Main Article

കേര സമൃദ്ധി: വെല്ലുവിളികള്‍, പ്രതീക്ഷ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാളികേര ഉല്‍പാദനത്തില്‍ ഭാരതമാണ് ആഗോളതലത്തില്‍ ഒന്നാമത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്ത് യഥാക്രമം നാളികേര കൃഷിയില്‍ വിസ്തൃതിയിലും ഉത്പാദനത്തിലും ഉല്‍പാദനക്ഷമതയിലും പ്രഥമ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. കേരളീയര്‍ക്ക് സംസ്‌കൃതിയുടെയും ആചാരത്തിന്റെയും ആഹാരത്തിന്റെയും ഭാഗമാണ് നാളികേരം. ചുട്ട മുതല്‍ ചുടല വരെ നീളുന്നു ആ ആത്മബന്ധം. അനിശ്ചിതത്വത്തിന്റെ കാലത്ത് ഭക്ഷണം, ഊര്‍ജ്ജം, ഉപജീവനമാര്‍ഗ്ഗം സുരക്ഷിതമാക്കാന്‍ നാളികേരം എന്നതായിരുന്നു ഈ വര്‍ഷത്തെ നാളികേര ദിന വിഷയം.

അന്നജവും മാംസവും അടങ്ങിയ നാളികേരത്തിനും നാളികേര ഉത്പന്നങ്ങള്‍ക്കും ലോകത്തിന്റെ ഭക്ഷ്യ സുരക്ഷയ്‌ക്ക് താങ്ങാകാന്‍ കഴിയും എന്നതിന് തര്‍ക്കമില്ല. മറ്റ് ഭക്ഷ്യധാന്യവിളകളെ അപേക്ഷിച്ച് വര്‍ഷം മുഴുവനും വിളവ് നല്‍കാന്‍ പ്രാപ്തമായ വിളയാണ് തെങ്ങ്. തേങ്ങയും കരിക്കും പ്രധാനമായും ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമ്മെ സഹായിക്കുന്നു. പണ്ട് രണ്ടാം ലോക മഹായുദ്ധ സമയത്ത് ഇളനീര്‍, പ്ലാസ്മയ്‌ക്ക് പകരമായി ശരീരത്തിലേക്ക് നേരിട്ട് കുത്തിവച്ചിരുന്നതായി പറയപ്പെടുന്നു. ഭക്ഷ്യസുരക്ഷയോളം തന്നെ പ്രധാനപ്പെട്ടതാണ് സുരക്ഷിത ഭക്ഷണവും. ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ തന്നെയാണ് ഇളനീര്‍. മനുഷ്യ ശരീരത്തിനാവശ്യമായ പൊട്ടാസ്യവും സോഡിയവും ഉയര്‍ന്ന തോതില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ പ്രകൃതിദത്ത പാനീയത്തിന് ലോകമെമ്പാടും ആവശ്യക്കാരുണ്ട്. ഇളനീരിന് അനുയോജ്യമായ വിവിധ തെങ്ങിനങ്ങള്‍ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ ഇളനീരിന് വളരെയധികം ആവശ്യക്കാരുണ്ടെങ്കിലും കേരളത്തില്‍ ഇനിയും ഇളനീരിനു മാത്രമായി തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന രീതി വേണ്ടത്ര വ്യാപകമായിട്ടില്ല.

നാളികേരത്തില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ (വെന്ത വെളിച്ചെണ്ണ), ചുരണ്ടി ഉണക്കിയ തേങ്ങ, തേങ്ങാപ്പാല്‍ എന്നിവയ്‌ക്ക് ആഗോളതലത്തില്‍ തന്നെ പ്രിയമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 7038.35 കോടി രൂപ വരുമാനമാണ് രാജ്യം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 62 ശതമാനം വര്‍ദ്ധനവാണിത്. ഉത്തേജിത കരി അഥവാ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ആണ് കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ മൂല്യത്തിലും അളവിലും മുന്‍പന്തിയില്‍. ആഗോളതലത്തില്‍ ജലശുദ്ധീകരണത്തിനും മറ്റുമായി ആവശ്യം ഏറിയതാണ് ഇതിനൊരു കാരണം. 54,102.39 ടണ്‍ കയറ്റിയയച്ച ശീതീകരിച്ച ചിരകിയ തേങ്ങയാണ് നാളികേര ഭക്ഷ്യോല്‍പ്പന്ന വസ്തുക്കളില്‍ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെട്ടത്.

