്‍ കോംഗോയിലെ ഗോമയില്‍ വിമാനം തകര്‍ന്ന് 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന് അകത്ത് മാത്രമാണ് ഹേവ ബോറ സര്‍വ്വീസ് നടത്തുന്നത്. മരണസംഖ്യ സംബന്ധിച്ച കണക്കുകള്‍ വ്യക്തമല്ല. അപകടത്തില്‍ 53 പേര്‍ മരിച്ചുവെന്നും 57 ഓളം പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും ഹേവ ബോറ എയര്‍ലൈന്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by