രാമായണത്തില്‍ മനുഷ്യര്‍ മാത്രമല്ല കഥാപാത്രങ്ങളായി നിലകൊണ്ടത്. പക്ഷിമൃഗാദികളും മാനവരും ദാനവരും വാനരരും അണ്ണാരക്കണ്ണനും ഓന്തും എന്നുവേണ്ട മറ്റു ജീവികളും പ്രതിപാദ്യമായിട്ടുണ്ട്. ഓരോന്നും അവരവരുടെ പങ്കും ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്. എല്ലാത്തിന്റെയും ചരിത്രവും ജീവിതഗതിയും രാമായണത്തില്‍ അതാദവസരത്തില് വിവരിക്കുന്നു.
ശൂര്‍പ്പണഖ, താടക തുടങ്ങിയ രാക്ഷികളും ജടായു, സമ്പാതി തിടങ്ങിയ പക്ഷികളും മാത്രമല്ല വൃക്ഷങ്ങള്‍ പോലും പ്രതിപാദ്യവിഷയമാണ്. മിക്കവാറും എല്ലാ ജീവികളും ഏതെങ്കിലുമൊരു ശാപം ലഭിച്ചവരും ശാപമോക്ഷം ലഭിക്കാന്‍ രാമന്റെ ദര്‍ശനവും സ്പര്‍ശവും ലഭിക്കാന്‍ കാത്തിരിക്കുന്നവരുമായിരുന്നു. പലരും/പലതും രാമപാദസ്പര്ശനംകൊണ്ട് മുക്തി പ്രാപിച്ചിട്ടുമുണ്ട്. മറ്റു പലരും തികഞ്ഞ ഭക്തിയോടെ പൂര്‍ണ്ണശ്രദ്ധയോടെ രാമനെ ഭജിക്കുകയും സേവകളില്‍ മുഴുകിയും കൃതകൃത്യരാവുന്നു.
രാമായണ കഥാപാത്രങ്ങളില്‍ രാമപക്ഷത്തുള്ളവരും രാമനെ എതിര്‍ക്കുന്നവരും ഒക്കെയുണ്ട്. രാമ-ലക്ഷ്മണ-സീതമാര്‍ കാട്ടില്‍ പക്ഷിമൃഗാദികളുടെയും ശീതളഛായ പകരുന്ന വൃക്ഷലതാദികളുടെയും കൂടെ സഹവസിച്ചു.
വാനരശ്രേഷ്ഠനായ സുഗ്രീവനോട് സംവദനം ചെയ്ത് പരസ്പര സഹായങ്ങള്‍ ചെയ്തിട്ടുമുണ്ട്. മറ്റുള്ള വാനരന്മാര് സീതയെ തെരയുന്നതിനു വേണ്ടി വിവിധ ദിക്കിലേയ്ക്കു പോയി അന്വേഷണത്തില്‍ മുഴുകുന്നു. ഹനുമാന്റെ സാന്നിദ്ധ്യവും പങ്കും ഏറെ നിസ്തുലമാണ്. സര്‍വ്വജ്ഞനായ ഹനുമാന്റെ ജീവിതം ഏവര്‍ക്കും സുപരിചിതമാണ്. അത്രയ്ക്കായിരുന്നു ഹനുമാന്റെ മഹത്വം.
ജടായുവും സമ്പാതിയും അഹല്യയും സ്വയംപ്രഭയുമെല്ലാം നിറഞ്ഞുനില്ക്കുന്നു. ഇവരുടെയൊക്കെ ജീവിതം രാമപാദദര്ശനത്താല് സദ്ഗതിയെ പ്രാപിച്ച് സാര്‍ത്ഥകമായി.
സീതാന്വേഷണത്തിന്റെ ഭാഗമായി പല ദിക്കുകളിലേയ്ക്കു പോയവരും കടലിനു കുറുകെ അണകെട്ടാന്‍ നിയോഗിക്കപ്പെട്ടവരും പങ്കുവഹിച്ചവരുമായ നിളന്‍, നീലന്, ഗവയന്‍, ഗവാക്ഷന്‍ മുതലായ വാനരന്മാര്, സീതാപഹരണം നടത്തിയ രാവണനെ ദുഷ്ചെയ്തികളില്‍നിന്നും പിന്തിരിപ്പിക്കാന് ഉദ്യമിച്ച രാവണന്റെ സഹോദരന് വിഭീഷണന്, ആദരപൂര്‍വ്വം രാമനെ സേവിച്ച ഗുഹന്, ഭക്തോത്തമയായ ശബരി, രാമസേതുനിര്മ്മാണത്തില് തന്റേതായ എളിയതും മഹത്വപൂര്‍ണവുമായ പങ്കു നിര്‍വ്വഹിച്ച അണ്ണാരക്കണ്ണന് ഇവരെല്ലാം അതാതു സന്ദര്‍ഭങ്ങളില്‍ ജ്വലിച്ചുനില്ക്കുന്നു.
അയോദ്ധ്യയിലെ പുരവാസികള്‍ – അവര്‍ രാമന്റെ വിയോഗത്തില്‍ അത്യന്തം ദുഃഖിക്കുന്നു. ദശരഥപുത്രന്മാര്‍ പരസ്പരം സ്നേഹിച്ചും ഭാവിച്ചും ആദരിച്ചും കഴിയുന്നു.
ഇങ്ങനെ സര്‍വ്വ പ്രകാരത്തില്‍, സര്വ്വഗുണഗണത്തില് പെട്ടവര്‍ എല്ലാം രാമായണകഥയില്‍ ഭാഗമായി. ഇത് ഒരു ബഹുസ്വരതയുടെ ഭാവം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു. ഇതൊക്കെയാവാം രാമായണതത്വങ്ങള്‍ ഇന്നും കൂടുതല്‍ കൂടുതല്‍ പ്രചരിക്കുന്നതും ജനങ്ങള്‍ ഇത്രയേറെ നെഞ്ചേറ്റിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: