Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

ജമ്മുകശ്മീരില്‍ നിന്ന് വര്‍ണം കെ. എസ്.

Published by
കെ എസ് വര്‍ണ്ണം

പാമ്പോര്‍: കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ പട്ടുനൂല്‍പ്പുഴു മുട്ടകള്‍ (സില്‍ക്ക് വേം സീഡ്സ്). പാലക്കാട് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന്റെ സില്‍ക്ക്വേം സീഡ് പ്രൊഡക്ഷന്‍ സെന്ററില്‍ ഉല്‍പാദിപ്പിക്കുന്ന പട്ടുനൂല്‍പുഴു മുട്ടകളില്‍ നിന്ന് മികച്ച രീതിയില്‍ സില്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി. കേരളത്തില്‍ നിന്നുള്ള പിഐബി പ്രതിനിധി സംഘത്തിലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന വിത്ത് കശ്മീരിലെ തണുത്ത കാലാവസ്ഥക്ക് അനുയോജ്യമാണ്. വയനാട്, ഇടുക്കി എന്നീ ജില്ലകളിലും പട്ടുനൂല്‍ പുഴുക്കളുടെ മുട്ട ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും പാലക്കാടിന്റെ അത്രയും സജീവമല്ല. ഇവിടുത്തെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇലാഹി പറഞ്ഞു. പട്ടുനൂല്‍ ഉത്പാദനത്തില്‍ ഭാരതം രണ്ടാം സ്ഥാനത്താണ്. ചൈന ആണ് നമുക്ക് മുന്നില്‍. നിലവില്‍ 42,000 മെട്രിക് ടണ്‍ ആണ് പ്രതിവര്‍ഷം ഭാരതത്തിലെ സില്‍ക്ക് ഉത്പാദനം.

ഉത്പാദനം 60,000 മെട്രിക് ടണ്ണിലേക്ക് ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. ഇതിനായി കൂടുതല്‍ കര്‍ഷകരെ പട്ടുനൂല്‍ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ രാജ്യത്തെ 60 ലക്ഷത്തോളം കര്‍ഷകര്‍ പട്ടുനൂല്‍ കൃഷി ചെയ്യുന്നുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കും, ഇലാഹി കൂട്ടി ചേര്‍ത്തു.