Categories: Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ റദ്ദാക്കിയതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാൾ കൂടി. ഇപ്പോൾ കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ജനങ്ങളുടെ മേൽ അമിത ചാർജ് ഈടാക്കാതെ എല്ലാ മാർ​​ഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ഉപയോഗം കൂടിയതും മഴ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. അണക്കെട്ടിൽ വെള്ളം കുറഞ്ഞതിനാൽ വൈദ്യുതി ഉൽപാദനവും കുറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 400 മെഗാവാട്ട് വാങ്ങാനായി ഒപ്പിട്ട 25 വർഷത്തെ കരാർ എൽ‍ഡിഎഫ് സർക്കാർ റദ്ദാക്കി. 4.29 രൂപയ്‌ക്ക് പകരം ഇപ്പോൾ 10 രൂപയ്‌ക്കാണ് വൈദ്യുതി വാങ്ങുന്നത്. അതു വലിയ പ്രതിസന്ധിയായി. കൽക്കരി പ്രതിസന്ധി കാരണം വൈദ്യുതി കിട്ടാനില്ല. ജനങ്ങളുടെ മേൽ അധിക നിരക്ക് ഈടാക്കാതെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം.

ഈ മാസം പകുതിയോടെ പ്രതിസന്ധി പരിഹരിക്കും. വൈദ്യുതി നിലയ്‌ക്കുന്ന സമയം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഇതിനുള്ള നിർദേശം കെഎസ്ഇബിക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.