നമ്മുടെ രാജ്യത്ത് പരമ്പരാഗത നാളികേര കൃഷി മേഖലയിലും അല്ലാതെയും ഉള്ള സ്ഥലങ്ങളില്‍ പുതുതായി കൃഷി ആരംഭിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡ് നടപ്പാക്കുന്നുണ്ട്. ഇതുവഴി കഴിഞ്ഞവര്‍ഷം മാത്രം 2175 ഹെക്ടര്‍ സ്ഥലത്ത് ബോര്‍ഡിന്റെ സഹായത്തോടെ പുതു കൃഷി ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ മികച്ച ഉത്പാദനത്തിന് ഇത് സഹായകമാകും.

കേരളത്തില്‍ ഏകദേശം ഏഴര ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നാളികേര കൃഷി ഉള്ളതായാണ് കണക്ക്. സംസ്ഥാനത്ത് രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ വിസ്തൃതിയില്‍ പതിനെട്ടു ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. നാളികേര കൃഷി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്പാദനക്ഷമതയില്‍ കേരളം വളരെ പിന്നിലാണ്. കേരളത്തില്‍ തെങ്ങ് ഒരു ‘വീട്ടുമുറ്റത്തെ വിള’യായി പരിഗണിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ തോട്ടവിളയായി പരിപാലിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ സമയക്രമം അനുസരിച്ച് പോഷകങ്ങളും കീട-രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണവും അവിടങ്ങളില്‍ ലഭ്യമാക്കുന്നു. ക്രമമായ വളപ്രയോഗ രീതികള്‍ കേരളത്തിലെ ഒട്ടുമിക്ക കര്‍ഷകരും അനുവര്‍ത്തിക്കാറില്ല. കിട്ടുന്നത് തെങ്ങിന്‍ ചുവട്ടില്‍ തട്ടും എന്നതാണ് മിക്കവരുടെയും രീതി, ഇത് മാറേണ്ടതുണ്ട്.

തെങ്ങിന് ആവശ്യമായ പോഷകങ്ങള്‍ ശരിയായ അളവിലും സമയത്തും നല്‍കാന്‍ ശ്രദ്ധിക്കണം. ചുവട്ടില്‍ നല്‍കുന്ന വളത്തിന്റെ അഥവാ പോഷകത്തിന്റെ ഗുണം മുകളില്‍ തേങ്ങയായി കാണണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും എന്നതിനാല്‍ പലരും വളങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നു. തേങ്ങയ്‌ക്കു നല്ല വിലയുള്ളപ്പോള്‍ മാത്രം തെങ്ങിനെ ശ്രദ്ധിക്കുന്ന പ്രവണത മാറ്റിവച്ച് സ്ഥിരമായി പരിചരിച്ചാല്‍ മാത്രമേ തെങ്ങ് സ്ഥായിയായ വിളവ് നല്‍കുകയുള്ളൂ. തെങ്ങിന്റെ പ്രധാന കീട-രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മയും പ്രതിവിധികള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. യഥാസമയം പരിചരണം നല്‍കുന്നതിന് വിദഗ്ധരായ തൊഴിലാളികളെ ലഭിക്കാത്തതാണ് പലരുടെയും പ്രധാന പ്രശ്‌നം. ഇതിനൊരു പരിഹാരമായി നാളികേര വികസന ബോര്‍ഡ്, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, സംസ്ഥാന കൃഷി വകുപ്പ് എന്നിവയുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എല്ലായിടത്തും ഈ സംവിധാനങ്ങള്‍ ഇനിയും എത്തേണ്ടതുണ്ട്.

നാളികേര പരിചരണം മെച്ചപ്പെട്ട വരുമാനം

നേടാവുന്ന തൊഴിലാണെന്ന കാര്യം തൊഴിലന്വേഷകര്‍ മനസ്സിലാക്കണം. ഈ തൊഴില്‍ രംഗത്തേക്ക് പുതുതായി എത്തുന്നവരോടുള്ള സമൂഹത്തിന്റെ സമീപനവും മാറേണ്ടതുണ്ട്. നാളികേര കൃഷി, സംസ്‌കരണം, പരിപാലനം, വിപണനം എന്നിവ രാജ്യത്തെ ഏകദേശം 1.2 കോടി ആളുകള്‍ക്ക് ജീവിതമാര്‍ഗ്ഗമാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമയബന്ധിതമായി പരിചരണത്തിനും വിളവെടുപ്പിനുമുള്ള സംവിധാനങ്ങള്‍ പ്രാദേശിക തലത്തില്‍ ഒരുക്കേണ്ടത് ഉത്പാദന വര്‍ദ്ധനവിന് അത്യാവശ്യമാണ്. വിളവെടുപ്പിനായി ആളെ കിട്ടാനുള്ള പ്രയാസവും ഉയരക്കൂടുതല്‍ മൂലമുള്ള ബുദ്ധിമുട്ടുകളും കര്‍ഷകരെ കുറിയ ഇനങ്ങളും സങ്കരയിനങ്ങളും നടാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ മികച്ച തെങ്ങിന്‍ തൈകളുടെ ലഭ്യത മറ്റൊരു കീറാമുട്ടിയാണ്. വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള വികേന്ദ്രീകൃത നഴ്‌സറികള്‍ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകും. കൂടാതെ ദീര്‍ഘകാല വിളയായ റബ്ബറിലും മറ്റും അനുവര്‍ത്തിക്കുന്ന, തൈകള്‍ നട്ട് ആദ്യ വര്‍ഷങ്ങളില്‍ പരിപാലിച്ചു നല്‍കുന്ന ഉടമ്പടി രീതി ഇവിടെയും പരീക്ഷിക്കാവുന്നതേയുള്ളൂ.

പ്രതീക്ഷിക്കാതെ എത്തുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്താനും നിയന്ത്രിക്കാനും ആവശ്യമായ വിജ്ഞാനവും സഹായവും കേരകര്‍ഷകര്‍ക്ക് നല്‍കേണ്ടതുണ്ട്. ചെമ്പന്‍ചെല്ലിയെ പോലുള്ള മാരക കീടങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയാന്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗപ്പെടുത്തണം. ഇത്തരത്തിലുള്ള പല ഗവേഷണങ്ങളും നടക്കുന്നുണ്ടെങ്കിലും കൃഷിയിടത്തില്‍ ഉപയുക്തമാകുന്ന തലത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. ആവശ്യാധിഷ്ഠിതമായതും ചെലവ് കുറഞ്ഞതും അനുവര്‍ത്തന ബുദ്ധിമുട്ടില്ലാത്തതും ഫലപ്രദവുമായ സാങ്കേതികവിദ്യകള്‍ നാളികേര കൃഷിയെ മെച്ചപ്പെടുത്താന്‍ കൂടിയേ തീരൂ. എന്നാല്‍ വിളയുടെ കാലദൈര്‍ഘ്യം ഒരു വെല്ലുവിളിയായതിനാല്‍ പല മികച്ച ഗവേഷകരും വിദ്യാര്‍ത്ഥികളും തെങ്ങിന്റെ പ്രശ്‌നങ്ങള്‍ പഠന വിഷയമാക്കാന്‍ താല്പര്യപ്പെടാറില്ല.

തെങ്ങുകളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന സമഗ്ര പരിപാലന മുറകള്‍ വീട്ടുവളപ്പിലെ നാളികേര കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മറ്റ് വന്‍കിട കര്‍ഷകര്‍ക്കും ആവശ്യമായ തരത്തില്‍ ഉരുത്തിരിച്ചെടുക്കേണ്ടതുണ്ട്. ഈ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളും കണക്കിലെടുത്ത് മാത്രമേ സംസ്ഥാനത്തെ നാളികേര കൃഷി പരിപോഷിപ്പിക്കാനാകൂ. അതിനായി കര്‍ഷകര്‍, വിവിധ കാര്‍ഷിക വികസന ഏജന്‍സികള്‍, ഉദ്യോഗസ്ഥര്‍, ഗവേഷണ സ്ഥാപനങ്ങള്‍, അനുബന്ധ വ്യവസായ രംഗത്തെ സ്ഥാപനങ്ങള്‍, കര്‍ഷക ഉല്‍പാദക കമ്പനികള്‍, സര്‍ക്കാര്‍ ഭരണസംവിധാനം എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ്, നാളികേര കര്‍ഷക കൂട്ടായ്‌മ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് നിശ്ചിതമായ നിരീക്ഷണവും വിവിധ ഘട്ടങ്ങളില്‍ ശരിയായ വിലയിരുത്തലുകളും തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്. ചെലവഴിക്കുന്ന ഭീമമായ പദ്ധതി വിഹിതം ശരിയായി ഉപയോഗപ്പെടുത്തുന്നു എന്ന് ഇതുവഴി ഉറപ്പാക്കാനാകും. ആഗോളതലത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പുത്തന്‍ വിപണികള്‍ തുറന്നെടുത്ത് ഭാരതത്തിന്റെ സ്വന്തം നാളികേര ഉല്‍പ്പന്നങ്ങള്‍ ലോക വിപണി കീഴടക്കുന്ന കാലവും വിദൂരമല്ല.

Recent Posts