ഭാരതീയ സംസ്‌കൃതിയുടെ ഉദാത്ത ഭാവതലങ്ങളെ സൗന്ദര്യബോധത്തിന്റെയും പ്രകൃതിബോധത്തിന്റെയും തത്വബോധത്തിന്റെയും മാപിനികളുപയോഗിച്ച് സ്പര്‍ശിച്ചറിയാന്‍ ശ്രമിച്ച ആധുനിക നിരൂപകനാണ് ആഷാ മേനോന്‍. പ്രാചീന ഭാരതത്തിന്റെ സാംസ്‌കാരിക ഈടുവെപ്പുകളെ തികഞ്ഞ ആദരവോടെ സമീപിച്ച സാഹിത്യചിന്തകരില്‍ മുന്‍നിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. എങ്കിലും കേവലമായ ആരാധനാ
മനോഭാവത്തോടെയല്ല ഭാരതീയ പൈതൃകത്തെ സമീപിച്ചത്. ഭാരതീയ സംസ്‌കൃതിയുടെ ആധാരശിലകളിലെത്തുന്നതിനുമുമ്പ് ആഷാ മേനോന്റെ തട്ടകം പാശ്ചാത്യ ആധുനിക ദര്‍ശനങ്ങളായിരുന്നു. ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനമായ സനാതന സങ്കല്പവും ആധുനിക നാഗരികതയുടെ അടിസ്ഥാനമായ ശാസ്ത്രബോധവും വിരുദ്ധധ്രുവത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന രണ്ട് സമീപനരീതികളാണെന്ന തെറ്റിദ്ധാരണ പൊതുവെ നമ്മുടെ ചിന്തകര്‍ക്കുണ്ട്. ഇവിടെയാണ് ആഷാ മേനോന്റെ അന്വേഷണങ്ങളുടെ പ്രത്യേകത ശ്രദ്ധിക്കേണ്ടത്. പ്രാചീന ഭാരതത്തിന്റെ അന്വേഷണങ്ങളിലും ആധുനിക പാശ്ചാത്യലോകത്തിന്റെ അന്വേഷണങ്ങളിലും വൈവിധ്യങ്ങള്‍ കണ്ടേക്കാം. പക്ഷേ അവ പരസ്പരവൈരുദ്ധ്യങ്ങളിലേക്ക് പോവുന്നില്ല. കലയും ശാസ്ത്രവും തത്വചിന്തയും പരസ്പരപൂരിതമാവുന്ന അനേകം സന്ദര്‍ഭങ്ങള്‍ പ്രാചീന ഭാരതീയ സംസ്‌കൃതിയിലുണ്ട്. ആധുനിക ദര്‍ശനങ്ങളിലാവട്ടെ അതിന്റെ തുടര്‍ച്ചയാണ് കാണുന്നത്. ഈ തുടര്‍പ്രക്രിയ തിരിച്ചറിഞ്ഞു എന്നതാണ് ആഷാമേനോന്റെ അന്വേഷണങ്ങളെ വ്യത്യസ്തമാക്കുന്നത്.
അടിസ്ഥാനപരമായി ഈ എഴുത്തുകാരന്‍ ഒരു സാഹിത്യവിമര്‍ശകനാണ്. എങ്കിലും സാഹിത്യത്തെ കേവലം ഭാഷാവ്യവഹാരമായി മാത്രം സമീപിക്കാന്‍ ആഷാ മേനോ
ന്‍ ശ്രമിച്ചിട്ടില്ല. ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല ഭാഷ. അതിനപ്പുറം ഭാഷകൊണ്ട് നാളിതുവരെ മനുഷ്യന്‍ ആര്‍ജിച്ചെടുത്ത ജ്ഞാനപാരമ്പര്യവും സര്‍ഗപാരമ്പര്യവും നമ്മുടെ മുന്നിലുണ്ട്. ഈ രണ്ട് പാരമ്പര്യങ്ങളെയും അടുത്തറിയാന്‍ ആഷാമേനോന് സാധിച്ചു. ‘പുതിയ പുരുഷാര്‍ത്ഥങ്ങള്‍’ മുതല്‍ ‘സനാതനധര്‍മിയായ മരണം’ വരെയുള്ള ഈ എഴുത്തുകാരന്റെ എല്ലാ പുസ്തകങ്ങളിലും നമുക്കത് കാണാം. സാഹിത്യവിര്‍ശനമാണ് പ്രധാനരംഗമെങ്കിലും യാത്രാവിവരണത്തിന്റെയും പ്രകൃതിപഠനത്തിന്റയും തത്വചിന്തയുടെയും മേഖലകളില്‍ സഞ്ചരിച്ചു. സാഹിത്യവിമര്‍ശനത്തിന്റെ പരിധിയില്‍ വരാത്ത വിഷയങ്ങളാണ് സാഹിത്യത്തെ വിലയിരുത്താനായി പൊതുവെ ആഷാ മേനോന്‍ ഉപയോഗിച്ചത്. മലയാളത്തില്‍ ഇത്തരമൊരു സമീപനം പുതുമയുള്ളതായിരുന്നു.
‘പുതിയ പുരുഷാര്‍ത്ഥങ്ങള്‍’ എന്ന തന്റെ ആദ്യപുസ്തകത്തില്‍ ആഷാ മേനോന്‍ അന്വേഷിച്ചത് ആധുനിക പാശ്ചാത്യദര്‍ശനങ്ങളുടെ അടിവേരുകളായിരുന്നു. അവിടെ കണ്ടെത്തിയ പുരുഷാര്‍ത്ഥം അസ്ത്വിത്വവാദവും അന്യവത്കരണവും ശൂന്യതാവാദവും അസംബന്ധവാദവുമൊക്കെയായിരുന്നു. ഈ പുസ്തകത്തിലെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള പഠനത്തില്‍ രവിയുടെ മനോഘടന വിശദീകരിക്കുന്നതിനിടയില്‍ ആഷാ മേനോന്‍ ഉപയോഗിച്ചത് അസ്തിത്വദര്‍ശനമാണ്. ‘കലിയുഗാരണ്യകങ്ങള്‍’ എന്ന രണ്ടാമത്തെ പുസ്തകത്തിലെ നെരൂദയെക്കുറിച്ചുള്ള പഠനത്തിലും ആഷാ മേനോന്‍ കണ്ടെത്തിയത് അസ്തിത്വ ദു:ഖം തന്നെയായിരുന്നു. സാര്‍ത്ര് മുന്നോട്ടുവെച്ച അസ്തിത്വ ദര്‍ശനത്തെക്കുറിച്ച് ‘പ്രതിരോധങ്ങള്‍’ എന്ന പുസ്തകത്തില്‍ വിശദമായി ഇദ്ദേഹം ചര്‍ച്ചചെയ്തു. ലളിതമായ യുക്തികള്‍കൊണ്ടോ നിര്‍ദോഷമായ പ്രകടനങ്ങള്‍കൊണ്ടോ മനസ്സിലാക്കാന്‍ പറ്റാത്തവിധം സങ്കീര്‍ണ്ണമായ തത്വചിന്തയാണ് അസ്തിത്വവാദമെന്നാണ് ആഷാ മേനോന്റെ പക്ഷം. പ്രാചീന ഭാരതം മുന്നോട്ടുവച്ച ധര്‍മാര്‍ത്ഥകാമമോക്ഷമെന്ന പുരുഷാര്‍ത്ഥത്തിന്റെ സ്ഥാനത്ത് ആധുനിക പാശ്ചാത്യസമൂഹം കല്പിച്ച പുതിയ പുരുഷാര്‍ത്ഥമാണ് ആഷാമേനോന്റെ അന്വേഷണ വിഷയം. എങ്കിലും ഈ രണ്ട് പുരുഷാര്‍ത്ഥങ്ങളെയും തുലനം ചെയ്യുക എന്നതായിരുന്നില്ല ഉദ്ദേശ്യം. മറിച്ച് പാശ്ചാത്യന്റെ പുരുഷാര്‍ത്ഥങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുക എന്നതായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമുണ്ടായിരുന്ന യൂറോപ്യന്‍ എഴുത്തുകാരെ വിലയിരുത്താന്‍ അതത് പ്രദേശങ്ങളിലെ വിമര്‍ശകര്‍ സ്വീകരിച്ച സമീപനങ്ങളായിരുന്നു അസ്തിത്വം, അന്യവത്കരണം, അസംബന്ധം, ശൂന്യത തുടങ്ങിയവ. ഈ മനോഭാവങ്ങള്‍ ആധുനിക എഴുത്തുകാരുടെ രചനകളില്‍ അവര്‍ കണ്ടെത്തി. അതോടൊപ്പം ആധുനിക രചനകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ട താത്വിക ഉത്കണ്ഠകള്‍, മൂല്യനിഷേധം, സ്വാതന്ത്ര്യബോധം, നൂതനമായ സൗന്ദര്യപരീക്ഷണങ്ങള്‍ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചും അവര്‍ മുന്‍വിധിയില്ലാതെ പരിശോധിച്ചു. ഫ്രാന്‍സ് കാഫ്കയെ ലോകത്തിന് പരിചയപ്പെടുത്തിയ മാക്സ് ബ്രോഡ്, ഷെനേയെ വിലയിരുത്തിയ സാര്‍ത്ര്, കാമുവിനെ വിശകലനം ചെയ്ത ഫിലിപ്പ് തോടി, റിബല്‍ എന്ന കൃതി പരിഭാഷപ്പെടുത്തിയ ഹെര്‍ബര്‍ട്ട് റീഡ്, ജെയിംസ് ജോയ്സിനെ അടയാളപ്പെടുത്തിയ വലേറി, ആധുനികരെ ഒന്നടങ്കം പഠനവിധേയമാക്കിയ ഓര്‍ട്ടിഗാ ഗാസെറ്റ്, മാല്‍ക്കം ബ്രാഡ്ബറി തുടങ്ങിയവര്‍ മുന്നോട്ടുവെച്ച പുതിയ വിമര്‍ശന മാനദണ്ഡങ്ങള്‍ നമ്മുടെ ആധുനിക വിമര്‍ശകരും പരിചയിച്ചിട്ടുണ്ടായിരുന്നു. ആഷാമേനോനെ സംബന്ധിച്ച് ഈ സമീപനരീതികള്‍ കാലത്തിന്റെ ആവശ്യമായിരുന്നു.
പടിഞ്ഞാറന്‍ ദേശങ്ങളിലെ ആധുനിക ദര്‍ശനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയ ആഷാമേനോന്‍ പക്ഷേ, അവമാത്രമാണ് ആത്യന്തികസത്യം എന്നു കരുതിയില്ല. ഈ അന്വേഷണങ്ങള്‍ നടത്തുന്നതിനിടെ തന്റെ സ്വന്തം പൈതൃകജ്ഞാനത്തില്‍ നല്ല അവഗാഹം നേടി, വാസ്തവത്തില്‍ ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ സത്ത മനസ്സിലാക്കിയിരുന്നില്ല എങ്കില്‍ ആഷാമേനോന്‍ പാശ്ചാത്യന്റെ ജ്ഞാനപാരമ്പര്യത്തെ മാത്രം വിസ്മയത്തോടെ, വിധേയത്വത്തോടെ പിന്തുടര്‍ന്നേനെ. അങ്ങനെ പിന്തുടര്‍ന്ന പലരെയും നാം ഈ കാലഘട്ടത്തില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആഷാമേനോന്‍ വേദോപനിഷത്തുക്കളും അഷ്ടദര്‍ശനങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും തന്റെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. വാസ്തവത്തില്‍ ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഈ മഹത്തായ ജ്ഞാനപാരമ്പ്യത്തിലാണ് എഴുത്തുകാരന്‍ അസ്തിത്വം കണ്ടെത്തിയത്. നാദതനുമനിശം, ശ്രാദ്ധസ്വരങ്ങള്‍, ഭവസാഗരം, സംസ്‌കൃതിയും നീതിശാസ്ത്രവും, സനാതനധര്‍മിയായ മരണം തുടങ്ങിയ കൃതികളില്‍ നമുക്കത് കാണാം.
മലയാളത്തിലെ പരിസ്ഥിതിവിജ്ഞാനകോശത്തിലേക്ക് ആഷാമേനോന്‍ നല്‍കിയ പദസഞ്ചയം വലുതാണ്. പ്രകൃതിയെ ആത്മസ്വരൂപത്തിന്റെ ഭാഗമായി കണ്ട ചിന്തകനാണ്. അതിനാല്‍ പ്രകൃതിയെക്കുറിച്ചുള്ള അന്വേഷണം തന്നെക്കുറിച്ചുള്ള അന്വേഷണമായി മാറ്റുന്നു. തനുമാനസി, ജീവന്റെ കൈയ്യൊപ്പ്, പയസ്വിനി, ഇലമുളച്ചികള്‍ തുടങ്ങിയ കൃതികള്‍ അത്തരം അന്വേഷണങ്ങളുടെ സദ്ഫലമാണ്.
യാത്രാവിവരണമാണ് ആഷാ മേനോന്റെ മറ്റൊരു പ്രധാന മേഖല. യാത്രയെ ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി സമീപിക്കുക എന്നതാണ് രീതി. അതിനാല്‍ ഹിമാലയം പ്രധാന വിഹാരരംഗമായി മാറി. തപോവനസ്വാമികളുടെയും എസ്.കെ. പൊറ്റെക്കാട്ടിന്റെയും ഹിമാലയ സഞ്ചാരപാതകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ആഷാമേനോനാവട്ടെ ഈ വഴികളില്‍നിന്നും മാറി നടക്കാന്‍ ശ്രമിച്ചു. ‘ഹിമാലയ പ്രത്യക്ഷങ്ങള്‍’ എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് ഈ വഴിമാറിനടപ്പാണ്. അടരുന്ന കക്കകള്‍, ഉത്തരേന്ത്യന്‍ ഗ്രീഷ്മത്തിലൂടെ, അംബാവനത്തിലെ മഴയും ബൂമ്‌ലാ പാസിലെ മഞ്ഞും തുടങ്ങിയ യാത്രാവിവരണങ്ങളിലും ആഷാ മേനോന്റെ സഞ്ചാരപാത വ്യത്യസ്തമാണ്.
ബഹുവിഷയാസ്പദമായ വീക്ഷണതലങ്ങള്‍ക്ക് സാഹിത്യവിമര്‍ശനത്തില്‍ സ്ഥാനമുണ്ടെന്ന് ആഷാ മേനോനാണ് ആദ്യമായി തെളിയിച്ചത്. ഭൗമശാസ്ത്രം മുതല്‍ ജ്യോതിശാസ്ത്രം വരെയുള്ള ശാസ്ത്രരംഗങ്ങളുടെയും നിലപാടുതറകളെ സാഹിത്യവിമര്‍ശനത്തിന്റെ അളവുകോലുകളാക്കി മാറ്റി എന്നതായിരിക്കും ആഷാ മേനോന്‍ വിമര്‍ശനചരിത്രത്തില്‍ നല്‍കിയ വലിയ സംഭാവന. ശാസ്ത്രഭാഷ ആഷാ മേനോന്റെ വിമര്‍ശനഭാഷയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി എന്നത് മറ്റൊരു കാര്യം. സാഹിത്യം അലുവ നുണയുന്നതുപോലെ ആസ്വദിച്ചവര്‍ക്ക് ഭാഷയിലെ ഈ സങ്കീര്‍ണ്ണത പ്രശ്‌നം തന്നെയായിരുന്നു.
മൗലികമായ ഭാഷയും ശൈലിയും സ്വീകരിച്ചതിന്റെ പേരില്‍ മലയാളവിമര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട വിമര്‍ശകനാണ് ആഷാ മേനോന്‍. ആരെയും അനുകരിക്കാതെ ആരെയും അനുകരിപ്പിക്കാതെ സവിശേഷമായ ശബ്ദകോശവും വ്യതിരിക്തമായ വ്യവഹാരഘടനയുംകൊണ്ട് അഞ്ച് പതിറ്റാണ്ടിലേറെയായി ഈ എഴുത്തുകാരന്‍ നമ്മുടെ കൂടെയുണ്ട്. നിരന്തരമായ പദദ്ധ്യാനംകൊണ്ട് സ്വന്തമായി വികസിപ്പിച്ചെടുത്ത തന്റെ ഭാഷാപ്രപഞ്ചത്തിനുനേരെ നാനാഭാഗത്തുനിന്നും വിമര്‍ശനവും അവഗണനയുമുണ്ടായപ്പോള്‍ തന്റെ പതിവുരീതികള്‍ ഉപേക്ഷിക്കുന്നതിനോ പരിഷ്‌കരിക്കുന്നതിനോ തയ്യാറായില്ല. പകരം അവയൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന മട്ടില്‍ മുന്നോട്ടുപോയി. വിമര്‍ശകര്‍ പൊതുവെ ചില ഘട്ടങ്ങളില്‍, കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ പതിവുശൈലിയില്‍നിന്ന് മാറിസഞ്ചരിക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു മാറ്റം ആഷാമേനോന്റെ വിമര്‍ശനത്തില്‍ കാണാനാവില്ല. ആഷാമേനോന്റെ വിമര്‍ശനങ്ങളില്‍ വിഷയവൈവിധ്യമില്ലാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. തന്റെ സമകാലികരായ ആധുനിക വിമര്‍ശകരേക്കാള്‍ വിഷയവൈവിദ്ധ്യത്തില്‍ ആഷാമേനോന്‍ മുന്നിലാണ്. സാഹിത്യം കഴിഞ്ഞാല്‍ തത്വചിന്ത, രാഷ്‌ട്രീയം, ചരിത്രം എന്നിവയാണ് ആധുനികവിമര്‍ശകരുടെ പ്രാധാനരംഗങ്ങള്‍. എന്നാല്‍ അതിനുമപ്പുറം കടന്ന് ശാസ്ത്രം, പരിസ്ഥിതി വിജ്ഞാനം, യാത്ര തുടങ്ങിയ വ്യത്യസ്ത രംഗങ്ങളിലേക്കും ആഷാമേനോന്‍ കടന്നുചെന്നിട്ടുണ്ട്. എന്നിട്ടും ഭാഷാശൈലിക്ക് പറയത്തക്ക മാറ്റമുണ്ടായിട്ടില്ല. അതിനുകാരണം ഭാഷയും ആശയവും വിചാരധാരയില്‍ ഇഴുകിച്ചേര്‍ന്നാണ് പ്രവഹിച്ചത് എന്നുള്ളതുകൊണ്ടാണ്.
ഭാഷയിലൂടെ ആത്മാന്വേഷണം നടത്തിവരുന്ന ആഷാമേനോന്‍ ഇപ്പോഴും തന്റെ കര്‍മ മണ്ഡലത്തില്‍- എഴുത്തിന്റെയും യാത്രയുടെയും മണ്ഡലത്തില്‍ സജീവമാണ്.
(ദല്‍ഹി സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറും നിരൂപകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: