പാനൂര്‍ (കണ്ണൂര്‍): വടകരയില്‍ പി. ജയരാജനെ തോല്‍പ്പിക്കാന്‍ ഒരുങ്ങി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമ. നിര്‍ണ്ണായക തീരുമാനം അടുത്ത ദിവസം ആര്‍എംപി യോഗത്തിനു ശേഷമുണ്ടാകുമെന്ന് രമ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന് വധത്തില്‍ ആരോപണ വിധേയനും കൊലപാതക കേസുകളില്‍ പ്രതിസ്ഥാനത്തുമുളള പി. ജയരാജനെ പരാജയപ്പെടുത്താന്‍ അരയും തലയും മുറുക്കി ഇറങ്ങാന്‍ തന്നെയാണ് കെ.കെ. രമയുടെ തീരുമാനം. ആര്‍എംപി ഇത്തവണ നേരിട്ട് മത്സരരംഗത്ത് ഉണ്ടാവില്ലെന്നാണ് സൂചന.
പി. ജയരാജനെ സ്ഥാനാര്‍ഥിയാക്കി ഒരുമുഴംമുന്നേ ഇറങ്ങിയ എല്‍ഡിഎഫിന് കനത്തക്ഷീണമാകും ആര്‍എംപിയുടെ തീരുമാനം. ഇതോടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന വാശിയില്‍ കണ്ണൂരില്‍ നിന്നും വടകരയില്‍ ചേക്കേറിയ പി. ജയരാജന് കടുത്ത സമ്മര്‍ദ്ദത്തിലാണ്.
2014ല്‍ 3,306 വോട്ടിനാണ് മുല്ലപ്പളളി രാമചന്ദ്രന് എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ പരാജയപ്പെടുത്തിയത്. 2009ല്‍ 56,186 വോട്ടിന് വിജയിച്ച മുല്ലപ്പളളി രാമചന്ദ്രന് 2014 ല്‍ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു.
ആര്‍എംപിയുടെ നിലപാടും അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പി. ജയരാജനെതിരെ മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലുള്ള എതിര്‍പ്പും എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കും. തലശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളാണ് വടകര ലോക്സഭയിലുളളത്. ഇതില്‍ തലശേരി മണ്ഡലത്തിലെ ഫസല്‍ വധവും സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ സംഭവമാണ്.
തന്റെ ഭര്‍ത്താവിന്റെ അരുംകൊലയ്ക്കു ശേഷം കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ കെ.കെ.രമ പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ടിപി വധത്തില്‍ ആരോപണവിധേയനായ പി. ജയരാജന്റെ പരാജയത്തിനായി രംഗത്തിറങ്ങുക തന്നെ ചെയ്യുമെന്നും കെ.കെ. രമ ജന്മഭുമിയോടു പറഞ്ഞു.
പി. ജയരാജന്റെ പരാജയം എന്നാല്‍ അക്രമരാഷ്ട്രീയത്തിനെതിരെയുളള വിധിയെഴുത്തു കൂടിയാകുമെന്ന് കെ.കെ. രമ പറഞ്ഞു. ടിപിയുടെ ശരീരത്തിലേറ്റ 51 വെട്ടിന് കരുത്തു പകര്‍ന്നവര്‍ വോട്ടു തേടുമ്പോള്‍ സാക്ഷരകേരളം വടകരയെ ഉറ്റുനോക്കുക തന്നെയാണ്. കേരളത്തിലെ ഏറെ ചര്‍ച്ചയാകുന്ന മണ്ഡലമായി പി. ജയരാജന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ വടകര മാറി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: