Categories: Vicharam

ആദിവാസികള്‍ക്ക്‌ അരി മാത്രമാണോ പ്രശ്നം?

Published by

കേരളത്തിലെ ഗോത്രവിഭാഗങ്ങള്‍ക്കെല്ലാം സന്തോഷം പകരുന്ന രാഷ്‌ട്രീയസംഭവ വികാസമാണ്‌ അവരില്‍പ്പെടുന്ന ഒരാളെത്തന്നെ പട്ടികവര്‍ഗ വികസനത്തിന്റെ ചുമതലയുള്ള മന്ത്രിയാക്കിയത്‌. 1.05 ശതമാനം മാത്രം വരുന്ന സംസ്ഥാനത്തെ വനവാസികളുടെയെല്ലാം പ്രാതിനിധ്യമാണ്‌ ഈ നീക്കത്തിലൂടെ ഐക്യജനാധിപത്യമുന്നണി നേടിയിട്ടുള്ളത്‌ എന്നതുകൊണ്ടുതന്നെ സംസ്ഥാനത്ത്‌ ഈ വിഭാഗം നേരിടുന്ന നിര്‍ണായകപ്രശ്നങ്ങള്‍ക്കെല്ലാം ഒത്തുതീര്‍പ്പുകളല്ല, മറിച്ച്‌ പരിഹാരം കണ്ടെത്തേണ്ടതുണ്ട്‌. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ വനവാസി വിഭാഗങ്ങളുടെ അതിശക്തമായ പ്രതിഷേധത്തിന്‌ ഇന്നത്തെ സര്‍ക്കാര്‍ നേരിടേണ്ടിവരും.

മുന്‍ഗണനാക്രമത്തില്‍ ഭൂമിയുടെ പ്രശ്നം തന്നെയാണ്‌ മുന്നില്‍വരുന്നത്‌. ഇതു മനസിലാക്കിയാണ്‌ ഭൂരഹിതരായ 6700റോളം വനവാസി കുടുംബങ്ങള്‍ക്ക്‌ 90 ദിവസങ്ങള്‍ക്കകം ഭൂമി നല്‍കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. നല്ലതുതന്നെ. പക്ഷേ ഒന്നുണ്ട്‌. കാലേ‍ ഇത്രയായിട്ടും ആദിവാസികള്‍ക്ക്‌ നല്‍കിയ ഈ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. മാറിമാറിവന്ന പല സര്‍ക്കാരുകളും കുറെപേര്‍ക്ക്‌ ഭൂമി നല്‍കിയിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും കൃത്യമായ പട്ടയമോ സ്വന്തമായ ആവശ്യത്തിനും സ്വാതന്ത്ര്യത്തിനുമനുസരിച്ച്‌ ലഭിച്ച ഭൂമി ഉപയോഗപ്പെടുത്തുന്നതിനുള്ള രേഖകളൊ നല്‍കിയിട്ടില്ല. അതുപോലെ ഭൂമി കൈവശം ലഭിച്ച പലരും വനംവകുപ്പിന്റെയും റവന്യൂവകുപ്പിന്റേയും പരിസ്ഥിതി മന്ത്രാലയത്തിന്റെയുമെല്ലാം കടമ്പകളില്‍ തട്ടി ഒന്നും ചെയ്യാന്‍ കഴിയാതെ ഇരിക്കുകയുമാണ്‌. ഇങ്ങനെയുള്ള ഭൂമി അട്ടപ്പാടി, മറയൂര്‍, വയനാട്ടിലെ തൃക്കൈപ്പറ്റ തുടങ്ങിയ അനവധി സ്ഥലങ്ങളില്‍ കാണാവുന്നതാണ്‌. വിവിധ വകുപ്പുകളുടെ ഏകീകരിക്കപ്പെട്ട പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിന്‌ പരിഹാരം കാണാന്‍ കഴിയൂ.

ഭൂമിയില്ലാത്തവരെപ്പോലെ ഭൂമിയുള്ളവരുടെ പ്രശ്നങ്ങളും അനവധിയാണ്‌. വയനാട്ടിലെ സുഗന്ധഗിരി, കണ്ണൂരിലെ ആറളം, മലപ്പുറത്തെ ചാലിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരേക്കര്‍ മുതല്‍ അഞ്ച്‌ ഏക്കര്‍ വരെ ഭൂമിയുള്ള വനവാസി കുടുംബങ്ങളുണ്ട്‌. സര്‍ക്കാര്‍ തന്നെയാണ്‌ ഈ ഭൂമിയെല്ലാം വിതരണം ചെയ്തിട്ടുള്ളത്‌. എന്നാല്‍ വിധിവൈപരീത്യമെന്ന്‌ പറയട്ടെ അഞ്ച്‌ ഏക്കര്‍ വരെയുള്ള ഭൂമിയുള്ളവര്‍പോലും ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നവരാണ്‌. സുഗന്ധഗിരി അതിനുദാഹരണം കൂടിയാണ്‌. ഭൂമി അന്യാധീനപ്പെടുത്താനോ, ലീസിന്‌ കൊടുക്കാനോ നിയമസാധുതയില്ലെങ്കില്‍പ്പോലും മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലെല്ലാം അന്യവിഭാഗത്തില്‍പ്പെട്ടവര്‍ ലീസിന്‌ കയ്യിലാക്കി കൃഷിയും മറ്റും ചെയ്തുവരുന്നുണ്ട്‌. ഇതിന്‌ പരിഹാരം ഭൂമി നല്‍കിയ ഓരോ പ്രദേശത്തും ജലദൗര്‍ലഭ്യത്തിന്റെയും കാടുകള്‍ വെട്ടിത്തെളിക്കുന്നതിലും മറ്റും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വന്യമൃഗങ്ങളുടെ ശല്യങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുകയാണ്‌. കാടിന്റെയും വനവിഭവങ്ങളുടേയും വന്യമൃഗങ്ങളുടേയും സംരക്ഷണം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കേ വനംകൊണ്ട്‌ മനുഷ്യര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ടതും സര്‍ക്കാര്‍ തന്നെയാണ്‌. ഇതോടൊപ്പം ഭൂമി കൈവശമുള്ളവര്‍ക്ക്‌ കൃഷി ചെയ്യാനാവശ്യമായ വിത്തും വളവും വിദഗ്‌ദ്ധ ഉപദേശങ്ങളും നല്‍കാനുള്ള വ്യവസ്ഥയും ഉണ്ടാക്കണം.

2006 അവസാനമാണ്‌ വനാവകാശ നിയമം ലോക്സഭ പാസ്സാക്കിയത്‌. വനങ്ങളില്‍ താമസിച്ച്‌ ഉപജീവനം നടത്തിവരുന്ന വിഭാഗങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഇത്‌ നിര്‍മിച്ചിട്ടുള്ളത്‌. എന്നാല്‍ കഴിഞ്ഞകാല സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്നുമാത്രമല്ല പ്രസ്തുത നിയമത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ വനഗ്രാമങ്ങള്‍തോറും ഗ്രാമസഭകള്‍ ഉണ്ടാക്കി. എന്നാല്‍ ഈ സഭകളിലെ തങ്ങളുടെ രാഷ്‌ട്രീയ മുതലെടുപ്പിനായി അവരവരുടെ സംഘടനകളില്‍പ്പെട്ടവരെമാത്രം ഉള്‍പ്പെടുത്തി. അതുകൊണ്ട്‌ പ്രസ്തുത സഭകളെല്ലാം പിരിച്ചുവിട്ട്‌ സ്വതന്ത്രവും നീതിയുക്തവുമായ ഗ്രാമസഭകള്‍ വനഗ്രാമങ്ങളില്‍ ഉണ്ടാക്കുകയും വനാവകാശ നിയമത്തില്‍ പറഞ്ഞിട്ടുള്ളവയെപ്പോലെ താമസസ്ഥലവും റോഡും വൈദ്യുതിയും വിദ്യാഭ്യാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമെല്ലാം അടങ്ങുന്ന വനഗ്രാമങ്ങള്‍ ഉണ്ടാക്കുകയും വേണം.

ഭൂമിയെ സംബന്ധിച്ച്‌ ഇതിലും വ്യത്യസ്തമായ പ്രശ്നമാണ്‌ തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ്‌, വയനാട്‌, പാലക്കാട്‌ തുടങ്ങിയ ജില്ലകളില്‍ വനവാസികള്‍ നേരിടുന്നത്‌. ഈ പ്രദേശങ്ങളില്‍ ഗോത്രവര്‍ഗവിഭാഗങ്ങള്‍ തലമുറ തലമുറകളായി താമസിച്ചും കൃഷി ചെയ്തും വരുന്ന ഭൂമിക്കൊന്നും പട്ടയങ്ങളില്ല. അതുകൊണ്ട്‌ തിരുവനന്തപുരം അഗസ്ത്യ വനപ്രദേശത്തെ കാണിക്കാരും ദേവികുളം താലൂക്കില്‍ ജീവിച്ചുവരുന്ന മുതുവാന്‍മാരും വടശ്ശേരിക്കര ഭാഗത്തെ മലമ്പണ്ടാരങ്ങളും അട്ടപ്പാടിയിലെ കുറുമ്പരും വയനാട്‌ ജില്ലയിലെ കാട്ടുനായ്‌ക്ക വിഭാഗക്കാര്‍ താമസിക്കുന്ന പല പ്രദേശങ്ങളും എല്ലാം സര്‍ക്കാരിന്റെ ഏതു സമയത്തുമുള്ള കുടിയിറക്ക്‌ ഭീഷണിക്ക്‌ വിധേയമാണ്‌. കാലാകാലങ്ങളായി തങ്ങള്‍ക്കവകാശപ്പെട്ട വനഭൂമിയില്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ സമൂഹത്തെ മുഴുവന്‍ കയ്യേറ്റക്കാരായി കാണുന്ന സര്‍ക്കാര്‍ നയം ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ തനി പകര്‍പ്പാണ്‌. വനത്തിന്റെ അവകാശികള്‍ വനവാസികളാണ്‌ എന്ന തിരിച്ചറിവിലൂടെ സ്വതന്ത്ര്യജനാധിപത്യ സര്‍ക്കാരുകള്‍ നിയമങ്ങള്‍ക്ക്‌ മാറ്റം വരുത്തി അടിസ്ഥാനവര്‍ഗങ്ങളായ വനവാസികളെ രക്ഷിക്കേണ്ടതാണ്‌.

ഒരു രൂപയ്‌ക്ക്‌ അരി എന്നത്‌ കേന്ദ്രസഹായത്തോടെ കേരളത്തിലും നടപ്പാക്കാന്‍ കഴിയും. എന്നാല്‍ വനവാസികളടങ്ങുന്ന എല്ലാ പിന്നോക്കക്കാരും അനുഭവിക്കുന്ന ചില മൗലിക പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഉടന്‍ പതിയേണ്ടതാണ്‌. ഭൂമിയില്ലാത്തവരായ എല്ലാ വിഭാഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ്‌ വിറകിന്റെ ക്ഷാമം. ഇത്‌ എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകിച്ച്‌ മഴക്കാലത്ത്‌ കിട്ടാക്കനി തന്നെയാണ്‌. വയനാട്ടിലെ ഒരു പഞ്ചായത്തില്‍ പഠനം നടത്തിയപ്പോഴാണ്‌ ഇതിന്റെ കാഠിന്യം മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. അഞ്ചോ ആറോ പേര്‍ അടങ്ങുന്ന ഒരു ബിപിഎല്‍ കുടുംബത്തിന്‌ ഒരുമാസത്തേക്ക്‌ ഏകദേശം 1000 മുതല്‍ 1400 രൂപവരെ വിറകിന്‌ വേണ്ടിവരുന്നു. ഒരുനേരത്തെ അരി കൈവശമുള്ളപ്പോള്‍ പോലും കഞ്ഞിവെക്കാന്‍ ബുദ്ധിമുട്ടുകയാണ്‌ ഓരോ കുടുംബവും. ഇതിന്‌ പരിഹാരത്തിനായി ബയോഗ്യാസ്‌ പോലുള്ള വ്യവസ്ഥകളോ ഈ വിഭാഗത്തിന്‌ ഇന്ന്‌ നല്‍കിവരുന്ന പരിമിതമായ മണ്ണെണ്ണ റേഷന്‍ വര്‍ധിപ്പിക്കുകയോ ചെയ്യേണ്ടതാണ്‌. ഒട്ടുമിക്ക കോളനികളുടെ മുമ്പില്‍വരെ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും വീടുകളില്‍ വയറിംഗ്‌ കഴിച്ചിട്ടുണ്ടെങ്കിലും അതത്‌ പഞ്ചായത്തുകളുടെ അനാസ്ഥകൊണ്ടും വൈദ്യുതിബോര്‍ഡിന്റെ കെടുകാര്യസ്ഥതകൊണ്ടും വൈദ്യുതി ബന്ധം ലഭിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുതീകരിക്കാത്ത വീടുകളെക്കുറിച്ച്‌ കണക്കെടുപ്പ്‌ നടത്തുകയും അതിന്റെ തെളിവായി വീടുകളില്‍ ‘വൈദ്യുതീകരിച്ചിട്ടില്ലാത്ത വീട്‌’ എന്നും തൂക്കിയിട്ടുണ്ട്‌. ഈ ബോര്‍ഡുകളെ നോക്കുകുത്തികളാക്കാതെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി സൗകര്യമുണ്ടാവണം. അങ്ങനെ ചെയ്താല്‍ മാത്രമേ കോളനികള്‍തോറും നടക്കുന്ന അനധികൃത കറന്റ്‌ മോഷണവും അതില്‍നിന്നും ഉണ്ടായേക്കാവുന്ന ദുരന്തങ്ങളും ഒഴിവാക്കപ്പെടുകയുള്ളൂ.

പ്ലസ്‌ വണ്‍ മുതല്‍ ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ വനവാസി വിഭാഗത്തിന്‌ വളരെ കുറവാണ്‌ ലഭിച്ചുവരുന്നത്‌. ഉപരിപഠനാര്‍ത്ഥികളായ ഓരോ വിദ്യാര്‍ത്ഥിക്കും കാലാനുസൃതമായി ഗ്രാന്റും മറ്റു സഹായങ്ങളും വര്‍ദ്ധിപ്പിക്കുകയും എഞ്ചിനീയറിംഗ്‌, മെഡിക്കല്‍ തുടങ്ങിയ പ്രൊഫഷണല്‍ രംഗങ്ങളിലേക്ക്‌ വനവാസി കുട്ടികള്‍ കടന്നുവരുന്നതിനായി അവര്‍ക്ക്‌ പരിശീലന കളരികളും ആവശ്യമെങ്കില്‍, പ്രത്യേക എന്‍ട്രന്‍സ്‌ പരീക്ഷകളും നടത്തേണ്ടതാണ്‌. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത്‌ ഇങ്ങനെനടന്നിരുന്ന പ്രവേശന പരീക്ഷ നിര്‍ത്തിവെയ്‌ക്കുകയാണുണ്ടായത്‌.

ഗോത്രവര്‍ഗസംസ്ക്കാരം വളര്‍ന്നുവന്നതും വിപുലപ്പെട്ടതുമെല്ലാം കൃഷിയിലൂടെയാണ്‌. അതിലേറ്റവും പ്രധാനപ്പെട്ടതാണ്‌ നെല്‍കൃഷി. നെല്‍പ്പാടങ്ങളിലെ ഞാറ്റടികളില്‍നിന്നാണ്‌ നാടന്‍പാട്ടുകളും നാട്ടറിവുകളും ഒക്കെ ഉണ്ടായിവന്നിട്ടുള്ളത്‌. കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ ഭാഷയുടെ പെരുമയും അവിടുന്നു തന്നെയാണ്‌ ആരംഭിക്കുന്നത്‌. അതുകൊണ്ട്‌ കേരളത്തില്‍ നെല്‍കൃഷി തിരിച്ചുവരണം. അങ്ങനെവന്നാല്‍ ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മയ്‌ക്കും കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്കും പ്രയോജനം ചെയ്യും. കൃഷി അമിത ലാഭത്തിനല്ല. ഭക്ഷണത്തിനും തൊഴിലിനും സംസ്ക്കാരത്തിനും തലമുറകള്‍ക്കും വേണ്ടിയാണ്‌ എന്ന സന്ദേശം ജനങ്ങളിലേക്ക്‌ പകരാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം.

കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ ഒരു മദ്യപരാജ്യമാക്കിമാറ്റി. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട്‌ ഇതിന്റെ തോത്‌ കുത്തനെ ഉയര്‍ന്നു. വനവാസി സമൂഹത്തിനിടയ്‌ക്ക്‌ പഠനം നടത്തിയതില്‍നിന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞത്‌ ഇവരില്‍ 60 ശതമാനത്തില്‍ കൂടുതല്‍ പേരും മദ്യപാനത്തിനടിപ്പെട്ടവരാണ്‌. ഈ കാരണംകൊണ്ടുതന്നെ ഇവരുടെ ജനസംഖ്യയിലും ആയുര്‍ദൈര്‍ഘ്യത്തിലുമെല്ലാം ഗണ്യമായ കുറവ്‌ വന്നുകൊണ്ടിരിക്കുന്നു. പണിയ, അടിയ, കാട്ടുനായ്‌ക്ക വിഭാഗങ്ങളിലാണ്‌ ഇത്‌ പ്രകടമായിക്കാണുന്നത്‌. ഈ വിഭാഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇന്ന്‌ 50 വയസ്സില്‍ താഴെയേ എത്തുന്നുള്ളൂ.

ആധുനിക കാലത്തിന്റെ പ്രത്യേകതയാണ്‌ ടൂറിസം. ഇതിന്റെ കഠിനമായ ആഘാതങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത്‌ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ വനവാസി മേഖലകളിലാണ്‌. കേരളത്തിലെ ഹൈറേഞ്ചുകളിലെല്ലാം ആയിരക്കണക്കിന്‌ ടൂറിസ്റ്റുകള്‍ എല്ലാം മറന്ന്‌ കൂത്താടാന്‍ ദിവസംതോറും എത്തിക്കൊണ്ടിരിക്കുന്നു. ഇതിന്‌ ‘ഇക്കോടൂറിസം’ എന്ന ഓമനപ്പേരും നല്‍കിയിട്ടുണ്ട്‌. മദ്യപാനം, സ്ത്രീപീഡനം, ഭൂമികയ്യേറ്റം അങ്ങനെ എല്ലാ പ്രശ്നങ്ങളും ഇതിന്റെ പേരിലാണ്‌ ഹൈറേഞ്ച്‌ മേഖലകളിലെത്തിക്കൊണ്ടിരിക്കുന്നത്‌. ഈ പ്രശ്നത്തിന്റെ അനുബന്ധമായ ഒന്നാണ്‌ അവിവാഹിതരായ അമ്മമാര്‍. എന്തുകൊണ്ട്‌ അട്ടപ്പാടിയിലും തിരുനെല്ലിയിലും ജീവിച്ചുവരുന്ന ആദിവാസി അമ്മമാര്‍ക്ക്‌ മാത്രം ഈ ദുരനുഭവം ഉണ്ടായി? ഈ കാര്യങ്ങളെല്ലാം വിലയിരുത്തി വനവാസി മേഖലകളില്‍ അവരുടെ ആവാസകേന്ദ്രങ്ങളൊഴിവാക്കി ഒരു ടൂറിസം മാപ്പ്‌ ഉണ്ടാക്കുകയും അത്‌ കര്‍ശനമായി നടപ്പിലാക്കുകയും വേണം.

ഈ കാര്യങ്ങളോടൊപ്പംതന്നെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത തലക്കല്‍ ചന്തുവിന്‌ പനമരത്തും എടച്ചന കുങ്കന്‌ വാളാട്ടും സ്മാരകം ഉയരുകയും താമരശ്ശേരി ചുരത്തിന്‌ കരിന്തണ്ടന്റെ നാമകരണം ചെയ്യുകയും വേണ്ടത്‌ അത്യാവശ്യമാണ്‌. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ ആദിവാസി വിഭാഗങ്ങള്‍ക്ക്‌ തങ്ങളുടെ സ്വത്വബോധത്തിന്‌ അംഗീകാരം ഉണ്ടാവുകയുള്ളൂ.

എസ്‌.രാമനുണ്ണി

(വനവാസി കല്യാണാശ്രമം ക്ഷേത്രീയ ഹിതരക്ഷാപ്രമുഖാണ്‌ ലേഖകന്‍)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by