Categories: World

മുഖാവരണങ്ങള്‍ നീക്കി പരിശോധിക്കാന്‍ ആസ്ട്രേലിയന്‍ പോലീസിന്‌ അനുമതി

Published by

സിഡ്നി: കുറ്റവാളികളെ കണ്ടെത്താന്‍ മുഖാവരണങ്ങള്‍ നീക്കി പരിശോധിക്കാനുള്ള അധികാരം ആസ്ട്രേലിയയിലെ ന്യൂ സൗത്ത്‌ വേല്‍സ്‌ പോലീസിന്‌ ലഭിച്ചു. ആരെങ്കിലും മുഖാവരണം മാറ്റാന്‍ വിസമ്മതിച്ചാല്‍ അവര്‍ക്ക്‌ ഒരുവര്‍ഷം വരെ തടവും അല്ലെങ്കില്‍ ഭീമമായ തുകക്കുള്ള പിഴ ശിക്ഷയും ലഭിക്കും. ഈ നടപടി തങ്ങള്‍ക്ക്‌ സ്വീകാര്യമാണെന്ന്‌ സംസ്ഥാനത്തെ മുസ്ലീംനേതാക്കള്‍ അറിയിച്ചു.

ഒരു വ്യക്തി ഹെല്‍മറ്റോ ബുര്‍ഖയോ മറ്റ്‌ മുഖാവരണമോ ധരിക്കുന്നതിനു ഞാനെതിരല്ല പക്ഷെ പോലീസിന്‌ അവരെ തിരിച്ചറിയാനുള്ള അവസരം നല്‍കണം. പ്രധാനമന്ത്രി ബാറി ഒഫാറല്‍ പറഞ്ഞു. എനിക്ക്‌ എല്ലാ മതാചാരങ്ങളോടും ബഹുമാനമാണ്‌. പക്ഷെ പോലീസിന്‌ അവരുടെ ജോലിയുടെ ഭാഗമായി ആളുകളെ തിരിച്ചറിയേണ്ടതുണ്ട്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നടപടിമൂലം വ്യക്തതയും ഉറപ്പുമുണ്ടാകുമെന്ന്‌ ഇതിനെ സ്വാഗതം ചെയ്തുകൊണ്ട്‌ പോലീസ്‌ അറിയിച്ചു. ന്യൂ സൗത്ത്‌ വേല്‍സിലെ ഇസ്ലാമികകേന്ദ്രം നടപടിയെ അംഗീകരിച്ചു. എന്നാല്‍ മുസ്ലീം വനിതാസംഘടനകള്‍ ഈ ആവശ്യത്തിന്‌ വനിതാ പോലീസിനെ ഉപയോഗിക്കുന്നതാവും നല്ലതെന്നഭിപ്രായപ്പെട്ടു. ഈ നിയമം പ്രാബല്യത്തിലാകാന്‍ കാര്‍നിത മാത്യൂസിന്റെ കേസ്സാണ്‌ കാരണമായത്‌. തന്റെ ബുര്‍ക്ക ഊരി പരിശോധിക്കാന്‍ ഒരു പോലീസുകാരന്‍ ശ്രമിച്ചു എന്ന്‌ കളവു പറഞ്ഞതിനെത്തുടര്‍ന്ന്‌ അവരെ ആറുമാസം ജയിലിലടച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by