Categories: Kerala

ദുര്‍ഗ്ഗാഷ്ടമി ഒഴിവാക്കി ദുഃഖവെള്ളിയും മുഹറവും ദേവസ്വംബോര്‍ഡിന്‌ അവധിദിനം

Published by

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാരുടെ പൊതുഅവധി പുതുക്കിനിശ്ചയിച്ചു. അഞ്ച്‌ ഹിന്ദുഅവധി ദിനങ്ങള്‍ ഒഴിവാക്കി പകരം ദുഃഖവെള്ളിയാഴ്ചയ്‌ക്കും മുഹറത്തിനും അവധി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ്‌ നേരത്തെയുണ്ടായിരുന്ന അവധിദിനങ്ങള്‍ വെട്ടിക്കുറച്ചും പുതിയവ കൂട്ടിച്ചേര്‍ത്തും ബോര്‍ഡ്‌ ഉത്തരവായത്‌. വര്‍ഷത്തില്‍ 28 പൊതുഅവധികളാണ്‌ നേരത്തെ ഉണ്ടായിരുന്നത്‌. ഇതില്‍ ഹൈന്ദവ ആരാധനയുമായി ബന്ധപ്പെട്ടുള്ള അഞ്ചെണ്ണം വെട്ടിക്കുറച്ചാണ്‌ മറ്റ്‌ മതസ്ഥരുടെ ആഘോഷത്തിന്‌ ബോര്‍ഡ്‌ അനുമതി നല്‍കിയത്‌.

ബോര്‍ഡ്‌ ആഘോഷപൂര്‍വ്വം നടത്തിവന്നതും മലയാളികളുടെ പുതുവര്‍ഷവുമായ ചിങ്ങം ഒന്ന്‌ ആവണി പിറവി അവധിയെ ഒഴിവാക്കി അവിടെ സ്ഥാനംപിടിച്ചത്‌ മുഹറം. ദേശീയ അടിസ്ഥാനത്തില്‍ ആഘോഷിക്കുന്ന ദുര്‍ഗ്ഗാഷ്ടമി പൂജവയ്‌പ്പ്‌ അവധി റദ്ദാക്കിയിടത്ത്‌ പകരം ദുഃഖവെള്ളിയാഴ്ച അവധിയും സ്ഥാനംപിടിച്ചു. ഇതുകൂടാതെ മകരവാവ്‌, ഗായത്രിജപം, ക്ഷേത്രപ്രവേശനവിളംബരം എന്നീ അവധികളും ഒഴിവാക്കിയവയില്‍പ്പെടുന്നു. നേരത്തെ ക്രിസ്തുമസ്‌ അവധിമാത്രമായിരുന്നു ദേവസ്വംബോര്‍ഡ്‌ ജീവനക്കാരുമായി ബന്ധമില്ലാതിരുന്നത്‌.

എന്നാല്‍ പുതുക്കിയ അവധിയും റദ്ദാക്കിയ അവധിയും താരതമ്യം ചെയ്യുമ്പോള്‍ ബോര്‍ഡില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ മറ്റുമതസ്ഥരാണോ എന്നുതോന്നിപ്പോകും. അമ്പലങ്ങളിലെ ശാന്തിക്കാരുടെ പ്രധാനപ്പെട്ട ചടങ്ങാണ്‌ ഗായത്രിജപം. ശാന്തിക്കാരുടെ പൂണൂല്‍മാറ്റവുമായി ബന്ധപ്പെട്ടാണ്‌ ഗായത്രി ജപം. ഇനി ഈ ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ അവധിയെടുക്കേണ്ടിവരും. അതുപോലെ കര്‍ക്കിടകവാവ്‌ ബലി കഴിഞ്ഞാല്‍ പ്രധാനപ്പെട്ട ചടങ്ങാണ്‌ മകരവാവ്‌. ഇതിന്നും ഇനിമുതല്‍ അവധിയില്ല. സിപിഎമ്മിന്റെ അധീനതയിലുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാര്‍ക്ക്‌ ഇനിമുതല്‍ മുഹറത്തിനും ദുഃഖവെള്ളിയാഴ്ചയിലും പങ്കെടുക്കാം.

-അജി ബുധനൂര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by