
അഭീഷ്ടസിദ്ദിക്കായി ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണ് ശയനപ്രദക്ഷിണം . ശയനപ്രദക്ഷിണത്തിലൂടെ ശരീരത്തിനു ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. ശരീരത്തിലെ ഊർജം വർധിക്കുന്നു. മനസ്സിലും ശരീരത്തിലും പോസിറ്റിവ് എനർജി നിറയുന്നു. ശയനപ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണം എന്നാണു ശാസ്ത്രം. പുരുഷന്മാർ ശയനപ്രദക്ഷിണവും സ്ത്രീകൾ അടി പ്രദക്ഷിണവും നടത്തുന്നതാണ് ഉത്തമം . ശയനപ്രദക്ഷിണത്തിനു തുല്യമായി ഇതു കണക്കാക്കപ്പെടുന്നു.
ശിവരാത്രി നാളിൽ ശയനപ്രദക്ഷിണം സമർപ്പിക്കുന്നത് നാലിരട്ടി ഫലം നൽകുമത്രേ. അന്നേദിവസം വൈകുന്നേരം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുന്നതും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുകയും ചെയ്യുന്നത് അതീവ പുണ്യമാണ്.
ആചാര്യന്മാരുടെ അഭിപ്രായപ്രകാരം ശരീരത്തെ പൂർണമായും ഭക്തിമയമാക്കുന്ന പ്രക്രിയയാണു ശയനപ്രദക്ഷിണം. കണ്ണുകൾ അടച്ചും കൈകൾ കൂപ്പിയും നാം പ്രാർഥിക്കാൻ നിൽക്കുമെങ്കിലും മനസ്സു പൂര്‍ണമായും പ്രാർഥനയിൽ മുഴുകുന്നില്ല. ശാരീരികമായ അര്‍പ്പണം പൂർണമായി ഉണ്ടാകുമ്പോൾ മാത്രമേ പ്രാർഥന ഫലം ചെയ്യൂ. മനസ്സും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ആരാധനയാണ് ശയനപ്രദക്ഷിണം.