Categories: Kottayam

നാലമ്പല തീര്‍ത്ഥടകര്‍ക്ക്‌ അടിസ്ഥാന സൗകര്യം ഒരുക്കുക: ബിജെപി

Published by

രാമപുരം: രാമായണ മാസത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം പതിനായിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തുന്ന രാമപുരത്തെ നാലമ്പലദര്‍ശനത്തെ സര്‍ക്കാര്‍ പാടേ അവഗണിക്കുകയാണെന്ന്‌ ബിജെപി ആരോപിച്ചു. സംസ്ഥാന ധനകാര്യ മന്ത്രിയുടെ നിയോജകമണ്ഡലത്തില്‍പ്പെടുന്ന, മദ്ധ്യകേരളത്തിലെ ഏറ്റവും തിരക്കുള്ള, രാമപുരത്തെ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ വാഹനപാര്‍ക്കിംഗിനുള്ള സൗകര്യമോ, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടുന്ന കംഫര്‍ട്ട്സ്റ്റേഷനുകളോ ഇവിടെ ഇല്ലായെന്നുളളത്‌ പ്രതിഷേധാര്‍ഹമാണ്‌. റോഡുകളുടെ വീതിക്കുറവുമൂലം വാഹനത്തിരക്കുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതതടസ്സവും ഇവിടെ നിത്യസംഭവമാണ്‌. കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ നിന്നും അമനകര ഭരതസ്വാമിക്ഷേത്രത്തിലേക്കുള്ള വണ്‍വേ സംവിധാനത്തില്‍ പാരലല്‍ റോഡു നിര്‍മ്മിക്കണമെന്ന ഭക്തരുടെ കാലങ്ങളായുള്ള ആവശ്യം കണ്ടില്ലെന്നു നടിക്കുന്ന നിലപാടാണ്‌ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്‌. കൂടപ്പുലം ക്ഷേത്രത്തിനടുത്തുള്ള പാലത്തിണ്റ്റെ വീതി കൂട്ടുന്നതിണ്റ്റെ ഭാഗമായി കൈവരികള്‍പൊളിച്ചു മാറ്റുകയും റോഡിണ്റ്റെ ഭിത്തി തകരുകയും ചെയ്തതോടെ വാന്‍ അപകടസാദ്ധ്യതയുള്ള ഭാഗമായി ഇവിടം മാറിക്കഴിഞ്ഞു. ഇവിടെ എത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്‌ക്കും ഗതാഗതനിയന്ത്രണത്തിനും കൂടുതല്‍ പോലീസിനെ നിയോഗിക്കുകയും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന കാലമായതിനാല്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെണ്റ്റ്‌ സ്ക്വാഡിനെ ഓരോക്ഷേത്രത്തിലും നിയോഗിക്കുകയും പ്രാഥമിക ചികിത്സക്കാവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തണമെന്നും ബിജെപി രാമപുരം പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by