ഭാരതം സ്ഥിരീകരണം അല്ല നീതിയാണ് ആവശ്യപ്പെടുന്നതെന്നു വ്യക്തമാക്കുന്നതാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഭാരതത്തിന്റെ സംയമനം ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്. പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തോടുള്ള രാജ്യത്തിന്റെ പ്രതികരണം, അതായത് ഇപ്പോഴും തുടരുന്ന ഓപ്പറേഷന്‍ സിന്ദൂര്‍, രാജ്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലും സൈനിക സിദ്ധാന്തത്തിലും നിലപാടിലും നിര്‍ണായക മാറ്റത്തെ സൂചിപ്പിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഏതു ഭീകരപ്രവര്‍ത്തനത്തിനെതിരെയും നിര്‍ണായകമായ സൈനിക നീക്കം നടത്തും എന്നത് ഇനിമുതല്‍ സാധാരണ നടപടിയായിരിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഭാരതത്തില്‍ മാത്രമല്ല, ലോകതലസ്ഥാനങ്ങളിലും പ്രതിധ്വനിച്ചു.
ഭീകരവാദികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ സംരക്ഷിക്കുകയും അവര്‍ക്കു ധനസഹായം നല്‍കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന, സ്വന്തം സൈനിക സംവിധാനവുമായി ഭീകരപ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്ന, എന്നാല്‍ നിരപരാധികളായ സാധാരണക്കാര്‍ക്കെതിരെ നിഷ്ഠൂര ആക്രമണങ്ങള്‍ക്ക് ഭാരതത്തെ ലക്ഷ്യമിടുന്ന ഏതു രാജ്യവും അതിദ്രുതം കഠിനവും പ്രതികാരപരവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. പാക് അധിനിവേശ കശ്മീരിലെ മാത്രമല്ല, അന്താരാഷ്‌ട്ര അതിര്‍ത്തിയിലൂടെ പാ
കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ ഹൃദയഭാഗത്തേക്കും ഭീകരവാദികളെ ലക്ഷ്യംവച്ച് ഭാരതം ആക്രമണം നടത്തി. ഭരണകൂടം പിന്തുണ നല്‍കുന്ന ഭീകരവാദ സംവിധാനങ്ങള്‍ അവിടത്തെ ഔദ്യോഗിക സുരക്ഷാഘടനകളുമായി അഭേദ്യമായി ഇഴചേര്‍ന്നിരിക്കുന്നു എന്ന വസ്തുത പരിഗണിക്കാതെയായിരുന്നു ഇന്ത്യയുടെ സൈനിക നടപടി.
ഭാരതത്തിന്റെ പരമാധികാരവും നാഗരിക ധര്‍മചിന്തയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വേരൂന്നിയ സിന്ദൂര്‍ സിദ്ധാന്തം, രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുന്നതിനും,
ആഭ്യന്തര ഐക്യവും ഒരുമയും സമാധാനവും ഉറപ്പാക്കുന്നതിനുമൊപ്പം, 2047-ഓടെ വികസിത രാഷ്‌ട്രമായി ഭാരതത്തെ മാറ്റുന്നതിനു
ള്ള ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചാപാതയെ പിന്തുണയ്‌ക്കുന്നതിനും ലക്ഷ്യമിടുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയോടു സഹിഷ്ണുതയില്ലാത്ത നിലപാട് രാജ്യം വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നു. ഭീകരതയോടുള്ള ഭാരതത്തിന്റെ നിലപാടു പുനര്‍നിര്‍വചിക്കുകയും വിപുലീകരിക്കുകയും ചെയ്ത ഈ ദൗത്യം, രാജ്യത്തിന്റെ സുരക്ഷാതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാക്കുകയും ചെയ്യുന്നു.
ഭാരതത്തിന് എതിരായ ഏതു ഭീകരപ്രവര്‍ത്തനവും യുദ്ധനടപടി ആയിരിക്കുമെന്നും ഇനി നിയമങ്ങള്‍ പാലിക്കപ്പെടാത്ത പ്രദേശങ്ങളുണ്ടാകില്ലെന്നും മറ്റു മാര്‍ഗങ്ങളിലൂടെയുള്ള യുദ്ധത്തിന് ഇനി പിന്തുണയേതുമില്ലെന്നും ഭീകരതയിലൂടെയുള്ള രക്തസ്രാവം പൊ
റുക്കില്ലെന്നും പ്രധാനമന്ത്രി മോദി അസന്ദിഗ്ധമായി വ്യക്തമാക്കി. സിന്ദൂര്‍ ദൗത്യത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്‌ട്രത്തോടും അന്താരാഷ്‌ട്ര സമൂഹത്തോടും നടത്തിയ അഭിസംബോധന വിജയം സ്ഥിരീകരിച്ചതിനും അപ്പുറമായിരുന്നു. ബുദ്ധപൂര്‍ണിമയുടെ പുണ്യവേളയില്‍ അദ്ദേഹത്തിന്റെ അഭിസംബോധന ഭാരതത്തിന്റെ നാഗരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ദൃഢവും മാന്യവും ശക്തവുമായ പുതിയ തന്ത്രപരമായ നയം അനാവരണം ചെയ്തു.
ലളിതവും എന്നാല്‍ ദൃഢവുമായ സന്ദേശം ഭാരതം നല്‍കി: ‘ഭാരതം സമാധാനത്തില്‍ വിശ്വസിക്കുന്നു. പക്ഷേ സമാധാനത്തെ ശക്തികൊണ്ട് പിന്തുണയ്‌ക്കണം.’ പ്രധാനമന്ത്രി മോദിയുടെ സിന്ദൂര്‍ സിദ്ധാന്തത്തിന്റെ കാതലായി, വ്യത്യസ്തവും വിട്ടുവീഴ്ച ഇല്ലാത്തതുമായ മൂന്ന് തത്വങ്ങളാണുള്ളത്. ഒന്നാമതായി, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരുമായി ഭാരതം ഒരു സംഭാഷണത്തിലും ഏര്‍പ്പെടില്ല; സംഭാഷണം പുനരാരംഭിക്കുമ്പോള്‍, അത് ഉഭയകക്ഷിപരമായിരിക്കും- ഭീകരതയെയും പാക് അധിനിവേശ കശ്മീരിനെയും മാത്രമേ അഭിസംബോധന ചെയ്യൂ. രണ്ടാമതായി, ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങളെ രാജ്യം അസന്ദിഗ്ധമായി നിരസിക്കുന്നു. വ്യാപാരത്തിനും ദേശീയ അഭിമാനത്തിനും ഇടയില്‍ വ്യക്തവും കൃത്യവുമായ രേഖ വരയ്‌ക്കുന്നു. മൂന്നാമതായി, ഭാരതം ഇനി ആണവ ഭീഷണികള്‍ പൊറുക്കില്ല. ആണവ ഭീഷണികള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്ന മിഥ്യാധാരണകളെ ഓപ്പറേഷന്‍ സിന്ദൂര്‍ കൃത്യമായി തകര്‍ത്തു.
”സിന്ദൂര്‍” എന്ന നാമം തെരഞ്ഞെടുത്തതില്‍ ആഴത്തിലുള്ള സാംസ്‌കാരിക പ്രതീകാത്മകത പ്രതിഫലിച്ചിരുന്നു. വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ അണിയുന്ന ചുവന്ന സിന്ദൂരം ഇരയുടെ പ്രതീകമായല്ല; മറിച്ച്, പവിത്രമായ കടമയുടെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമായാണ് ഉപയോഗിച്ചത്. ഭീകരവാദികള്‍ ഈ പവിത്രതയെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; ഭാരതം ശക്തിയോടെ പ്രതികരിച്ചു. വ്യക്തിപരമായ ആക്രമണം രാഷ്‌ട്രീയമായി; സാംസ്‌കാരികമെന്നതു തന്ത്രപരമായി. കൂടാതെ, ഭാരതത്തിന്റെ ഭൂമിശാസ്ത്രപരവും ആലങ്കാരികവുമായ കേന്ദ്രമായ കശ്മീരിലാണ് ഭീകരാക്രമണം നടന്നത് എന്നതിനാല്‍, ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതമാതാവിനെ സംരക്ഷിക്കാനും അഭിവാദ്യം ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ്. ഭാരതത്തിന്റെ പ്രതികരണം സൈദ്ധാന്തിക പാരമ്പര്യത്തെ പിന്തുടരുന്നു.
ഭീകരതയ്‌ക്കു കവചമായി ആണവ ഭീഷണി ഉപയോഗിക്കാന്‍ ശീലിച്ച പാകിസ്ഥാന്‍ പ്രതിസന്ധിയിലാകുകയും തിരിച്ചടി നേരിടേണ്ടവരില്ലെന്ന മിഥ്യാധാരണ തകരുകയും ചെയ്തു.
ചൈന, ഔദ്യോഗികമായി നിഷ്പക്ഷത പുലര്‍ത്തുന്നുണ്ടെങ്കിലും, സഖ്യകക്ഷിയുടെ നിസ്സഹായതയെ നേരിടേണ്ടതുണ്ട്. ബാഹ്യപ്രേരണയ്‌ക്കോ അംഗീകാരത്തിനോ കാത്തുനി
ല്‍ക്കാതെയുള്ള ഭാരതത്തിന്റെ നടപടിക്ക്, അമേരിക്ക മുതല്‍ റഷ്യവരെയുള്ള ആഗോളശക്തികള്‍ സാക്ഷ്യം വഹിക്കുന്നു. മറ്റ് അയല്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ശത്രുതയുടെയും ഇന്ത്യാവിരുദ്ധ നടപടികളുടെയും അനന്തരഫലങ്ങള്‍ വിലയിരുത്തേണ്ട സമയമാണിത്.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ, നിരവധി ഭൂഭാഗങ്ങളില്‍ വന്‍ശക്തികളുമായി ഭാരതം വിജയകരമായി, ആഴത്തിലുള്ള ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. ബഹുരാഷ്‌ട്ര, ലഘുരാഷ്‌ട്ര, പ്രാദേശിക, അന്തര്‍-പ്രാദേശിക സഹകരണ ക്രമീകരണങ്ങളിലും ഇന്ത്യ വ്യാപൃതമാണ്. കൂടാതെ സ്വതന്ത്ര വ്യാപാര കരാറുകളും ചര്‍ച്ച ചെയ്യുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍, വന്‍ശക്തികളുമായുള്ള ഇന്ത്യയുടെ നിരവധി തന്ത്രപരവും പ്രതിരോധപരവുമായ ബന്ധങ്ങളും ഈ പങ്കാളിത്തങ്ങളും പരീക്ഷിക്കപ്പെടുകയായിരുന്നു.
പഹല്‍ഗാമിനുശേഷം, നമ്മുടെ പങ്കാളികള്‍ ഭീകരാക്രമണങ്ങളെ ആഗോളതലത്തില്‍ അപലപിച്ചത് സന്തോഷകരമാണ്. എന്നിരുന്നാലും, ഓപ്പറേഷന്‍ സിന്ദൂറിനോടുള്ള പ്രതികരണമായി പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിനുശേഷം, ആണവായുധങ്ങളുള്ള അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചു. ഈ സൈനിക ഇടപെടലില്‍ ‘ ആയുധ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു അല്ലെങ്കില്‍ പരാജയപ്പെട്ടു എന്നതും പ്രതികരണങ്ങളെ സ്വാധീനിച്ചു. നാം മുന്നോട്ടു പോകുമ്പോള്‍, നമ്മുടെ തന്ത്രപ്രധാന പങ്കാളികളെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണമെന്നു മാത്രമല്ല, ഈ പങ്കാളിത്തങ്ങള്‍ സിന്ദൂര്‍ സിദ്ധാന്തം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ഇത് അര്‍ഥമാക്കുന്നത്, പാകിസ്ഥാനില്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അതിന്റെ ഭീകര അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ക്കുകയും ദേശീയ നയമെന്ന നിലയില്‍ ഭീകരത ഉപേക്ഷിക്കുകയും വേണമെന്നാണ്. കൂടാതെ, പാകിസ്ഥാനിലെ ഭീകരവാദ-സൈനിക അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ നമുക്ക് സൈനിക ശക്തി ഉപയോഗിക്കേണ്ടി വന്നാല്‍, അവര്‍ നമ്മോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. ദുഷ്‌ചെയ്തികള്‍ നടത്തുന്നര്‍ക്ക് അഭയസ്ഥാനവുമില്ല, രക്ഷയുമില്ല. പ്രധാനമായും, ഭാരതം ലക്ഷ്യമിടുന്ന ഭീകര അടിസ്ഥാനസൗകര്യങ്ങള്‍ ഭാരതത്തിന് മാത്രമല്ല ഭീഷണി ഉയര്‍ത്തുന്നത്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ആഗോള സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും യന്ത്രമെന്ന നിലയിലുള്ള അതിന്റെ പങ്കിനുമാണ്.
പാകിസ്ഥാനില്‍നിന്ന് യൂറോപ്പ്, ബ്രിട്ടന്‍, അമേരിക്ക എന്നിങ്ങനെ ആഗോളതലത്തിലേക്കു ഭീകരവാദം കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും, ഐക്യരാഷ്‌ട്രസഭ ചൂണ്ടിക്കാട്ടിയ ഭീകരസംഘടനകള്‍ പാകിസ്ഥാനിലെ ഭീകരസങ്കേതങ്ങളില്‍ പരസ്യമായി പ്രവര്‍ത്തിക്കുമ്പോള്‍പോലും, അന്താരാഷ്‌ട്ര സമൂഹത്തില്‍ ഭൂരിഭാഗവും ഇത് അവഗണിക്കുന്ന മട്ടാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ 1.0 സമയത്ത്, പാകിസ്ഥാന്റെ പ്രതിരോധ-വിദേശകാര്യ മന്ത്രിമാര്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു. ഭീകരത എന്ന അനേകം തലകളുള്ള അസുരനെതിരെ പ്രവര്‍ത്തിച്ചതിലൂടെ ലോകത്തിനാകെ ഇന്ത്യ സേവനമേകിയിരിക്കുകയാണ്.
അന്താരാഷ്‌ട്ര ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നണിപ്പോരാളിയായി നിലകൊള്ളുന്നു. ഭീകരവാദം മുന്നോട്ടുകൊണ്ടുപോകുന്നവരെയും അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെയും തുലനം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ലോകം ഉണര്‍ന്നിരിക്കണം; അവ്യക്തമായ, ഹ്രസ്വകാല, ദൃഷ്ടിഗോചരമായ പരിഗണനകള്‍ എന്തുതന്നെയായാലും. സിന്ദൂര്‍ സിദ്ധാന്തത്തിന്റെ സാമ്പത്തിക മാനത്തിനും വലിയ പ്രാധാന്യമുണ്ട്. ”ഭീകരതയുമായി കച്ചവടം പാടില്ല” എന്ന് വ്യക്തമായി പ്രസ്താവിക്കുന്നതിലൂടെ, ദേശീയ സുരക്ഷയ്‌ക്കുവേണ്ടിയുള്ള സാമ്പത്തിക സങ്കേതങ്ങള്‍ ഇന്ത്യ പ്രാവര്‍ത്തികമാക്കി.
വ്യാപാരവും സിന്ധു നദീജല ഉടമ്പടി പോലുള്ള കരാറുകളും റദ്ദാക്കുന്നത് സാമ്പത്തിക ബന്ധങ്ങള്‍ ദേശീയ സുരക്ഷാ ലക്ഷ്യങ്ങളുമായി ദൃഢമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ അടിവരയിടുന്നു. സാമ്പത്തിക ഇടപെടല്‍ ഭീകരത ഇല്ലാതാക്കുന്നതിന് മുമ്പല്ല, അതിനുശേഷമാണ് ഉണ്ടാകേണ്ടത് എന്ന വ്യക്തമായ സന്ദേശമാണ് ഈ നടപടികള്‍ നല്‍കുന്നത്.
രക്തത്തിനും വെള്ളത്തിനും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല എന്നതാണ് നിതാന്ത സന്ദേശം. കരുത്തുറ്റ വനിതാ ആഖ്യാനം ഓപ്പറേഷന്റെ സന്ദേശത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ചട്ടക്കൂടില്‍ സ്ത്രീകളുടെ പങ്ക് ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്തു. ഓപ്പറേഷനുശേഷം രണ്ട് വനിതാ ഓഫീസര്‍മാര്‍ വാര്‍ത്താസമ്മേളനത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണ്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നൂതനാശയങ്ങളാല്‍ ഇന്ത്യയുടെ സൈനിക കരുത്ത് കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ചില വിദേശ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും, തദ്ദേശീയ മിസൈലുകള്‍, ഡ്രോണുകള്‍, നിരീക്ഷണ പ്ലാറ്റ്ഫോമുകള്‍ എന്നിവ വിജയകരമായി വിന്യസിച്ചത് പ്രതിരോധത്തില്‍ സ്വയംപര്യാപ്തതയുടെ പ്രവര്‍ത്തനപക്വത എടുത്തുകാട്ടുന്നു. ഇത് നമ്മുടെ കയറ്റുമതി ആവശ്യകത വര്‍ധിപ്പിക്കുന്നു. ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതും സഹകരണത്തോടെ നിര്‍മിച്ചതുമായ ആയുധ സംവിധാനങ്ങള്‍ നാം പരീക്ഷിച്ചു, പാകിസ്ഥാന്‍ ഉപയോഗിക്കുന്നവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, നമ്മുടേത് ശരിയായ തെരഞ്ഞെടുപ്പുകളാണെന്നു വീണ്ടും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ സംയമനത്തെ ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്. സിന്ദൂര്‍ സിദ്ധാന്തം വെറും പ്രതികരണാത്മകമല്ല; അത് സിദ്ധാന്തപരമായ വ്യക്തതയുടെ ധീരമായ പ്രസ്താവനയാണ്. ഇന്ത്യയിലെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം, അന്തസ്സ്, ക്ഷേമം, ബഹുമാനം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ല. ഇവിടെയാണ് ദേശീയ സുരക്ഷയും ദേശീയ അഭിമാനവും ഒന്നുചേരുന്നത്. ഇവിടെയാണു സനാതന മൂല്യങ്ങളും ആധുനിക ശക്തിയും കൈകോര്‍ക്കുന്നത്. ഇവിടെയാണ് ഇന്ത്യ നില്‍ക്കുന്നത് – ഭയമില്ലാതെ, ആര്‍ക്കും വഴങ്ങാതെ, ഐക്യത്തോടെ. ജയ് ഹിന്ദ്!
(ഐക്യരാഷ്‌ട്രസഭ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലും യുഎന്‍ വനിതാ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറും ഇന്ത്യയുടെ മുന്‍ അംബാസഡറുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: