ചാന്ദ്രദൗത്യങ്ങള്‍ പലതും അമ്പതുകൊല്ലം മുമ്പ്തന്നെ നടന്നിട്ടുണ്ട്. ചന്ദ്രപ്രതലം ഏതാണ്ട് മുഴുവനായിത്തന്നെ മാപ്പ് ചെയ്യപ്പെട്ടിട്ടുമുണ്ട്. പിന്നെന്തിനാണ് ഇന്ത്യ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നതെന്ന ചോദ്യങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഗുരുത്വാകര്‍ഷണമെന്ന മഹാശക്തിയെ അതിജീവിച്ച് എങ്ങനെ ശൂന്യകാശത്തിലേക്കും അന്യഗോളങ്ങളിലേക്കും എത്താമെന്ന ചിന്തയിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ശാസ്ത്രലോകം തലപുകച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപംകൊണ്ട രണ്ട് ശാക്തിക ചേരികള്‍ തമ്മിലുള്ള അഭിമാനപ്പോരാട്ടം ഈ രംഗത്ത് ഭ്രാന്തമായ ഗവേഷണ വികസനങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. അങ്ങനെ 1957ല്‍ സോവിയറ്റ് യൂണിയന് ആദ്യ കൃത്രിമ ഉപഗ്രഹം, ഇരുപത്തേഴിഞ്ചു മാത്രം വ്യാസമുള്ള ഒരു ഗോളം-സ്പുട്നിക് വിക്ഷേപിച്ചുകൊണ്ടു പുതിയൊരു ആകാശയുദ്ധത്തിന്റെ കൊടിപ്പടം ഉയര്‍ത്തി. തൊട്ടുപിന്നാലെ അമേരിക്കയും ഉപഗ്രഹം വിക്ഷേപിച്ചെങ്കിലും ബഹിരാകാശപ്പോരാട്ടത്തിലെ ആദ്യവിജയങ്ങള്‍ സോവിയറ്റ് യൂണിയനൊപ്പമായിരുന്നു. അങ്ങനെ അമേരിക്കന്‍ ജനതയിലുണ്ടായ വന്‍ നിരാശ തീര്‍ക്കാനാണ് 1961ല്‍ പ്രസിഡന്റ് ജോണ്‍ കെന്നഡി, ആ ദശകം അവസാനിക്കുന്നതിനു മുമ്പ് ചന്ദ്രനില്‍ അമേരിക്കക്കാരനെ ഇറക്കി യുഎസ് പതാക സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
നാസയ്ക്ക് ഒരു വിശ്വസ്തമായ റോക്കറ്റ്പോലും ഉണ്ടായിരുന്നില്ല അന്ന്. പക്ഷേ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മനുഷ്യധ്വാനവും കോടിക്കണക്കിനു ഡോളറും ഒഴുക്കി. ആ ദശകം അവസാനിക്കുന്നതിനു മുമ്പ് ചന്ദ്രനില്‍ അമേരിക്കക്കാരുടെ പാദങ്ങള്‍ പതിയുകതന്നെ ചെയ്തു. അപ്പോളോ ദൗത്യങ്ങളിലേക്കുള്ള അതിഭീമന്‍ മുതല്‍മുടക്ക് അമേരിക്കന്‍ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലുതന്നെ തകര്‍ത്തു. അങ്ങനെ 1971ലെ അവസാനത്തെ ദൗത്യതോടെ നാസ ചാന്ദ്രദൗത്യങ്ങള്‍ അവസാനിപ്പിച്ചു. പുറകെ സോവിയറ്റ് യൂണിയനും.
ഇന്ത്യയുടെ സ്വപ്നങ്ങള്‍
ഒരു രാജ്യവും കൈമാറുകയോ സഹായിക്കുകയോ ചെയ്യാത്ത മേഖലകളാണ് ആണവ സാങ്കേതികതയും ബഹിരാകാശ സാങ്കേതികതയും. അമേരിക്കയും സോവിയറ്റ് യൂണിയനും അടക്കിവാണ ഈ മേഖലകളിലേയ്ക്ക് കടന്നുചെല്ലാന്‍ ഇന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജര്‍മനിയിലെ ശാസ്ത്രജ്ഞരെ പങ്കിട്ടെടുത്താണ് അമേരിക്കയും സോവിയറ്റ് യൂണിയനും അവരുടെ പ്രതിഭാ ദാരിദ്ര്യം പരിഹരിച്ചത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ആനുകൂല്യവുമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥകളില്‍ നട്ടം തിരിഞ്ഞുകൊണ്ടിരുന്ന അമ്പതുകളിലാണ് ഇന്ത്യയും ബഹിരാകാശത്തേയ്ക്ക് ചുവടുവെച്ചത്. അമേരിക്കയും സോവിയറ്റ് യൂണിയനുമൊക്കെ കോടികള്‍ കത്തിച്ച് നടത്തുന്ന വെടിക്കെട്ടുകളില്‍ കൂടാന്‍ പോകുന്നത് ശരിയല്ല. ജനസംഖ്യയില്‍ പകുതിയിലേറെ പട്ടിണി കിടക്കുന്ന രാജ്യം ഇതുപോലുള്ള ആര്ഭാടങ്ങള്ക്ക് കോടികള്‍ ചെലവഴിക്കുന്നത് അനീതിയാണ് തുടങ്ങിയ ആരോപണങ്ങള്‍ക്ക് ക്രാന്തദര്‍ശിയായ വിക്രം സാരാഭായ് പറഞ്ഞ മറുപടി ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തിരി വൈകിയാണെങ്കിലും ഈ അതിസങ്കീര്‍ണ്ണമായ ടെക്നോളജിയില്‍ ആരോടും കിടപിടിക്കാന്വേണ്ട വൈദഗ്ധ്യം ഇന്ത്യ നേടുക തന്നെചെയ്തു. അതിന്റെ മകുടോദാഹരണമാണ് ചന്ദ്രയാന്‍.
മഹാരഹസ്യങ്ങള്‍
കഴിഞ്ഞ അമ്പത് വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യ മാറിയതും വികസിച്ചതും നൂറുകണക്കിന് മടങ്ങാണ്. അപ്പോളോയില്‍ ഉപയോഗിച്ച വിവരസാങ്കേതിക വിദ്യയുടെ നൂറുമടങ്ങ് ശേഷിയുണ്ട് ഇന്നത്തെ സാധാരണ സ്മാര്‍ട്ട് ഫോണിന്. അപ്പോളോ, ലൂണ പേടകങ്ങള്‍ ചന്ദ്രനില്‍ ഒരുപതിറ്റാണ്ട് തലകുത്തി മറിഞ്ഞിട്ടു കണ്ടെത്താന്‍ സാധിക്കാത്ത ജലസാന്നിധ്യം കണ്ടെത്തിയത് പത്തുകൊല്ലം മുമ്പ് ഇന്ത്യ അയച്ച ചാന്ദ്രയാന്‍ 1 ആണ്. അതുപോലെ ചന്ദ്രനില്‍ സുലഭമായ ധാതുക്കള്‍, ഭാവിയില്‍ നടക്കാന്‍ പോകുന്ന ബഹിരാകാശ ടൂറിസം ഇവയിലൊക്കെ ഒരു നിര്‍ണ്ണായക അന്താരാഷ്ട്ര ശക്തിയെന്ന നിലയില്‍ ഇന്ത്യക്ക് ഒഴിഞ്ഞുനില്ക്കാനാവില്ല.
ഏറെക്കാലത്തെ കാത്തിരിപ്പിനും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് അതിപ്രധാനമായ ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യ നേടിയത്. അതിസങ്കീര്‍ണ്ണമായ ഈ എന്ജിന് വലിയ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഒഴിച്ചുകൂടാത്തതാണ്. തൊണ്ണൂറുകളുടെ ആദ്യം റഷ്യയില്‍നിന്ന് ഈ ടെക്നോളജി വാങ്ങാന്‍ കരാര്‍ ആയതാണ്. പക്ഷേ ബഹിരാകാശത്ത് ഇന്ത്യ ഒരു എതിരാളി ആകാതിരിക്കാന്‍ അമേരിക്ക കരാറിന് തുരങ്കംവെച്ചതോടെ ഈ സാങ്കേതികവിദ്യ സ്വന്തമായിത്തന്നെ വികസിപ്പിക്കേണ്ട അവസ്ഥയിലായി. വന്‍ ശക്തികള്‍ കാലങ്ങളെടുത്ത്, അനേകം പരാജയങ്ങള്‍ നേരിട്ട് നേടിയ ഈ വൈദഗ്ധ്യം പരിമിതികളില്‍ നിന്നുകൊണ്ട് ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞു. ഇപ്പോള്‍ ചാന്ദ്രയാന്‍ 2 വിക്ഷേപിച്ച ജിഎസ്എല്‍വി എംകെ 3 റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ക്രയോജനിക് എന്ജിന് ഏറ്റവും കരുത്തുറ്റതാണ്. നമ്മുടെ ശാസ്ത്രജ്ഞന്മാര് സ്വയം വികസിപ്പിച്ചെടുത്തത്. എന്നാല്‍ പലരുടെയും ആദ്യത്തെ അപ്പോളോ ദൗത്യം വിക്ഷേപണത്തറയില്തന്നെ പൊട്ടിത്തെറിച്ചു. മൂന്നു യാത്രികര്‍ വെന്തുമരിച്ചു. അവിടെയാണ് ഇന്നലത്തെ വിക്ഷേപണത്തോടെ ജിഎസ്എല്‍വി എംകെ 3 പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുന്നത്. 2008ല്‍ ചന്ദ്രയാന്‍ 1 സ്ഥാപിച്ചത് മറ്റൊരു റെക്കോര്‍ഡാണ്. ആദ്യ ശ്രമത്തില്‍തന്നെ ദൗത്യം പൂര്‍ണവിജയമാക്കിയ ആദ്യരാജ്യമായി ഇന്ത്യ. മംഗള്യാന് ദൗത്യവും ഇങ്ങനെ തന്നെ.
സങ്കീര്‍ണ്ണമായ പ്രയാണ ദൗത്യങ്ങള്‍
മറ്റൊരു ചരിത്രം സൃഷ്ടിക്കാനാണ് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നത്. ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യദൗത്യമെന്ന നേട്ടം.
ചന്ദ്രയാന്‍ പ്രയാണം ആരംഭിച്ചിട്ടേയുള്ളൂ. ഇപ്പോള്‍ പേടകം ഭൂമിയുടെ ഒരു ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ്. ഇനി ഭ്രമണപഥം ഉയര്‍ത്തി, ചന്ദ്രനിലേക്കുള്ള പാതയിലേക്ക് മാറ്റണം. അതിവേഗത്തില്‍ ചന്ദ്രനെ സമീപിക്കുന്ന പേടകത്തിന്റെ വേഗംകുറച്ച് ചന്ദ്രന്റെ ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ കുരുക്കണം. ഭ്രമണപഥം ക്രമേണ താഴ്ത്തി നൂറുകിലോമീറ്റര്‍ ഉയരത്തിലുള്ള വൃത്തഭ്രമണപഥത്തില്‍ എത്തിക്കണം. പേടകത്തിലെ വിക്രമെന്ന ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സാവധാനം ഇറങ്ങണം. ലാന്‍ഡറില്‍നിന്നു അരിച്ചിറങ്ങുന്ന പ്രജ്ഞ എന്ന റോവര്‍ ചന്ദ്രന്റെ മണ്ണില്‍ പരീക്ഷണങ്ങള്‍ നടത്തി നമ്മെ അറിയിക്കണം. അതീവ സങ്കീര്‍ണ്ണമായ പ്രയാണ ദൗത്യങ്ങളാണിത്. എല്ലാം ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ സാങ്കേതിക മികവിനോപ്പം നിര്‍വചനങ്ങള്‍ക്കതീതമായ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: