പുല്‍വാമ സംഭവം കഴിഞ്ഞതിനുശേഷം ഇന്നീദിവസംവരെ സൂക്ഷ്മമായി ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അത് പാക്കിസ്ഥാനിലെ ജനങ്ങളുടെ മനോഭാവമാണ്.
സാധാരണഗതിയില്‍, ഭൂതകാലം പരിശോധിച്ചാല്‍, പാക്കിസ്ഥാനില്‍ ഭാരതവിരുദ്ധവികാരം ആളിക്കത്തേണ്ട സമയമാണിത്. ഭാരതസൈനികര്‍ കൊല്ലപ്പെട്ടതിലെ ആഹ്ലാദം അവര്‍ മറച്ചു വെക്കാറില്ല, ഭാരതസ്ഥാനപതി കാര്യാലയങ്ങളുടെ മുമ്പില്‍ ദേശീയപതാകകള്‍ ചുട്ടെരിച്ചും ചവുട്ടിയരച്ചുമൊക്കെയുള്ള ആഘോഷങ്ങള്‍ തീരെ കണ്ടില്ല. പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദഗ്രൂപ്പുകളുമൊക്കയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. ഇപ്പോള്‍ ഇതത്ര ജനകീയമല്ല, അവിടുത്തെ സാധാരണക്കാര്‍ക്കിടയിലെ ഭാരതവിരുദ്ധവികാരം കുറഞ്ഞുവരുന്നു എന്നുവേണം മനസ്സിലാക്കാന്‍.
പാക്കിസ്ഥാന്റെ അഭിമതരാജ്യപദവി (Most favoured nation) എന്ന കച്ചവടപദവി, പുല്‍വാമ സംഭവത്തെ തുടര്‍ന്ന് ഭാരതം നീക്കിയിരുന്നു. മാത്രവുമല്ല പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സര്‍വ്വ സാധനങ്ങള്‍ക്കും 200 ശതമാനം നികുതിയും ഏര്‍പ്പെടുത്തി.
പാക്കിസ്ഥാനില്‍, പ്രത്യേകിച്ച് പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പച്ചക്കറി ഭാരതത്തില്‍ നിന്നും എത്തുന്നതാണ്. പച്ചക്കറി മാത്രമല്ല, ഒട്ടുമിക്ക പലവ്യഞ്ജനങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍ അങ്ങനെയെല്ലാം. ഇവയെല്ലാം ഏതാണ്ട് നിലച്ചുകഴിഞ്ഞു. ലാഹോറിലും കറാച്ചിയിലും തക്കാളിക്കും സവാളയ്ക്കും വെണ്ടക്കായ്ക്കുമെല്ലാം വില കിലോക്ക് ഇരുനൂറു കടന്നിരിക്കുകയാണ്.
അതുപോലെ പാക്കിസ്ഥാനില്‍നിന്നും പഞ്ചസാര, മാമ്പഴം, സിമന്റ്, തുണിത്തരങ്ങള്‍ എന്നിവ ധാരാളം ഭാരതത്തിലേക്കും എത്തുന്നുണ്ട്. പുതിയ തീരുമാനപ്രകാരം ഇവയുടെ വരവും നിലച്ചു. അതോടെ അവിടുത്തെ വ്യവസായവും വിപണി നഷ്ടപ്പെട്ട് വന്‍പ്രതിസന്ധിയിലാണ്. ഓര്‍ക്കണം, കാര്‍ഗില്‍ യുദ്ധസമയത്തുപോലും ഈ കച്ചവടങ്ങള്‍ മുടങ്ങിയിട്ടില്ല. ഭാരതത്തിന്റെ അതിര്‍ത്തിമേഖലയിലെ കൃഷിക്കാരും ഈ പ്രതിസന്ധിയുടെ ഭാഗമാണ്. സംശയമില്ല. പക്ഷേ അത് താല്ക്കാലികമാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരവിപണിയിലേക്ക് തിരിച്ചുവിടാനുള്ള സമയംമാത്രം. മാത്രവുമല്ല, കഴിഞ്ഞദിവസം മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രഖ്യാപനം പ്രധാനമാണ്. ഭാരതത്തില്‍ ഉത്ഭവിച്ചു പാക്കിസ്ഥാനിലേക്കൊഴുകുന്നത് പഞ്ചാബിലെ അഞ്ചു നദികളും പിന്നെ സിന്ധുവുമാണ്. അന്താരാഷ്ട്ര കരാര്‍ പ്രകാരം ഇതില്‍ മൂന്നു നദികളായ രവി, ചിനാബ്, ബിയാസ് എന്നിവയുടെ പൂര്‍ണ്ണ നിയന്ത്രണം ഭാരതത്തിനാണ്. ഈ നദികളെല്ലാം പാക്കിസ്ഥാനിലേക്കൊഴുകി സിന്ധുവുമായി ചേരുന്നവയാണ്. ഈ നദികളിലെ ജലം വഴിതിരിച്ചു പഞ്ചാബിലേക്കും യമുനയിലേക്കും തിരിച്ചുവിട്ട് ഉപയോഗിക്കാനുള്ള പദ്ധതിയാണ് നടക്കുന്നത്. ഇതോടെ പാക്കിസ്ഥാനിലെ സിന്ധുവിലെ ജലലഭ്യത ഗണ്യമായി കുറയും. സ്വന്തമായി നദികള്‍ ഇല്ലാത്ത പാക്കിസ്ഥാന് പൂര്‍ണമായി ആശ്രയിക്കുന്നത് സിന്ധുവിനെയാണ്. ആ സിന്ധുവിലെ ജലലഭ്യത കുറഞ്ഞാല്‍ ആ രാജ്യം മരുഭൂമിയായി മാറും. ഈ നിര്‍ണായക തീരുമാനമാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ എടുത്തതും നടപ്പാക്കാന്‍ പോകുന്നതും.
പാക്ഭരണാധികാരികളും പട്ടാളവും ഇത്രബഹളം വെച്ചിട്ടും അതൊന്നും പൊതുജനങ്ങളെ സ്വാധീനിക്കാത്തതു എന്തുകൊണ്ടെന്നും ചിന്തിക്കണം. കഴിഞ്ഞ അഞ്ചുകൊല്ലമായി ഭാരതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പാക്കിസ്ഥാനിലെ സാധാരണക്കാരും കാണുന്നുണ്ട്. സമസ്തമേഖലകളിലും ഭാരതം നേടിയ വളര്‍ച്ച, പദ്ധതികള്‍, അന്താരാഷ്ട്രസമൂഹത്തില്‍ നേടിയ ബഹുമാന്യത, കുതിക്കുന്ന സാമ്പത്തികരംഗം അങ്ങനെയങ്ങനെ എല്ലാം… ഇതുപോലൊരു ഭരണവും ഇങ്ങനെയുള്ള ഒരു നേതാവും തങ്ങള്‍ക്കില്ലാതെ പോയല്ലോ എന്ന നിരാശ ആ ജനങ്ങളിലുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ അവിടെ പൊതുസമൂഹത്തില്‍ കാണുന്ന നിസ്സംഗത.
ഇക്കണ്ട നാളുകള്‍ മുഴുവന്‍ അനാവശ്യമായ ഭാരതവിരുദ്ധ ഭ്രാന്ത് കുത്തിവെച്ച്, ഭരണാധികാരികളും മതമേധാവികളും അവരുടെ നിലനില്പിനുവേണ്ടിയും സ്വാര്‍ത്ഥതയ്ക്കുവേണ്ടിയും തങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്ന തിരിച്ചറിവ് ഒരു വന്ജനരോഷമായി മാറിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തില്‍ പാക്കിസ്ഥാന് ആഭ്യന്തര പ്രശ്നങ്ങളുടെ ഒരു പുകയുന്ന അഗ്നിപര്‍വ്വതമായി മാറിക്കഴിഞ്ഞു. പാക്കിസ്ഥാനോടുള്ള ഭാരതത്തിന്റെ പുതിയ കച്ചവട, ജലനയം കൂടിയാകുമ്പോള്‍ ആ രാജ്യം നീങ്ങുന്നത് വലിയൊരു ആഭ്യന്തര കലാപത്തിലേക്കാണ്. 1971ലെ ബംഗ്ലാദേശ് പ്രശ്നത്തിന്റെ മറ്റൊരു രൂപമാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്. ഭാരതത്തിലേക്ക് ഒരു വന്‍അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാനുള്ള സര്‍വ്വ സാധ്യതയുമുണ്ട്. അതെങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതാം.
എന്തായാലും, സമസ്തമേഖലകളിലും പരാജയപ്പെട്ട രാഷ്ട്രമെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്റെ കൗണ്ട്ഡൗണിന്റെ വേഗത കൂടിക്കഴിഞ്ഞു. ഇതാണ് യഥാര്‍ത്ഥ യുദ്ധം. വെടിയുണ്ടകളും, സൈനികരുടെ ജീവനും ഒന്നും നഷ്ടമാക്കാതെയുള്ള യുദ്ധം. പരാജയത്തില്‍ നിന്നും ഒരിക്കലും കരകയറാന്‍ കഴിയാത്ത മഹായുദ്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: