ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ദേവസ്വം സ്ഥാപിച്ചിരുന്ന അനധികൃത ഭണ്ഡാരം തുറന്നപ്പോള്‍
തൃശൂര്‍: പ്രളയദുരിതത്തിന്റെ മറവില്‍ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് ഇടത് സര്‍ക്കാരിനെ സഹായിക്കാനുള്ള ദേവസ്വം ശ്രമത്തെ ഗുരുവായൂരപ്പന്റെ ഭക്തര്‍ തള്ളി. ദുരിതാശ്വാസ നിധിയുടെ പേരില്‍ ദേവസ്വം സ്ഥാപിച്ച അനധികൃത ഭണ്ഡാരത്തില് നിന്ന് ഏഴുമാസം കൊണ്ട് പിരിഞ്ഞുകിട്ടിയത് വെറും 82,023 രൂപ മാത്രം.
സപ്തംബറിലാണ് ക്ഷേത്രനടയില്‍ ക്ഷേത്രേതരമായ ആവശ്യത്തിനായി ഭണ്ഡാരം സ്ഥാപിച്ചത്. എന്നാല്‍, ഇതേ കാലയളവില്‍ ക്ഷേത്രത്തിലെ ഔദ്യോഗിക ഭണ്ഡാരങ്ങളില് കോടികള്‍ നിക്ഷേപിച്ച ഭക്തര്‍ ദേവസ്വം സ്ഥാപിച്ച വ്യാജ ഭണ്ഡാരത്തെ നിരാകരിച്ചു. ഇതിലൂടെ ലഭിച്ച തുകയില്‍ 90 ശതമാനവും ഭണ്ഡാരത്തിന് പിറകിലെ രാഷ്ട്രീയ ദുഷ്ടലാക്ക് മനസ്സിലാവാത്ത ഇതരസംസ്ഥാന ഭക്തര്‍ നിക്ഷേപിച്ചതാകാമെന്നാണ് വിലയിരുത്തല്‍.
നൂറ് രൂപയില്‍ കൂടിയ മൂല്യമുള്ള കറന്‍സികളൊന്നും ഈ വ്യാജ ഭണ്ഡാരത്തില് നിന്ന് ലഭിച്ചിട്ടില്ല. പ്രളയമുണ്ടായ കാലത്ത് സംസ്ഥാനം ഭരിക്കുന്നത് ഇടത് സര്‍ക്കാരാണ് എന്ന ഒരേയൊരു കാരണം മാത്രമാണ് ഇടത് ആഭിമുഖ്യമുള്ള ദേവസ്വം ഭരണാധികാരികളെ ഇത്തരം ഭണ്ഡാരം വയ്ക്കാന്‍ പ്രേരിപ്പിച്ചത്. വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ലഭിച്ച തുക റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തി ഇവര്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി.
ദേവസ്വം ആക്ടിനും ഹൈക്കോടതിയുടെ വിവിധ സമയങ്ങളിലുള്ള ഉത്തരവുകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും വിപരീതമായാണ് ക്ഷേത്രനടയില്‍ ദേവസ്വം അധികൃതര്‍ ഇത്തരമൊരു ഭണ്ഡാരം സ്ഥാപിച്ചത്. ദേവസ്വം ചട്ടമനുസരിച്ച് ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ ക്ഷേത്രത്തിന് പരിസരത്ത് ഇത്തരത്തില്‍ ഭണ്ഡാരങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല. അഥവാ സ്ഥാപിച്ചാല്‍ അതില്‍ നിന്ന് ലഭിക്കുന്ന വരുമാനമത്രയും ക്ഷേത്രത്തിന് അവകാശപ്പെട്ടതാണ്. ക്ഷേത്രത്തിലെ നിത്യനിദാന ചെലവുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭക്തരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഈ വരുമാനം വിനിയോഗിക്കേണ്ടത്.
വിശ്വാസപ്രകാരം ഗുരുവായൂരപ്പന് മൈനര്‍ ആയതിനാല്‍ സ്വത്തിന്റേയും വരുമാനത്തിന്റേയും വിനിയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. 1980 കളില്‍ നടന്ന ക്ഷേത്രവിമോചന സമരങ്ങളുടെ ഭാഗമായി തെക്കേ നടയിലെ സമരസമിതി ഓഫീസിന് മുന്പില് സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഇതേ കാരണങ്ങള്‍ പറഞ്ഞ് അന്നത്തെ ദേവസ്വം ഭരണസമിതി ബലമായി പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: