തൃശൂര്‍: പൂരത്തിന്റെ ആവേശം മുഴുവന്‍ വാരി വിതറിയ തിരുവമ്പാടിയുടെ മഠത്തില്‍വരവ് പൂരപ്രേമികളെ കൊണ്ടെത്തിച്ചത് മേളവിസ്മയത്തിന്റെ മറുതീരത്തേക്ക്. തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പെടുത്ത് രണ്ട് പറ്റാനകളുടെ അകമ്പടിയോടെ ആരംഭിച്ച മഠത്തില്‍ വരവിന് പഞ്ചവാദ്യപ്പെരുമഴ തീര്‍ത്തത് കോങ്ങാട് മധുവിന്റെ നേതൃത്വത്തിലുള്ള എഴുപതില്‍പ്പരം വാദ്യകലാകാരന്മാര്.
പഞ്ചവാദ്യത്തിന്റെ താളഗരിമയ്ക്കൊപ്പം ആകാശക്കൈകളുയര്ത്തി താളമിട്ടത് പതിനായിരങ്ങള്‍. മഠത്തില്‍ വരവ് പുറപ്പെടുന്ന നടുവില്‍ മഠത്തിനടുത്ത് രാവിലെ മുതല്ക്കുതന്നെ പ്രഗത്ഭരും പ്രശസ്തരുമടക്കം എണ്ണിയാല്‍ തീരാത്തത്ര ജനങ്ങളാണ് തടിച്ചു കൂടിയിരുന്നത്. രാവിലെ 10.15ന് തിരുവമ്പാടി ഭഗവതി നടുവില്‍ മഠത്തിലെത്തിയിരുന്നു.
മഠത്തിലെ ഉപചാരങ്ങള്‍ കഴിഞ്ഞ് ചന്ദ്രശേഖരന്റെ പുറത്തേറി ഭഗവതി പുറത്തിറങ്ങിയപ്പോള്‍ മനസ്സുനിറഞ്ഞ ആഹ്ലാദത്തോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് പൂരപ്രേമികള്‍ വരവേറ്റത്. മഠത്തില്‍ വരവിന്റെ തുടക്കമറിയിച്ചുകൊണ്ട് കൊമ്പുനാദം ഉയര്‍ന്നപ്പോഴേക്കും ആവേശം പരകോടിയിലെത്തിയിരുന്നു. കൃത്യം 11.30ന് തന്നെ മഠത്തില്‍വരവ് ആരംഭിച്ചു.
നടുവില്‍ മഠത്തില്‍ നിന്ന് മൂന്ന് ആനകളുമായി ആരംഭിച്ച മഠത്തില്‍ വരവ് സ്വരാജ് റൗണ്ടിലെത്തിയപ്പോള്‍ സമയം ഉച്ചയ്ക്ക് 1.30. റൗണ്ടില്‍ നിന്ന് വേറെ നാല് ആനകളും കൂടി എഴുന്നള്ളിപ്പില്‍ ചേര്‍ന്നു. തുടര്‍ന്ന് ഏഴ് ആനകളുമായി നടന്ന എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് 2.30ന് നായ്ക്കനാലിലെത്തി പഞ്ചവാദ്യം സമാപിച്ചു.
പാണ്ടിപ്പെരുമഴ
ഏഴ് ആനകളുമായി മഠത്തില്‍ വരവ് നായ്ക്കനാലിലെത്തി പഞ്ചവാദ്യം അവസാനിച്ചപ്പോള്‍ പാണ്ടിമേളത്തിന്റെ പെരുമഴ ആരംഭിച്ചു. കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ 200ല്‍പ്പരം കലാകാരന്മാരാണ് തിരുവമ്പാടിയുടെ പാണ്ടിമേളത്തില്‍ അണിനിരന്നത്. അതുവരെ പഞ്ചവാദ്യത്തിന്റെ ലഹരിയില്‍ വിയര്‍ത്തു തളര്‍ന്ന മേളാസ്വാദകര്‍ പെട്ടെന്നുണ്ടായ ഈ മേളപ്പകര്‍ച്ചയും അതിരറ്റ ആവേശത്തോടെ ആസ്വദിച്ചു.
നായ്ക്കനാലില്‍ നിന്ന് 15 ആനകളുടെ അകമ്പടിയോടെ ആരംഭിച്ച എഴുന്നള്ളിപ്പ് വൈകിട്ട് 4.45ന് ശ്രീമൂലസ്ഥാനത്തെത്തി ജനസാഗരത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ചടുലമായ കലാശത്തോടെ സമാപിച്ചു. തുടര്‍ന്ന് വടക്കുന്നാഥക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച ആനകള്‍ 5.15 ന് കുടമാറ്റത്തിനായി തെക്കേ ഗോപുരത്തിലൂടെ പുറത്തേക്കിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: