1982-83 കാലം. സുനില്‍ ഗവാസ്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്ടീം പാക്കിസ്ഥാനി ലെ ഇസ്ളാമാബാദ് സ്റ്റേഡിയത്തില്‍ പാക് ടീമിനോട് ഏറ്റുമുട്ടുന്നു. ആറു മല്‍സര പരമ്പര 3-0നു പാക്കിസ്ഥാന് നേടി. പാക്ക് ക്യാപ്റ്റന്‍ ഇമ്രാന് ഖാന് 40 വിക്കറ്റ് വീഴ്ത്തി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് കരസ്ഥമാക്കിയ ബൗളറായി.
”ലോകത്തെ മികച്ച ബാറ്റ്സ്മാന്മാരടങ്ങിയ ഇന്ത്യക്കെതിരെ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചത്’ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി ഇമ്രാന് പറഞ്ഞു: ‘ഇന്ത്യയുമായി കളിക്കുമ്പോള്‍ അതൊരു ഗെയിമാണെന്നു ഞാന്‍ ഓര്‍ക്കാറില്ല. കശ്മീരിനെക്കുറിച്ച് ചിന്തിക്കും. അപ്പോള്‍ അത് ഒരു ജിഹാദ് ആയി മാറും.’
ഇന്ന് ഇമ്രാന് എന്ന ആ ഓള്‍റൗണ്ടര്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിയും സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടാനുള്ള സാധ്യതാലിസ്റ്റില്‍ പെടുന്ന ആളുമാണ്. ജനസംഖ്യയില്‍ 70 ശതമാനത്തിലധികം യുവജനങ്ങളുള്ള, ക്രിക്കറ്റിനെ രണ്ടാമത്തെ മതമായി കാണുന്ന പാക്കിസ്ഥാന്റെ രാഷ്ട്രീയ ഭൂപടത്തിലേക്കുള്ള ഇമ്രാന്‍ഖാന്റെ ഇന്നിങ്സ് വളരെ മികച്ച തയ്യാറെടുപ്പുകള്‍ക്ക് ശേഷം തന്നെയായിരുന്നു. കുടുംബവാഴ്ചയും മിലിട്ടറി ഭരണവും മാറിമാറി കൈയടക്കിയ പാക് പാര്ലമെന്റ്റിലെക്കുള്ള ഒരു സര്‍ജിക്കല്‍സ്ട്രൈക്ക്.
1988ല്‍ സിയ ഉള്‍ഹഖ് നീട്ടിയ ക്യാബിനറ്റ് പദവിയുടെ നിരാസവും 2013ല്‍ നവാസ് ഷെരീഫിനോട് പൊരുതി തോറ്റതും പക്വതയാര്‍ന്ന ഒരു രാഷ്ട്രീയനേതാവിനെ വാര്‍ത്തെടുക്കുകയായിരുന്നുവെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്ന രീതിയിലായിരുന്നു ഇമ്രാന്റെ രാഷ്ട്രീയ ഇടപെടലുകള്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളും ആശുപത്രി നിര്‍മാണവും അതിന്റെ മൈലേജുകള് കൂട്ടി. 2018ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഇമ്രാന്റെ രാഷ്ട്രീയ കക്ഷിയായ ജഠക 269 ല്‍ 110 സീറ്റ് നേടി ഭരണത്തിലേറിയത്. പരമ്പരാഗത രാഷ്ട്രീയ ഗുരുക്കന്മാരെ ഒഴിവാക്കി സര്‍വീസില്‍ നിന്ന് വിരമിച്ച പട്ടാ ഉദ്യോഗസ്ഥരും ഉന്നത പദവിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബ്യുറോ ക്രാറ്റുകളും (എല്ലാവരും അര്‍ബന്‍ മേഖലയില്‍ നിന്നുള്ളവര്‍) അലങ്കരിക്കുന്ന പാര്‍ട്ടി, പാക്കിസ്ഥാന് എന്ന രാജ്യത്തെ ലോകത്തെ മുന്‍ നിര രാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠിച്ചേക്കാം എന്നൊരു ആഗോളസ്വപ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. നരേന്ദ്രമോദിയുടേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ യുവജനങ്ങളെ കേന്ദ്രീകരിച്ചും, ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുമുള്ള ഒരു സെല്‍ഫി സ്റ്റൈല്‍ പ്രചാരണമാണ് അദ്ദേഹം നടത്തിയത് എന്നതും ശ്രദ്ധേയമായിരുന്നു.
കാര്‍ഗിലിലെ ദയനീയ പരാജയത്തിന് പത്തൊമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം, അങ്ങനെ മറ്റൊരു ജൂലൈ 26 പാക്കിസ്ഥാന് പട്ടാളത്തിന്റെ വിജയദിനമായി മാറി. ക്രിക്കറ്റിനും ഓക്സ്ഫോര്‍ഡ് ഡിഗ്രിക്കും പുറമെ, അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പ്ലേബോയ് ഇമേജും, യാഥാസ്ഥിതിക മതനിയമങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടിക്കിടന്ന പാക്ക് യുവതയെ ഇമ്രാന്ഖാനിലേക്ക് അടുപ്പിക്കുവാന്‍ നിര്‍ണ്ണായക ഘടകമായി.
1986ല്‍ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയായ ജെമീമ ഗോള്‍ഡ്സ്മിത്തുമായുള്ള വിവാഹം ഈ പ്രതിച്ഛായ വളര്‍ത്തി. അതെ വര്‍ഷമാണ് അദ്ദേഹം പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് (ജഠക ) എന്ന പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് ബൗണ്ടറിയില്നിന്നു ഫീല്‍ഡിലേക്ക് നേരിട്ടിറങ്ങിയത്. പുരോഗമനപരമായ പല മാറ്റങ്ങളും രാജ്യത്തിന്റെ സാമൂഹ്യതലത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും എന്ന് സ്വാഭാവികമായും ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ജഠക യുടെ പ്രകടനപത്രികയിലും, അധികാരമേറ്റയുടന്‍ രാജ്യത്തെ സര്‍ക്കാരുദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പ്രസംഗത്തിലും ഇമ്രാന് ഖാന് ഉയര്‍ത്തിപ്പിടിച്ചത് പുരോഗമനത്തിന്റെയും, ലോക വീക്ഷണത്തിന്റെയും, മാനവികതയുടെയും ഉദാത്തമായ സ്വപ്നപദ്ധതികള്‍ തന്നെയായിരുന്നു. എന്നാല്‍, നവാസ് ഷെരീഫ്, ഭൂട്ടോ കാലഘട്ടങ്ങള്‍ക്കും അവരുടെ പരമ്പരാഗത ശൈലിയിലുള്ള ഭരണതന്ത്രങ്ങള്‍ക്കും ബദലായി പ്രതീക്ഷയോടെ പാക്കിസ്ഥാന് ജനതകണ്ട ഇമ്രാന്ഖാന് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ത്തന്നെ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
അധികാരമേറ്റതിന്റെ നൂറാംദിവസം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്ക് പാക്കിസ്ഥാന് രൂപ കൂപ്പുകുത്തി. രാജ്യത്തെ വ്യവസായ പ്രമുഖര്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും എതിരെ തിരിഞ്ഞു. ഉയര്‍ന്ന സാമ്പത്തിക സാമൂഹിക നിലയിലുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന, വിദേശത്ത് വിദ്യാഭ്യാസം ചെയ്ത ഇമ്രാന്, ആഗോള സൂചികപ്രകാരം മേല്പറഞ്ഞ തലങ്ങളില്‍ താഴെത്തട്ടില്‍ കിടക്കുന്ന പാക്കിസ്ഥാന്റെ ഹൃദയഭൂമികയ്ക്കകത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചില്ല. സഹപ്രവര്‍ത്തകരും ഉപദേശകരുമായി കൂടെയുള്ള ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സ്ഥിതി സമാനമായതുകൊണ്ട് പൊതുജനസ്വീകാര്യതയില്‍ (ഈ ചുരുങ്ങിയ കാലയളവില്‍ത്തന്നെ) പ്രധാനമന്ത്രി പിന്നിലാണെന്ന് പാര്‍ട്ടിക്കകത്തുള്ളവര്‍ പോ ലും അഭിപ്രായപ്പെടുന്നു. അതേകാരണം കൊണ്ട് തന്നെയാവാം വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിക്കാത്തത് എന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു.
പാക്കിസ്ഥാന് ജനതയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് അദ്ദേഹത്തിന്റെ ചിന്തയിലും പ്രവര്‍ത്തനങ്ങളിലും പ്രകടമായത്. മതനേതാക്കന്മാരുമായുള്ള വ്യക്തിബന്ധങ്ങളും, മതബോധകയായ ബുഷറ മനേകയുമായുള്ള മൂന്നാം വിവാഹവും ഇമ്രാന്റെ പ്ലേബോയ് ഇമേജ് തകര്‍ത്തു. പാക് താലിബാനുമായുള്ള കൂട്ടുകെട്ടും, അഫ്ഗാനില്‍ താലിബാനെതിരെ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തെ പരസ്യമായി അപലപിച്ചതും പാക് ജനതയെയും അയല്‍ക്കാരായ അഫ്ഗാനെയും ഇറാനെയും ഒരുപോലെ നിരാശപ്പെടുത്തി. പേരെടുത്ത ഇന്ത്യാവിരോധികളായ ഷാ മുഹമ്മദ് ഖുറേഷിയും ഷിറീന് മസാരിയും ഇമ്രാന്റെ ഉപദേശക സമിതിയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നത് ഇന്ത്യയെ അലോസരപ്പെടുത്തി. പാക് ചാരസംഘടനയായ കടകയും പാക് പട്ടാളവുമായുള്ള ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടും പരമ്പരാഗതമായി ‘പാവ പ്രധാനമന്ത്രി’ പദം അലങ്കരിക്കുന്ന ഇസ്ലാമാബാദിനു തലവേദനയുണ്ടാക്കുമെന്ന് റിട്ട. ലെഫ് ജനറല്‍ ജെ എസ് ബജ്വ, ഇമ്രാന് ഖാന്റെ സ്ഥാനാരോഹണ സമയത്തുതന്നെ അഭിപ്രായപ്പെട്ടിരുന്നു.
പരമ്പരാഗതമായി ഒരു മതാധിഷ്ഠിതരാഷ്ട്രമായ പാക്കിസ്ഥാനിലെ ഒട്ടുമിക്ക മദ്രസകളിലും സര്‍വകലാശാലകളിലും ചരിത്ര-ഭൂമിശാസ്ത്ര പാഠങ്ങള്‍ വികലമായ ഇന്ത്യാവിരുദ്ധതയാണ് പഠിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ ഏക പ്രശ്നം കശ്മീര്‍ ആണെന്നും അതിന്റെ പേരില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ തീവ്രവാദം നടത്തുന്നുഎന്നുമൊക്കെയാണ് അവിടെ തലമുറകള്‍ പഠിച്ചുവളരുന്നത്. ആഗോളീകരണത്തോടെ, പഠനത്തിനും ജോലിക്കുമായി വിദേശങ്ങളിലേക്ക് പാക്ജനത ചേക്കേറാന്‍ തുടങ്ങിയപ്പോള്‍, ഊട്ടിയുറപ്പിക്കപ്പെട്ട ഈ ചിന്താധാരയ്ക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ആത്മീയഗുരുക്കന്മാരും മതബോധകരും നിയന്ത്രിക്കുന്ന ഇമ്രാന് ഭരണകൂടത്തിന്റെ തണലില്‍ ഇന്ത്യാ വിരുദ്ധത സമാന്തരമായി വളരുന്ന വസ്തുത വിസ്മരിക്കാനാവില്ല. അടുത്തിടെ പാക്കിസ്ഥാനിലെ 18-29 പ്രായക്കാരുടെ ഇടയില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ സര്‍വേയില്‍ 38 ശതമാനം പേരും ജനാധിപത്യത്തേക്കാള്‍ ശരിഅത്ത്നിയമം രാജ്യത്ത് പ്രാബല്യത്തില്‍ കൊണ്ടു വരണം എന്ന് പറഞ്ഞത് ഇതോടുചേര്‍ത്ത് വായിക്കണം.
താലിബാനോടുള്ള ഇമ്രാന്റെ സമീപനം എത്രത്തോളം തീവ്രമാണ് എന്ന് ‘താലിബാന് ഖാന്’ എന്ന ഇരട്ടപ്പേരില്‍ നിന്ന് ഊഹിക്കാം. അഫ്ഗാനിസ്ഥാനില്‍ താലിബാന് നടത്തുന്ന (പെഷവാറിലെ സ്കൂള്‍ ബോംബിങ് അടക്കം) ആക്രമണങ്ങളെ ‘വിശുദ്ധയുദ്ധം’ എന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹം മടിച്ചിട്ടില്ല. പാക്കിസ്ഥാ ന് തീവ്രവാദം വളര്‍ത്തുന്നു എന്നതിനേക്കാള്‍ പാക്കിസ്ഥാന്റെ ദേശീയനയമാണ് മതതീവ്രവാദം എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഒരേസമയം, അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുകയും അമേരിക്കയുടെ താലിബാന് ഇടപെടലുകളോട് നിഷേധാത്മക സമീപനം സ്വീകരിക്കുകയും ചെയ്യുക, ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനവേളയില്‍ ചൈനയ്ക്ക് രാജ്യത്തേക്ക് സംഘര്‍ഷം കൊണ്ടുവരാന്‍മാത്രമേ കഴിയൂ എന്ന് പറയുകയും ചൈനീസ്-പാക് ഇക്കണോമിക് കോറിഡോര്‍ പാക്കിസ്ഥാന്റെ ആവശ്യമാണെന്ന് പറയുകയും ചെയ്യുക തുടങ്ങിയ വൈരുധ്യങ്ങളും പ്ളേബോയ് ഇമേജില്‍നിന്നും മതവാദിയിലേക്കെത്തിയ ഇമ്രാന്‍ഖാനില്‍ പ്രകടമാണ്.
കഴിഞ്ഞ ദിവസം പാക് പാര്‍ലമെന്റില്‍ ഇമ്രാന് നടത്തിയ പ്രസംഗവും വൈരുധ്യങ്ങളാല്‍ സമ്പന്നമായിരുന്നു. സെന്‍ട്രിസ്റ്റ് നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ വന്ന ജഠക, തികഞ്ഞ വര്‍ഗീയവാദികളുടെ ഭരണനേതൃത്വമായി വളരുന്ന കാഴ്ചകളാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നതോടൊപ്പം, ഹിന്ദു വര്‍ഗീയ ഭരണകൂടമായി മാത്രം കാണുകയും ചെയ്യുന്നത് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ മാത്രമേ സഹായിക്കൂ.
അതെ സമയം, നരേന്ദ്രമോദിയിലൂടെ ഇന്ത്യ ഉണ്ടാക്കിയെടുത്ത ആഗോളസൗഹൃദം, ഓരോ സംഘര്‍ഷത്തിനൊടുവിലും പാകിസ്ഥാന് നേരെ മാത്രം വിരല്‍ ചൂണ്ടുകയാണ്. വംശഹത്യ നടത്തിയെന്ന മാധ്യമപ്രചാരണങ്ങളുടെ പേരില്‍ ഒരിക്കല്‍ വിസ നിഷേധിച്ചിരുന്ന രാജ്യങ്ങള്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പരവതാനി വിരിക്കുന്നതും, ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശക്തികളില്‍ ഒന്നായി ഇന്ത്യ മുന്നേറുന്നതും പാകിസ്ഥാന് സുഖകരമല്ല. പുല്‍വാമ സംഭവത്തിന് ശേഷം ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കു നല്കുന്ന പിന്തുണ, പാകിസ്ഥാനെ അനാഥമാക്കുകയായിരുന്നു. ലോക ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യക്കായി ഒരു കസേരയിട്ടതും തദവസരത്തിലെ പാകിസ്ഥാന്റെ അസാന്നിധ്യവും ലോകമെമ്പാടും ചര്‍ച്ചയായി.
‘ഭീകരത പാക് നയമല്ല ‘ എന്ന ഇമ്രാന്റെ പ്രസ്താവനയുടെ തൊട്ടടുത്ത ദിവസം ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാക് മണ്ണിലുള്ള മൂന്നു തീവ്രവാദ പരിശീനകേന്ദ്രങ്ങള്‍ തകര്‍ന്നത് ഇമ്രാന്‍ഖാന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി. നിയന്ത്രണരേഖ കടന്ന് വന്ന പാക് വിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതും, ആക്രമണത്തിനായി എന്‍ഡ് യൂസര്‍ എഗ്രിമെന്റ് തെറ്റിച്ചുകൊണ്ട് എഫ് 16 വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയതും ഇമ്രാന് സൃഷ്ട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സമാധാന പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചു.
സമാധാനത്തെക്കുറിച്ച് സംസാരിക്കുന്ന ഫാസ്റ്റ് ബൗളര്‍ പ്രധാനമന്ത്രിയേയും, ആക്രമണം തുടര്‍ന്നാല്‍ നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിച്ചുപറയുന്ന വിക്കറ്റ് കീപ്പര്‍ പ്രധാനമന്ത്രിയേയും ലോകരാഷ്ട്രങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തി. അത്തരമൊരു ഗതികേടിനൊടുവിലാണ് സമാധാനത്തിന്റെ ദൂതുമായി മറ്റൊരു വൈരുദ്ധ്യാത്മക പ്രകടനത്തിന് ഇമ്രാന് ഒരുങ്ങുന്നത്. ലോകം മുഴുവനും ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇന്ത്യക്കകത്തു വളരുന്ന വിഘടനശക്തികളെക്കുറിച്ച് പാക്കിസ്ഥാന് നല്ല അവബോധമുണ്ട്. മതബോധനത്തിന്റെ പേരിലായാല്‍പോലും ഒന്നിച്ചുനില്‍ക്കുന്ന പാക് ജനതയുടെ സമഗ്രത, ഇന്ത്യക്ക് അവകാശപ്പെടാന്‍ ആവില്ല എന്ന തിരിച്ചറിവ് തന്നെയാണ് ഇന്ത്യക്കെതിരെ തിരിയാന്‍ എന്നും പാക്കിസ്ഥാന് എന്ന കുഞ്ഞു രാജ്യത്തിനു പ്രേരകമായിട്ടുള്ളത്. യുദ്ധത്തടവുകാരനാക്കിയ സൈനികനെ വച്ച് വിലപേശാനുള്ള തന്ത്രവും വിജയിക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ പുറത്തെടുത്ത അവസാനത്തെ അടവാണ് സമാധാനസന്ദേശം.
മതനിഷ്ഠകളും പട്ടാളനിയമങ്ങളും വരിഞ്ഞുകെട്ടിയ ഒരു പരമ്പരാഗതവ്യവസ്ഥിതിയുടെ കാലാള്‍ മാത്രമായി ഇമ്രാന്റെ വ്യക്തിത്വം അദൃശ്യമായിക്കൊണ്ടിരിക്കെ, ഒരുപക്ഷെ ഒരു നൊബേല്‍ സമ്മാനത്തിന് മാത്രമേ അദ്ദേഹത്തെ ഈ ആഗോളഗ്രാമത്തിന്റെ ഫീല്‍ഡിലേക്ക് തിരിച്ച കൊണ്ടുവരാന്‍ കഴിയൂ എന്ന ചിന്തകളെ, ഇന്നത്തെ രാഷ്ട്രീയശരികളോട് ഐക്യപ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: