പതിവിലും നേരത്തെ ചാഞ്ഞ പോക്കുവെയിലിനെ തുടര്‍ന്ന് എവിടെ നിന്നോ ഓടിക്കിതച്ചെത്തി എന്തോ തിടുക്കത്തില്‍ പറഞ്ഞ് പെട്ടെന്ന് പിന്‍വാങ്ങുന്നതുപോലെ ഒരു തണുത്ത കാറ്റ്. ചുറ്റുവട്ടത്തെ വീടുകളില്‍ മുറ്റത്ത് ഉണക്കാന്‍ ഇട്ടിരിക്കുന്ന വിറകും പുഴുങ്ങിയ നെല്ലും, പാളയില്‍ ഉരുളകളാക്കി വച്ചിരുന്ന ഉപ്പുചേര്‍ത്ത പുളിയും വേഗത്തില്‍ വാരിയെടുക്കുന്നവരുടെ ബഹളം. പ്രകൃതിയുടെ മാറ്റത്തില്‍ പങ്കുചേര്‍ന്ന് കടമ്പ ഉറപ്പിച്ച വേലിക്കരികില്‍ ആകാശത്തേക്ക് നോക്കിയിരിക്കുന്ന ഓന്തിനെ നോക്കി ആരോ പറഞ്ഞു, ഇടവപ്പാതിയിങ്ങെത്തിപ്പോയ്.
മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുള്ള മഴയുടെ ആരംഭകാഴ്ചകളില്‍ ഒന്നായിരുന്നു ഇത്. കണക്കുകൂട്ടലുകളൊന്നും പിഴക്കാതെ കൃത്യമായി മഴയെത്തും എന്നതിന്റെ സൂചനയായിരുന്നു പ്രകൃതിയിലെ ഇതര ജീവജാലങ്ങളുടെ ചില ഭാവപ്പകര്‍ച്ചയും ഇത്തരത്തിലുള്ള മഴക്കാല മുന്നൊരുക്കങ്ങളും. മലയാളക്കരയിലേക്കു വന്നടുക്കുന്ന കാലവര്‍ഷത്തെയും തുലാവര്‍ഷത്തെയും വേനല്‍മഴയുമെല്ലാം നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ അന്നുള്ളവര്‍ക്ക് ഉള്‍പ്രേരണയായതും മഴ ചതിക്കില്ല എന്ന ഉത്തമവിശ്വാസമാണ്.
മലയാളിയുടെ ജീവിതത്തില്‍ മഴയ്‌ക്കുള്ള സ്ഥാനം വലുതാണ്. ജലസ്രോതസ്സിനുള്ള ഉപാധി എന്നതിനപ്പുറം വികാരവിചാരങ്ങളില്‍ അറിയാതെ ഇടം തേടിയ ഒന്ന്. സസ്യലതാദികള്‍ക്കും കന്നുകള്‍ക്കും വയലുകള്‍ക്കും പുഴകള്‍ക്കുമെല്ലാം നിറച്ചാര്‍ത്ത് നല്‍കുവാന്‍ മഴേയാളം കഴിഞ്ഞ മറ്റൊന്നില്ല. ജീവന്റെ ഉണര്‍വായി, ജീവതാളമായി, മണ്ണിനെയും മനസ്സിനേയും ആര്‍ദ്രമാക്കി പെയ്‌തൊഴിഞ്ഞ ഓരോ മഴയും കലാ-സാഹിത്യ രംഗത്ത് എത്രയെടുത്താലും വറ്റാത്ത അനശ്വരമായ വിഷയമായി. ആഘോഷങ്ങളിലും ആചാരങ്ങളിലും സാംസ്‌കാരിക രംഗത്തുമെല്ലാം മഴ പലപ്പോഴും ബിംബമായി. വെള്ളിത്തിരയിലെ മഴയുടെ പശ്ചാത്തലം ഒന്നുകൊണ്ടുമാത്രം ജീവിത ചിത്രീകരണത്തിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തപ്പെട്ട കലാസൃഷ്ടികള്‍ അനവധി. കര്‍ഷകരെ സംബന്ധിച്ചിടത്തോളം മഴയെന്നത് അവരുടെ ജീവിതപ്പെയ്‌ത്തായി.
ഇങ്ങനെയെല്ലാം നേര്‍ത്ത മഴനൂലില്‍ തുന്നിയ കുപ്പായം പൂര്‍വികരുടെ ജീവിതത്തിന് പാകമായിരുന്നെങ്കില്‍ വര്‍ത്തമാനകാലത്ത് മഴയെന്നത് ദുരൂഹത നിറഞ്ഞ ആധിയാണിന്ന്. തനത് സ്വഭാവം നഷ്ടപ്പെട്ട് കാലവര്‍ഷം കനത്തും, തുലാവര്‍ഷം കാലം തെറ്റി പെയ്തും, വേനല്‍മഴ ചിലേപ്പാള്‍ വരാന്‍ മടിച്ചും, മറ്റു ചിലപ്പോള്‍ തോരാതെ അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മഴയ്‌ക്ക് തനതായ സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പെയ്‌ത്തേ വേണ്ടൂ ഒരു പ്രളയത്തിന് എന്നു തോന്നിപ്പിക്കുംവിധം 2018 ലുണ്ടായ അതിതീവ്രമഴ ഇതിനുദാഹരണമാണ്.
2018 ആഗസ്ത് 12 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ രണ്ടു മണിക്കൂറിനുള്ളില്‍ 31 മില്ലിമീറ്ററില്‍ അധികമാണ് മഴ പെയ്തത്. പ്രളയത്തിന് വഴി തെളിച്ച ഈ മഴയെ തുടര്‍ന്ന് 2019 ലും ഇതേ അവസ്ഥ തന്നെയുണ്ടായി. അതിതീവ്ര ലഘുമേഘവിസ്‌ഫോടനമായി കാലാവസ്ഥ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ച ഇത്തരത്തിലുള്ള മഴയുടെ മനംമാറ്റത്തിലും കാരണങ്ങള്‍ പലതാണ്.
മഴക്കെടുതിയുടെ പിന്നാമ്പുറക്കഥകള്‍
ഒരു നൂറ്റാണ്ടുകൊണ്ട് അറബിക്കടലിന്റെ ഉപരിതല താപനില 1.197 ഡിഗ്രി കൂടിയതായി പറയുന്നു. ഇത് ബാഷ്പീകരണ വര്‍ധനവിനും കാരണമാവുന്നു. അന്തരീക്ഷ ചൂട് ഏറുന്നതോടെ കടലില്‍നിന്ന് എത്തുന്ന നീരാവിക്ക് കൂടുതല്‍ സ്ഥലം കിട്ടുകയും അതിതീവ്രമഴ ഉണ്ടാകാന്‍ കാരണമായ കൂമ്പാരമേഘങ്ങള്‍ (നിംബോകുമുലസ്) രൂപപ്പെടുകയും ചെയ്യുന്നു. ആറ് കിലോമീറ്റര്‍ വരെയാണ് ഒരു കൂമ്പാരമേഘത്തിന്റെ ഉയരമെങ്കില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവ ഇരട്ടി ഉയരത്തില്‍ വളരുകയും കനത്ത മഴക്കും ഉരുള്‍പൊട്ടലിനും കാരണമാവുകയും ചെയ്യുന്നു.
കാല്‍ നൂറ്റാണ്ടു മുമ്പ് മഴ മണ്ണിലേക്കിറങ്ങാതെ അറബിക്കടലില്‍ ചേരുന്നു എന്ന ധ്വനിയുള്ള ‘നമ്മുടെ ഞാറ്റുവേലകളെ കടലെടുക്കുന്നു’ എന്ന ബോധവത്കരണ ക്യാമ്പയില്‍ കേരളത്തില്‍ നടക്കുകയുണ്ടായി. വരള്‍ച്ചയായിരുന്നു വരാനിരിക്കുന്ന ആപത്ത് എന്ന് അന്നുള്ളവര്‍ ധരിച്ചെങ്കില്‍ ഇന്ന് പ്രളയകാലത്ത് പോലും കാല്‍ഭാഗം വെള്ളം പോലും മണ്ണിലേക്ക് ഇറങ്ങാതെ ഒലിച്ചുപോകുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മഴയെ ഏറ്റുവാങ്ങാന്‍ കഴിയാത്ത വിധം ഭൂമി മാറിപ്പോയിരിക്കുന്നു. അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളും കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതെയായതും ഭൂമി മണ്ണിട്ടു നികത്തിയതും, ആസൂത്രണമില്ലാത്ത നഗരവത്കരണം തുടങ്ങി പരിസ്ഥിതിനാശത്തിന് വഴി തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഇതിന് കാരണമാണ്.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം 60 ശതമാനം പരിസ്ഥിതി ദുര്‍ബലപ്രദേശമുള്ള പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന വിധമുള്ള വികസന സമീപനവും അതിതീവ്ര മഴയും ഉരുള്‍പൊട്ടലിനും കാരണമാണ്. ഭൂമിയില്‍ പതിക്കുന്ന വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന വിധം ഭൂവിനിയോഗവും മാറിയിരിക്കുന്നു. മലയോരമേഖലയെ ആണ് ഇത് കൂടുതലും ബാധിക്കുന്നത്. 20 ഡിഗ്രിയില്‍ അധികം ചെരിവുള്ള പ്രദേശം ഇടിഞ്ഞു വീണേക്കാം എന്ന് ഭൗമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. അത്തരം പ്രദേശങ്ങള്‍ പോലും മണ്ണിനെ ഇളക്കിമറിച്ചു കൊണ്ടുള്ള നിര്‍മാണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നില്ല. മണ്ണിടിച്ചില്‍ സാധ്യത മാപ്പ് പരിശോധിച്ച് അതിലുള്‍പ്പെടുന്ന പ്രദേശമല്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ക്വാറികള്‍ക്ക് അനുമതി നല്‍കാവൂ എന്ന് നിയമം അനുശാസിക്കുമ്പോഴും അതെല്ലാം ലംഘിച്ച് ക്വാറികളുടെ എണ്ണം കൂടി വരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ക്ലൈമറ്റ് ചേയ്ഞ്ചസ് സ്റ്റഡിസിന്റെ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ താപനില കൂടിക്കൊണ്ടിരിക്കുകയാണ്. ഇതും അതിതീവ്രമഴക്ക് കാരണമാണ്.
പാടേ നിലച്ച പാരമ്പര്യ കാലാവസ്ഥ
ജ്യോതിശാസ്ത്രവും കാലാവസ്ഥാ ശാസ്ത്രവും അടിസ്ഥാനമാക്കിയും അനുഭവങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തും ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിര്‍ണയിച്ചതിന്റെ ഫലമായി നമ്മുടെ പൂര്‍വ്വികര്‍ രൂപപ്പെടുത്തിയ ഒന്നാണ് ഞാറ്റുവേല സങ്കല്‍പത്തില്‍ അധിഷ്ഠിതമായ കാലവര്‍ഷചക്രം. കൃഷിയും കാലാവസ്ഥയുമായി പ്രാചീനകാലം മുതല്‍ ഇഴ ചേര്‍ന്ന ബന്ധം നിലനിന്നിരുന്നു എന്നതിന്റെ സൂചന കൂടിയാണിത്.
സൂര്യന്റെ അയനം കാലഗണനയായി സ്വീകരിച്ച കേരളീയ ജ്യോതിഷപ്രകാരം നമ്മുടെ കാര്‍ഷിക വര്‍ഷാരംഭമെന്നത് മേടത്തിലാണ്. മഴയ്‌ക്ക് അനുസൃതമായിരുന്നു അന്നത്തെ കൃഷിരീതികള്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ രചിച്ചതെന്ന് പറയപ്പെടുന്ന പദ്യഗ്രന്ഥമായ കൃഷിഗീതയുടെ നാലാം പദത്തില്‍ വര്‍ഷകാലം ആരംഭിക്കുന്ന സമയമുള്‍പ്പെടെ മാരോ വര്‍ഷത്തെയും മഴയുടെ അളവ് എത്ര ‘പറ’ മഴ എന്നത് വിഷുസംക്രമത്തിന്റെ ആഴ്ച നോക്കി ഗണിക്കണമെന്നും വിവരിക്കുന്നു. മണ്ണില്‍ വീഴുന്ന മഴയുടെ അളവിനെ കുറിക്കാന്‍ പറ എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. ദേവ അളവായ പറ എന്നത് അറുപതു യോജന (60 മൈല്‍) നീളവും നൂറുയോജന (1000 മൈല്‍) വീതിയുമുള്ള സ്ഥലത്ത് പെയ്യുന്ന മഴയുടെ അളവാണ്. വിഷു ശനിയാഴ്ച ആണെങ്കില്‍ ഒരു പറ മഴയും, ഞായര്‍ ആണെങ്കില്‍ രണ്ടു പറയും, തിങ്കള്‍, ബുധന്‍ ആണെങ്കില്‍ മൂന്നു പറയും, വ്യാഴം ആണെങ്കില്‍ നാല് പറയും ലഭിക്കും. ഒരു പറ വിരിപ്പു കൃഷിക്ക് ഉത്തമമെന്നും, രണ്ട് പറയില്‍ ഭേദമെന്നും മൂന്നു പറ മുണ്ടകനും മറ്റെല്ലാ കൃഷിയും സമൃദ്ധമായുണ്ടാകുമെന്നും നാല് പറയില്‍ നല്ല സസ്യവളര്‍ച്ചയും അതിസമൃദ്ധമായ വിളവും ക്ഷാമമില്ലാത്ത അവസ്ഥയുമാകും ഫലം എന്നും പറയുന്നു. വിഷുഫലത്തിനനുസരിച്ച് താളം തെറ്റാതെ മഴ പെയ്യുമെന്ന അവസ്ഥ ഉണ്ടായിരുന്ന ആ കാലത്ത് ഓരോ കൃഷിക്കും ലഭ്യമായ മഴയുടെ തോതനുസരിച്ച് വിത്തിനങ്ങള്‍ മുന്‍കുട്ടി തെരഞ്ഞെടുക്കാനും കഴിഞ്ഞിരുന്നു.
വൃശ്ചികക്കാറ്റ് തുടങ്ങുന്ന ദിവസത്തില്‍ നിന്ന് ഏഴാം മാസം മഴ തുടങ്ങുമെന്നും, തുലാത്തില്‍ നിന്നുതന്നെ കാറ്റു തുടങ്ങിയാല്‍ വേനല്‍മഴ പ്രതീക്ഷിക്കാമെന്നും തുലാം മുതല്‍ മകരം വരെ വീശുന്ന കാറ്റിന് ഗര്‍ഭമുണ്ടാകുമെന്നും കൃഷി ഗീതയില്‍ പറയുന്നു. മേഘം വര്‍ഷിക്കാന്‍ തുടങ്ങുന്നത് മേടം മുതലാണ്. മഴയെക്കുറിച്ചുള്ള കാവ്യാത്മകമായ ഈ സങ്കല്പം അനുഭവിച്ചറിഞ്ഞ പൂര്‍വികര്‍ക്ക് വിത്തും വിളവും ഒരു ബാധ്യതയായിരുന്നില്ല. അവര്‍ പാദമുറപ്പിച്ച നനവാര്‍ന്ന മണ്ണിന്റെ ആര്‍ദ്രതപോലെ വിളയോരോന്നും സമ്യദ്ധിയുടെ നേര്‍ക്കാഴ്ചയായി മാറി.
വിള പരിപാലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കാലാവസ്ഥ അനുകൂലമോ പ്രതികൂലമോ എന്നു പോലും കര്‍ഷകര്‍ മനസിലാക്കിയിരുന്നത്, പ്രകൃതി നിരീക്ഷണത്തിലൂടെ ജീവജാലങ്ങള്‍ക്കുള്ള മാറ്റം ശ്രദ്ധിച്ചാണ്. പക്ഷികള്‍ കുളിക്കുന്നതും പശുക്കള്‍ പ്രത്യേക കാരണമില്ലാതെ പാഞ്ഞു നടക്കുന്നതും, പൂച്ച മണ്ണില്‍ മാന്തുന്നതും പാമ്പുകള്‍ ഇളം പുല്ലില്‍ കിടന്നിഴയുന്നതും വര്‍ഷ ലക്ഷണങ്ങളായി അന്നുള്ളവര്‍ വിലയിരുത്തി. വടക്കു കിഴക്കു കോണില്‍ മിന്നല്‍ ഉണ്ടാകുന്നതും മഴയടുത്തു എന്നതിന്റെ സൂചനയാണ്. പുളി ധാരാളമായി കായ്‌ക്കുന്നത് അതിവര്‍ഷത്തിന്റെ അടയാളമെന്നും, മഴവില്ല് കാണുന്നത് കിഴക്കാണെങ്കില്‍ മഴയുണ്ടെന്നും പടിഞ്ഞാറാണെങ്കില്‍ അടുത്തൊന്നും മഴയില്ലെന്നും അന്നുള്ളവര്‍ വിശ്വസിച്ചു. ആകാശത്ത് നക്ഷത്രങ്ങള്‍ കാണാതിരുന്നാല്‍ അടുത്തുതന്നെ മഴയെന്നത് അനുഭവം അവരെ പഠിപ്പിച്ച പാഠമായിരുന്നു.
വിഷു പിറ്റേന്ന് ചടങ്ങുകളോടെ വിത്തിട്ട്, മേടം പത്തിന് മുന്‍പ് പൊടിവിത കഴിയണമെന്നതും അന്നത്തെ രീതി. മേടത്തിലെ അശ്വതി ഞാറ്റുവേല തുടങ്ങി പിന്നീട് ഒരാണ്ട് മുഴുവനും വിവിധ വിളകളുടെ പരിപാലന രീതികള്‍ ഞാറ്റുവേല സങ്കല്‍പ്പമനുസരിച്ച് ചിട്ടയായി നടത്തിവന്നതും മഴയെന്ന അനിവാര്യമായ ഘടകത്തിന്റെ വരവും പോക്കും കാലേക്കൂട്ടി മനസിലാക്കിത്തന്നെയാണ്.
ഇതെല്ലാം ഇപ്പോള്‍ പലരും പാടേ മറന്നുപോയ കഥകളാണ്. ഋതുക്കളുടെ താളം തെറ്റി നില്‍ക്കുന്ന അവസ്ഥയില്‍ ഞാറ്റുവേലയ്‌ക്കൊന്നും ഇനിയുള്ള കാലം വലിയ പ്രസക്തിയുണ്ടാവാനും സാധ്യതയില്ല. പിന്നെ പുതുമയിലേക്ക് കുതിക്കുമ്പോഴും പഴമയുടെ നല്ല വശങ്ങള്‍ മറക്കരുത് എന്നൊക്കെ ഓര്‍മ്മപ്പെടുത്തല്‍ പോലെ പറയാമെന്നു മാത്രം.
വിവരസാങ്കേതികവിദ്യയുടെ അതിവേഗ മുന്നേറ്റമുള്ള ഈ കാലത്ത് മഴ പ്രവചനത്തിനാവശ്യമായ നൂതന സാങ്കേതികവിദ്യകള്‍ ധാരാളം. 14 സ്വയം പ്രവര്‍ത്തിത കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും 28 സ്വയം പ്രവര്‍ത്തിക്കുന്ന മഴമാപിനികളും നേരത്തെ തന്നെ നമുക്കുണ്ട്. കൂടുതലായി ഇവ സ്ഥാപിച്ചു വരികയും ചെയ്യുന്നുണ്ട്. ഇവയെല്ലാം ഉപയോഗപ്പെടുത്തി മഴ പ്രവചനം ലഭിക്കുന്നുമുണ്ട്. എന്നിട്ടും മഴയുടെ കാര്യത്തില്‍ എവിടെ, എപ്പോള്‍, എങ്ങനെ എന്നതില്‍ പല കാരണങ്ങളാലും പ്രത്യേകിച്ച് സങ്കീര്‍ണമായ അന്തരീക്ഷ ഘടകങ്ങളാല്‍ മാറ്റം വരാം എന്ന അവസ്ഥയാണിേപ്പാള്‍. ഇവിടെയാണ് പ്രകൃത്യോപാസന ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്ന പൂര്‍വികരുടെ പാരമ്പര്യ കാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രസക്തി. അതിനര്‍ത്ഥം നമുക്ക് കഴിയാത്ത എന്തോ ഒന്ന് പ്രകൃതിയുടെ കാര്യത്തില്‍ അവര്‍ക്ക് സാധ്യമായിരുന്നു എന്നതാണ്.
പുതുമഴ പെയ്യുമ്പോഴുള്ള കന്നിമണ്ണിന്റെ ഗന്ധവും ഇടവപ്പാതിയെ വരവേല്‍ക്കുന്ന തവളകളുടെ ഉച്ചസ്ഥായിയിലുള്ള ആമോദവും, കാലവര്‍ഷത്തിന്റെ കാല്‍പനിക സൗന്ദര്യവും, യാത്ര പറഞ്ഞൊഴിയുന്ന തുലാമഴയുടെ കരുത്തും നമുക്ക് അന്യമാവുകയാണ്.
പെയ്യാതിരുന്നൊരു ശാപമേല്‍ക്കാന്‍ വയ്യ
പെയ്തുപേമാരിയായ് ദുരിതമാകാന്‍ വയ്യ
പെയ്‌തൊഴിഞ്ഞീടാതെ പ്രളയമാകാന്‍ വയ്യ
പെയ്യേണ്ടെതങ്ങനെ, എന്ന ചോദ്യം ബാക്കി…!
അടുത്തറിഞ്ഞ മഴക്കും അകന്നുപോകുന്ന മഴയ്‌ക്കുമായി നാലുവരി കുറിച്ചാല്‍ പോലും ഇതിനുമപ്പുറം മഴയുടെ നിസ്സഹായതയെ എങ്ങനെ വര്‍ണിക്കാന്‍ എന്ന ചിന്തക്കുപോലും ഇനിയുള്ള കാലം പ്രസക്തിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മഴ വരും നേരം ഏതാനും നിറങ്ങളെ വിലയിരുത്തി തീവ്രത അറിഞ്ഞ് അലര്‍ട്ട് ആകാന്‍ ശ്രമിക്കുന്ന നമുക്ക് ഒരുപക്ഷേ ഇനി വരും കാലം മറുപടിയില്ലാത്ത ആധിയായി മാറുന്നതും
പെയ്യേണ്ടതെങ്ങനെ എന്ന മഴയുടെ ആകുലതയാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: