Categories: Kerala

ഐഎന്‍എസ്‌ കുപ്രചാരണം സംഘര്‍ഷം സൃഷ്ടിക്കും: പത്രപ്രവര്‍ത്തക യൂണിയന്‍

Published by

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകരേയും തൊഴിലെടുക്കുന്നവരേയും ആക്ഷേപിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ന്യൂസ്‌ പേപ്പര്‍ സൊസൈറ്റിയുടെ പത്രപരസ്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ വിലക്കെടുക്കാവുന്നവരാണെന്നാണ്‌ ഐഎന്‍എസിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയ വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌ ആക്ട്‌ പ്രകാരമാണ്‌ പത്രവ്യവസായത്തില്‍ ജോലിചെയ്യുന്നവരുടെ വേതനം പരിഷ്കരിക്കാന്‍ വേജ്ബോര്‍ഡിനെ നിയമിക്കുന്നത്‌. വേജ്ബോര്‍ഡ്‌ നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന ഐഎന്‍എസിന്റെ ആക്ഷേപം നിയമനിഷേധമാണെന്നും യൂണിയന്‍ വ്യക്തമാക്കി.

വേജ്ബോര്‍ഡ്‌ പത്രങ്ങള്‍ക്ക്‌ മാത്രമാണ്‌ ബാധകമെന്ന ആരോപണം തെറ്റിദ്ധാരണ പരത്താനാണ്‌. നിയമത്തില്‍ കാലികമായ മാറ്റം വരുത്തി ദൃശ്യമാധ്യമങ്ങളെ കൂടി വേജ്ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ദീര്‍ഘകാലമായി ഉന്നയിച്ചു വരുന്നതാണ്‌. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക്‌ ന്യായമായ വേതനം ഉറപ്പാക്കിയില്ലെങ്കില്‍ തല്‍പ്പരകക്ഷികള്‍ അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന കാഴ്ചപ്പാടാണ്‌ വേജ്ബോര്‍ഡ്‌ എന്ന സംവിധാനത്തിന്‌ അടിസ്ഥാനമായതെന്ന്‌ കീയുഡബ്ല്യുജെ സംസ്ഥാന പ്രസിഡണ്ട്‌ കെ.സി.രാജഗോപാലും ജന.സെക്രട്ടറി മനോഹരന്‍ മൊറായിയും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര നിയമത്തെ അടിസ്ഥാന മാക്കി നിയമിക്കപ്പെട്ട റിട്ട.ജസ്റ്റീസ്‌ അധ്യക്ഷനായുള്ള സമിതിയാണ്‌ വേജ്ബോര്‍ഡ്‌. ഇതില്‍ പത്രഉടമകളുടെ പ്രതിനിധികള്‍ ഏറെയുണ്ട്‌. നിരവധി തവണ തെളിവെടുപ്പുകള്‍ നടത്തിയാണ്‌ അര്‍ധ ജുഡീഷ്യല്‍ സ്വാഭാവമുള്ള വേജ്ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഈ റിപ്പോര്‍ട്ടിനെ അടച്ചാക്ഷേപിക്കുന്ന ഐഎന്‍എസ്‌ രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെയാണ്‌ തകര്‍ക്കുന്നതെന്ന്‌ യൂണിയന്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ സമീപനം മാധ്യമമേഖലയെ സംഘര്‍ഷത്തിലേക്ക്‌ തള്ളിവിടും. ഐഎന്‍എസിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ വഴങ്ങാതെ വേജ്ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രിയും യുപിഎ സര്‍ക്കാറും തയ്യാറാകണമെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by