Categories: Kottayam

നവവധു കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടി

Published by

കോട്ടയം : താലികെട്ടാന്‍ ഒരുങ്ങവെ വധു കതിര്‍മണ്ഡപത്തില്‍ നിന്ന്‌ ഇറങ്ങിയോടി. വരനെ ഇഷ്ടമല്ലെന്നും വര്‍ഷങ്ങളായി പ്രണയത്തിലായിരിക്കുന്ന യുവാവുമായി കഴിയാനാണ്‌ താത്പര്യമെന്നും പറഞ്ഞാണ്‌ യുവതി റോഡിലേക്ക്‌ ഓടിയത്‌. ഇതേ തുടര്‍ന്ന്‌ മാതാപിതാക്കള്‍ കൈവിട്ടതോടെ യുവതിയെ പിതൃസഹോദരനോടൊപ്പം പോലീസ്‌ വിട്ടയച്ചു. ഇന്നലെ രാവിലെ ൧൧.൩൦ ഓടെ കോട്ടയം കോടിമത സുമംഗലി കല്യാണ മണ്ഡപത്തിലാണ്‌ സംഭവം. ഒന്നരമാസം മുമ്പാണ്‌ തിരുവനന്തപുരം ചാല സ്വദേശിയായ വിദേശത്ത്‌ ജോലിയുള്ള യുവാവുമായി കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ യുവതിയുടെ വിവാഹം ആലോചിച്ച്‌ ഇന്നലെ വിവാഹത്തീയതി നിശ്ചയിച്ചത്‌. എതിര്‍പ്പൊന്നും പറയാതിരുന്ന യുവതി ഇന്നലെ രാവിലെ വിവാഹവസ്ത്രങ്ങളും അണിഞ്ഞൊരുങ്ങി കതിര്‍മണ്ഡപത്തിലെത്തിയത്‌. ക്ഷേത്രാചാരപ്രകാരമുള്ള പൂജകള്‍ക്കും മറ്റും ശേഷം കാര്‍മികന്‍ താലിമാല വരണ്റ്റെ കൈയില്‍ കൊടുത്തശേഷം കെട്ടാന്‍ ഒരുങ്ങുമ്പോഴാണ്‌ തനിക്ക്‌ ഈ വിവാഹത്തില്‍ താത്പര്യമില്ലെന്നും താന്‍ ഒരാളെ സ്നേഹിക്കുന്നുണ്ടെന്നും അയാളുമായി ജീവിക്കാനാണ്‌ തീരുമാനമെന്നും അറിയിച്ച ശേഷം കതിര്‍മണ്ഡപത്തില്‍ നിന്നുമിറങ്ങിയോടി എംസിറോഡിലെത്തുകയായിരുന്നു. പുറത്തു നിന്നിരുന്ന വധുവിണ്റ്റെ ബന്ധുവായ വൃദ്ധനോട്‌ തനിക്ക്‌ കാമുകനോടൊപ്പം കഴിയുന്നതിലാണ്‌ താത്പര്യമെന്ന്‌ പറഞ്ഞു. സംഭവം വിവാദമായതോടെ വരനും കൂട്ടരും മടങ്ങി. ഇതേ തുടര്‍ന്ന്‌ സംഭവസ്ഥലത്തെത്തിയ ചിങ്ങവനം പോലീസ്‌ കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ കാമുകനുമായി പോലീസെത്തി ബന്ധപ്പെട്ടു. താന്‍ ഉടന്‍ കോടിമതയിലെത്താമെന്ന്‌ കാമുകന്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ അല്‍പസമയം കഴിഞ്ഞ്‌ പോലീസ്‌ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്‌ ഓഫ്‌ എന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന്‌ യുവതി നല്‍കിയ മേല്‍വിലാസപ്രകാരം പോലീസ്‌ എത്തി അന്വേഷിച്ചപ്പോള്‍ യുവാവ്‌ ഇവിടെ ഇല്ലെന്നും തൃശൂരിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ വീണ്ടും യുവതിയുടെ മാതാപിതാക്കളുമായി ചിങ്ങവനം പോലീസ്‌ പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ഇരുവരും തയാറായില്ല. മാതാപിതാക്കള്‍ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്തു. കാമുകനേയും കണ്ടു കിട്ടാതെ വലഞ്ഞ പോലീസ്‌ ഒടുവില്‍ യുവതിയുടെ പിതൃസഹോദരനോടൊപ്പം യുവതിയെ പറഞ്ഞയച്ചു. കഞ്ഞിക്കുഴി സ്വദേശി യുവാവുമായി യുവതി ഹയര്‍സെക്കന്‍ഡറി കാലം മുതല്‍ പ്രണയത്തിലായിരുന്നു. മൂന്നുവര്‍ഷം മുമ്പ്‌ ഇരുവരും ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ കാമുകനോടൊപ്പം കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ കോട്ടയം ഈസ്റ്റ്‌ പോലീസ്‌ കേസെടുത്തിരുന്നു. നഴ്സിംഗ്‌ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി ജോലിക്കായി കാത്തിരിക്കുകയാരിരുന്നു. സംഭവത്തില്‍ വരണ്റ്റെ ബന്ധുക്കള്‍ അടുത്ത ദിവസം പരാതി നല്‍കുമെന്നാണ്‌ അറിയുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by