Entertainment

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബോക്സ് ഓഫിസ് തരംഗമായ ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതിന് പിന്നിൽ നടൻ നസ്‍ലിൻ ഗഫൂർ ചോദിച്ച ഭീമമായ പ്രതിഫലമാണെന്ന് സംവിധായകനും ചലച്ചിത്ര നിരൂപകനുമായ ആലപ്പി അഷ്‌റഫ്. സ്ക്രിപ്റ്റിൽ അതൃപ്തി തോന്നിയതുകൊണ്ടാണ് നസ്‍ലിൻ പിന്മാറിയതെന്ന വാദം തെറ്റാണ്. ഗിരീഷിന്റെ തിരക്കഥയിൽ അഭിനയിക്കാൻ നസ്‍ലിൻ തയാറായിരുന്നുവെങ്കിലും, ചിത്രത്തിനായി താരം ആവശ്യപ്പെട്ട തുക കേട്ട് നിർമാതാക്കളും സംവിധായകനും അമ്പരന്നുപോവുകയായിരുന്നു എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്, അതിനായി അവർ വേറെ വഴി നോക്കട്ടെ’’ എന്ന് സംവിധായകൻ ഗിരീഷ് എ.ഡി അടുത്തിടെ പ്രതികരിച്ചത് ഈ പ്രതിഫല തർക്കത്തിന്റെ പശ്ചാത്തലത്തിലാണെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിക്കുന്നു. തങ്ങളെ കൈപിടിച്ചുയർത്തിയ നിർമാണ കമ്പനികളോടും സംവിധായകരത്തോടും അഭിനേതാക്കൾ കാട്ടേണ്ട പ്രതിബദ്ധത നസ്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന വിമർശനവും ആലപ്പി അഷ്‌റഫ് ഉയർത്തുന്നുണ്ട്.

‘ ഒരു സിനിമാ കഥയെ വെല്ലും വിധം മാറിമറിയുന്ന ജീവിത മുഹൂർത്തങ്ങളുള്ള കഥയാണ് നസ്‍ലിൻ എന്ന 25-കാരന്റെ ജീവിതകഥ. 2019-ൽ റിലീസായ ‘മധുരരാജ’ എന്ന ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി ആൾക്കൂട്ടത്തിൽ ഒരാളായി നിന്ന നസ്‍ലിനാണ് ഇന്ന് സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളോടൊപ്പം മത്സരിച്ച് വിജയതിലകം ചാർത്തി നിൽക്കുന്നത്.സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവും ആഗ്രഹവും നസ്‍ലിനെ അഭിനയ ജീവിതത്തിലേക്ക് കടക്കാൻ പ്രേരിപ്പിക്കുകയും, തന്റെ എൻജിനീയറിങ് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് സിനിമാ അഭിനയത്തിൽ സജീവമാവുകയും ചെയ്തു.

മലയാള സിനിമയിൽ ഇരട്ടക്കുട്ടികളിൽ നിന്ന് ഒരാൾ നായകനാകുന്നത് ആദ്യമായി നസ്ലിമാണെന്ന് തോന്നുന്നു. നസ്ലിമിന്റെയും ടൊവിനോയുടെയും സിനിമയിലേക്കുള്ള കടന്നുവരവിന് സമാനതകളേറെയുണ്ട്. എന്നാൽ ഇവർ രണ്ടുപേരുടെയും സ്വഭാവരീതികൾ തമ്മിൽ യാതൊരു സമാനതകളും ഇല്ലാത്തതാണ്. സംസാരത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരോടുള്ള സമീപനത്തിലുമൊക്കെ വളരെ ദീർഘവീക്ഷണത്തോടെയും പക്വതയോടെയും കാര്യങ്ങളെ നോക്കിക്കാണുന്ന വ്യക്തിത്വമാണ് ടൊവിനോയ്‌ക്കുള്ളത്. എന്നാൽ കാര്യങ്ങളെ വളരെ ലാഘവത്തോടെയും തമാശയോടെയും കാണുന്ന ആളാണ് നസ്‍ലിൻ.

ഇപ്പോൾ നസ്ലിനെക്കുറിച്ചുള്ള ചൂടേറിയ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടിക്കൊണ്ടിരിക്കുന്ന വേളയിലാണ് നസ്ലിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരുന്നത്. നസ്ലിന്റെ സിനിമാ ജീവിതയാത്രയിൽ നാഴികക്കല്ലായ ചിത്രമാണല്ലോ ‘പ്രേമലു’. പ്രേമലു മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒക്കെ ചരിത്ര വിജയം നേടി പണം വാരിയ ചിത്രം കൂടിയാണ്. പ്രേമലു എന്ന ഈ ചിത്രം 100 കോടി ക്ലബ്ബിൽ കടന്നുകയറി 150 കോടിക്കടുത്ത് കളക്ഷൻ നേടിയ ചിത്രം കൂടിയാണ്.

പ്രേമലുവിന്റെയും ബെത്ലഹേം കുടുംബ യൂണിറ്റിന്റെയും സംവിധായകൻ എ.ഡി. ഗിരീഷ് ആണ്. ഈ സംവിധായകന്റെ സംവിധാനത്തിലുള്ള ‘തണ്ണീർമത്തൻ’, ‘സൂപ്പർ ശരണ്യ’, ‘അയാം കാതലൻ’ എന്നീ ചിത്രങ്ങളിലും നസ്ലിൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പ്രേമലുവിനു ശേഷം വന്ന ‘അയാം കാതലൻ’ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷമാണ് പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ ഉരുത്തിരിയുന്നത്. ഈ വിവരം പ്രേമലുവിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ചവരൊക്കെ അറിഞ്ഞപ്പോൾ അവരൊക്കെ അത്യധികം സന്തോഷിക്കുകയും അതിൽ അഭിനയിക്കുവാനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.

എന്നാൽ ‘ലോക’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനോടൊപ്പമുള്ള വരവ് നസ്ലിനെ 300 കോടി ക്ലബ്ബിലേക്ക് ഉയർത്തുകയായിരുന്നു. പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അതിന്റെ സംവിധായകനായ എ.ഡി. ഗിരീഷിന് വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു. കലക്‌ഷനിൽ പ്രേമലു ഒന്നാം ഭാഗത്തെ കടത്തിവെട്ടുമെന്നുള്ള വിശ്വാസവും സംവിധായകൻ പ്രകടിപ്പിച്ചിരുന്നു.

സംവിധായകനും നസ്ലിനും തമ്മിൽ വ്യക്തിപരമായ പിണക്കങ്ങളോ വൈരാഗ്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തന്നെയുമല്ല, അവർ തമ്മിൽ മാനസികമായി വലിയ അടുപ്പവും ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഇതിന്റെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ പ്രേമലു രണ്ടാം ഭാഗം ഉപേക്ഷിക്കുന്നു എന്ന് വെളിപ്പെടുത്തുന്നത്. എന്നാൽ അന്ന് അതിന്റെ കാരണങ്ങളൊന്നും തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

ഈ അടുത്ത സമയത്ത് അതിന്റെ സംവിധായകനായ എ.ഡി. ഗിരീഷ് പറഞ്ഞ ചില കാര്യങ്ങളുണ്ട്. അദ്ദേഹം പറയുന്നു: ‘ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്. അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ” എന്ന്. ഇത് കേട്ട പ്രേക്ഷകർ ഉടൻ തന്നെ രണ്ടു പക്ഷത്തായി നിലയുറപ്പിച്ച് അവരുടെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. നസ്‍ലിന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല, അതൃപ്തി തോന്നി, അതുകൊണ്ടാണ് അത് ഉപേക്ഷിച്ചതെന്ന് ഒരുപക്ഷം. അത് ഉപേക്ഷിക്കുക എന്നത് നസ്‍ലിന്റെ സ്വാതന്ത്ര്യമല്ലേ എന്നും അവർ ചോദിക്കുന്നുണ്ട്.
എന്നാൽ സംവിധായക പക്ഷത്തുള്ളവർ പറയുന്നു: ‘ബംഗാളി മുഖമുള്ള ഇവനെ ഈ നിലയിൽ എത്തിച്ചവരോട് നന്ദികേടാണ് കാണിച്ചത്, ഇവൻ അഹങ്കാരിയാണ്’ എന്നും മറ്റും. എന്നാൽ കാരണമായി ഞാൻ അറിഞ്ഞത് ഇതൊന്നുമല്ല. ഗിരീഷിന്റെ സ്ക്രിപ്റ്റിനെ നസ്‍ലിൻ കുറ്റപ്പെടുത്തിയിട്ടില്ല, അദ്ദേഹം അഭിനയിക്കുവാനും തയാറായിരുന്നു. എന്നാൽ അതിനായി നസ്‍ലിൻ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് അവരെല്ലാം ഞെട്ടിപ്പോയി, അമ്പരന്നുപോയി.

സാധാരണ നടീനടന്മാർ അവരെ കൈപിടിച്ചുകയറ്റിയ കമ്പനികളോട് പ്രതിഫലത്തിന്റെ കാര്യത്തിൽ അനുഭവപൂർവ്വമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇവിടെ പ്രേമലുവിന്റെ രണ്ടാം ഭാഗത്തിലേക്ക് നസ്‍ലിൻ എന്ന അഭിനേതാവ് ഒരു അവിഭാജ്യ ഘടകമാണെന്നുള്ള ബോധ്യമായിരിക്കാം വൻതുക പ്രതിഫലമായി ചോദിക്കുവാനുള്ള കാരണം. അതുകൊണ്ടാകണം സംവിധായകൻ പറഞ്ഞത് “അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ” എന്ന്.

ഈ പ്രതിഫല തർക്കത്തെക്കുറിച്ചുള്ള വിവരം ഞാൻ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലരിൽ നിന്നുമാണ്. ഈ കേട്ടത് സത്യമാണെങ്കിൽ ഒരു കലാകാരൻ എന്ന നിലയിൽ നസ്‍ലിന് ഉയരങ്ങൾ താണ്ടാൻ ചവിട്ടുപടി പണിതു തന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ? ‘പ്രേമലു’ രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ സ്വപ്നവും പ്രതീക്ഷയും വെച്ചുപുലർത്തുന്ന ആളാണ് എ.ഡി. ഗിരീഷ്. അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകരാൻ നസ്‍ലിൻ കുറച്ച് വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ അതൊരു നല്ല കാര്യമല്ലേ? നസ്‍ലിൻ ഒരു പുനർചിന്തനത്തിന് തയ്യാറായാൽ നല്ലൊരു കലാസൃഷ്ടി കണ്ടസ്വദിക്കുവാൻ പ്രേക്ഷകർക്ക് സാധിക്കും. “ – എന്നും അഷ്റഫ് ചോദിക്കുന്നു.

Recent Posts