Categories: World

അഫ്ഗാനില്‍ നിന്നും ബ്രിട്ടണ്‍ സൈന്യത്തെ പിന്‍‌വലിക്കുന്നു

Published by

ലണ്ടന്‍: അടുത്ത വര്‍ഷം അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു. 800 സൈനികരെയാണു പിന്‍വലിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈയാഴ്ചയുണ്ടാകും.

അഫ്ഗാനിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ സാന്നിധ്യം പുനപരിശോധിക്കുകയാണെന്നു പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. 2015 നു ശേഷം അഫ്ഗാനില്‍ ഒരു ബ്രിട്ടീഷ് സൈനികന്‍ പോലും ഉണ്ടാകില്ലെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

സൈനികരെ നാട്ടിലേക്കു മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഒമ്പതു മാസത്തിനുള്ളില്‍ 400 സൈനികരെ പിന്‍വലിക്കുമെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ മേയില്‍ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ സൈന്യം ബ്രിട്ടന്‍റേതാണ്. ഹെല്‍മന്ദ് പ്രവിശ്യയിലാണ് ഇവര്‍ അധികവും സേവനമനുഷ്ഠിക്കുന്നത്.

അഫ്ഗാന്‍ യുദ്ധത്തില്‍ ഇതുവരെ 374 ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം അഫ്ഗാനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുമെന്നു യു.എസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by