Categories: India

ദേശവ്യാപക പ്രക്ഷോഭം ഇന്ന്‌ തുടങ്ങും

Published by

ന്യൂദല്‍ഹി: കള്ളപ്പണം, അഴിമതി, ഭരണകൂടത്തിന്റെ സ്വേഛാധിപത്യ പ്രാകൃത നിലപാടുകള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്‌ ഇന്ന്‌ തുടക്കമാകും.

ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ ബലിദാനദിനമായ ഇന്ന്‌ തുടങ്ങുന്ന ദേശവ്യാപക പ്രചാരണപരിപാടി അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനമായ 26 ന്‌ സമാപിക്കും. രാജ്യത്തെ 100 പ്രധാന കേന്ദ്രങ്ങള്‍ പ്രചാരണവേദിയാകുമെന്ന്‌ ബിജെപി ദേശീയ വൈസ്‌ പ്രസിഡന്റ്മുക്താര്‍ അബ്ബാസ്‌ നഖ്‌വി പറഞ്ഞു.

അഴിമതിക്കും കള്ളപ്പണത്തിനും ഇവക്ക്‌ അനുകൂലമായി യുപിഎ സര്‍ക്കാര്‍ പുലര്‍ത്തുന്ന ദുരൂഹ നിലപാടും പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കുന്നതിന്‌ തെരുവുനാടകം, സെമിനാറുകള്‍, ബഹുജനറാലികള്‍, യോഗങ്ങള്‍ എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കും.

കള്ളപ്പണം, അഴിമതി എന്നിവയില്‍നിന്ന്‌ ബഹുജനശ്രദ്ധ തിരിക്കാന്‍ യുപിഎ സര്‍ക്കാര്‍ കപട മതേതരവാദം, വര്‍ഗീയത എന്നിവ സമയാസമയങ്ങളില്‍ ഉയര്‍ത്തിവിടുന്നതായും നഖ്‌വി പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, ഡോ. മുരളീമനോഹര്‍ ജോഷി, രാജ്നാഥ്സിംഗ്‌, പ്രതിപക്ഷനേതാവ്‌ സുഷമാസ്വരാജ്‌, എം. വെങ്കയ്യ നായിഡു, അനന്തകുമാര്‍, മുക്താര്‍ അബ്ബാസ്‌ നഖ്‌വി എന്നിവര്‍ പ്രചാരണപരിപാടികളില്‍ പങ്കെടുക്കും.

അണ്ണാ ഹസാരെക്കും ബാബ രാംദേവിനും പിന്നില്‍ ബിജെപി, ആര്‍എസ്‌എസ്‌ സംഘടനാ നേതാക്കളാണെന്ന കോണ്‍ഗ്രസ്‌ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെ നടക്കുന്ന പ്രക്ഷോഭത്തെ അവഹേളിക്കാന്‍ സ്വേഛാധിപത്യപരമായി കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതായും നഖ്‌വി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തനിനിറം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രചാരണപരിപാടിക്ക്‌ കഴിയുമെന്നും നഖ്‌വി പറഞ്ഞു.

അടുത്ത ഘട്ടം പ്രചാരണപരിപാടി ജൂലൈയില്‍ തുടങ്ങി ആഗസ്റ്റില്‍ അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by