നാലാം അദ്ധ്യായം ഒന്നാം പാദം
ബ്രഹ്മദൃഷ്ട്യധികരണം
ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.
സൂത്രം – ബ്രഹ്മ ദൃഷ്ടിരുത് കര്ഷാത്
ബ്രഹ്മമാണെന്നുള്ള ദൃഷ്ടി പ്രതീകങ്ങളില്‍ വെയ്ക്കുകയാണ് വേണ്ടത് എന്തെന്നാല്‍ ബ്രഹ്മത്തിന് ഉത്കര്ഷമുള്ളതിനാലാണിത്. ആദിത്യന് മുതലായ പ്രതീകങ്ങളേയും ബ്രഹ്മത്തേയും പ്രതീകോപാസനയില്‍ ഒരേ വിഭക്തിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍ പ്രതീകത്തെ ബ്രഹ്മമായി ഉപാസിക്കണോ അതോ ബ്രഹ്മത്തെ പ്രതീകമായി ഉപാസിക്കണോ എന്ന് സംശയിക്കുന്നു.
പ്രതീകത്തില്‍ ബ്രഹ്മദൃഷ്ടിയെ വെയ്ക്കണമെന്ന് സൂത്രകാരന് പറയുന്നു. ആകാശം മുതലായ പ്രതീകങ്ങളെ ബ്രഹ്മമായി കണ്ട് ആരാധിക്കണം. ബ്രഹ്മം ശ്രേഷ്ഠവും പ്രതീകങ്ങള്‍ നികൃഷ്ടവുമായതിനാലാണിത്.
ശ്രേഷ്ഠ വസ്തുവിനെ നികൃഷ്ട വസ്തുവായല്ല നികൃഷ്ട വസ്തുവിനെ ശ്രേഷ്ഠ വസ്തുവായാണ് സങ്കല്പിക്കേണ്ടത്.വിഗ്രഹങ്ങളില്‍ ഈശ്വരോപാസന ചെയ്യുന്നത് അതിനാലാണ്. ഈശ്വരനെ വിഗ്രഹത്തില്‍ ആരാധിക്കുന്നയാള്‍ക്ക് പതിവുള്ള വിഗ്രഹം കിട്ടിയില്ലെങ്കിലും കിട്ടിയ ഏതെങ്കിലുമൊരു വിഗ്രഹത്തില്‍ ഉപാസിക്കാം. വിഗ്രഹം ഇഷ്ടദേവനാണെന്ന് ഭാവിക്കുന്നു. ഇഷ്ടദേവന് വിഗ്രഹമല്ല. ഇതു പോലെ തന്നെയാണ് പ്രതീകവസ്തുക്കളില് കൂടിയുള്ള ബ്രഹ്മോപാസന.
പ്രതീക വസ്തു ബ്രഹ്മമാണ് എന്ന് ഭാവന ചെയ്യണം. ഛാന്ദോഗ്യത്തില്‍ ബ്രഹ്മേത്യുപാസതേ എന്ന് പലയിടത്തായി ഉപയോഗിച്ചിട്ടുള്ളത് പ്രതീകത്തെ ബ്രഹ്മമെന്ന നിലയില്‍ ഉപാസിക്കണമെന് കാണിക്കാനാണ്.
ആദിത്യാദിമത്യധികരണം
ഇതിലും ഒരു സൂത്രമേ ഉള്ളൂ….
സൂത്രം – ആദിത്യാദിമതയശ്ചാംഗ ഉപപത്തേ:
കര്‍മ്മത്തിന്റെ അംഗമായ ഉദ്ഗീഥം മുതലായവയില്‍ കര്‍മ്മ ദേവതകളായ ആദിത്യന് മുതലായവയുടെ സങ്കല്പങ്ങള് ചെയ്യണം യുക്തിയും ഫലസമൃദ്ധിയും ഉള്ളതിനാലാണിത്.
പ്രതീകങ്ങളില്‍ ബ്രഹ്മ ദൃഷ്ടി ഉണ്ടാകണമെന്ന് പറഞ്ഞ പോലെ കര്മാംഗങ്ങളായ ഉദ്ഗീഥം മുതലായവയില്‍ അവയുടെ ദേവതകളായ ആദിത്യന് തുടങ്ങിയവയുടെ സങ്കല്പം വെച്ച് ഉപാസിക്കണം.
ഛാന്ദോഗ്യത്തിലുള്ള വിവിധ ഉപാസനാ വിധികളില്‍ അംഗങ്ങളെ ഉപാസിക്കാനാണ് ശ്രുതി പറയുന്നത്. എന്നാല്‍ ദേവതകളെയാണ് ഉപാസിക്കേണ്ടത്. എന്നാലേ ഫലസമൃദ്ധി ഉണ്ടാകുകയുള്ളൂ.
അതുകൊണ്ട് ആദിത്യന് മുതലായ ദേവതകളുടെ ബുദ്ധിയോടു കൂടി ചെയ്യുന്ന ഉപാസനയ്ക്കാണ് കൂടുതല്‍ ഫലമുണ്ടാകുക. ദേവത ഉപാസന കൊണ്ടേ ഫലം വേണ്ട പോലെ ഉണ്ടാകൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: