Article

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

Published by
വിനീത വേണാട്ട്

മിഴ് സിനിമാ ലോകത്ത് ഇത് പ്രതിഭാ വിയോഗങ്ങളുടെ കാലമാണ്. സിനിമാ ലോകത്തെ തന്റെ ഗുരുനാഥനായിരുന്ന പി. ഭാരതിരാജയ്‌ക്ക് പിന്നാലെ കെ. ഭാഗ്യരാജും ലോകമാകുന്ന അരങ്ങൊഴിഞ്ഞിരിക്കുന്നു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി. മലയാളത്തില്‍ ശ്രീനിവാസന്റെ തിരക്കഥകള്‍ പോലെ തമിഴില്‍ തിരക്കഥയെ ജനപ്രിയമാക്കിയ സിനിമാ വിസ്മയമായിരുന്നു ഭാഗ്യരാജ്.

അതിമാനുഷരായ നായകന്മാരെയല്ല അദ്ദേഹം തന്റെ സിനിമയില്‍ പ്രതിഷ്ഠിച്ചത്. സാധാരണക്കാരുടെ ജീവിതമായിരുന്നു ഭാഗ്യരാജ് ചിത്രങ്ങളുടെ പ്രമേയം. 1980 കളില്‍ ഒരു തലമുറയുടെ സിനിമാ കാഴ്ചകളെ രൂപപ്പെടുത്തിയ പ്രതിഭ. തമിഴ് സിനിമകള്‍ കണ്ടുവളര്‍ന്ന സിനിമാ ആസ്വാദകര്‍ക്ക് ഭാഗ്യരാജ് വെറുമൊരു നടനോ സംവിധായകനോ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ പലര്‍ക്കും സ്വന്തം ജീവിതത്തോട് സാമ്യമുള്ളതായിരുന്നു. ചുറ്റുമുള്ള മനുഷ്യരുടെ ജീവിതങ്ങള്‍ അതില്‍ പ്രതിഫലിച്ചു.

സൂപ്പര്‍താരങ്ങള്‍ക്കും സ്ഥിരം വാണിജ്യ ചേരുവകള്‍ക്കും ചുറ്റും തമിഴ്സിനിമാ ലോകം കറങ്ങിത്തിരിഞ്ഞിരുന്ന കാലഘട്ടത്തിലാണ് ഭാഗ്യരാജിന്റെ സിനിമാ പ്രവേശം. പക്ഷേ പാത വ്യത്യസ്തമായിരുന്നു. പ്രണയവും സാധാരണക്കാരുടെ കുടുംബ ജീവിതവും, സങ്കീര്‍ണത നിറഞ്ഞ മനുഷ്യബന്ധങ്ങളും, പച്ചയായ മനുഷ്യരുടെ തമാശകളും മറ്റും ഇതിവൃത്തമാക്കി. അതായിരുന്നു ഭാഗ്യരാജിന്റെ സിഗ്‌നേച്ചര്‍.

തുടക്കം സംവിധാന സഹായിയായി

അടുത്തിടെ അന്തരിച്ച വിഖ്യാത സംവിധായകന്‍ പി. ഭാരതിരാജയുടെ കീഴില്‍ സംവിധാന സഹായിയായിട്ടായിരുന്നു ചലച്ചിത്ര ലോകത്തെ അരങ്ങേറ്റം. ഭാരതിരാജ ഹിറ്റാക്കിയ പതിനാറ് വയതിനിലേ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി. അതില്‍ ചെറിയൊരു വേഷത്തിലും അഭിനയിച്ചു. ഭാരതിരാജയുടെ തന്നെ കിഴക്കെ പോഗും റെയിലിലും സംവിധാന സഹായിയായി. 1979 ല്‍ അദ്ദേഹത്തിന്റെ തന്നെ ചിത്രമായ പുതിയ വാര്‍പ്പുകളില്‍ ഭാഗ്യരാജ് നായകനായുമെത്തി. അതോടെ അഭിനയത്തിലും ഭാഗ്യം തെളിഞ്ഞു. അതേ വര്‍ഷം തന്നെ തന്റെ ആദ്യ ചിത്രമായ ചുവരില്ലാത്ത ചിത്തിരങ്ങള്‍ സംവിധാനം ചെയ്തു. എന്നാല്‍ ചിത്രം പരാജയപ്പെട്ടു. പക്ഷേ അതിനുശേഷം സൂപ്പര്‍ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. മൗനഗീതങ്ങള്‍, ഇന്നുപോയ് നാളൈ വാ, അന്ത ഏഴ് നാട്കള്‍, ഡാര്‍ലിങ്, ഡാര്‍ലിങ്, ഡാര്‍ലിങ്, മുന്താണൈ മുടിച്ച് തുടങ്ങിയ സിനിമകള്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന റൈറ്റര്‍-ഡയറക്ടര്‍ എന്ന നിലയില്‍ ഭാഗ്യരാജിന്റെ സ്ഥാനം ഉറപ്പിച്ചു.

കാലത്തെ അതിജീവിച്ച എഴുത്തും സ്ത്രീ കഥാപാത്രങ്ങളും

അതിശക്തമായ തിരക്കഥകളായിരുന്നു ഭാഗ്യരാജ് ചിത്രങ്ങളുടെ അടിത്തറ. നായകന്മാരുടെ രൂപസൗകുമാര്യത്തേക്കാള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിജയിക്കുന്നതിന്റെ പ്രധാന ഘടകം കഥയുടെ ഉള്‍ക്കരുത്തായിരുന്നു. ഇന്നും തമിഴ്സിനിമാ ലോകത്ത് ആ തിരക്കഥകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ എഴുത്തിന്റെ പ്രസക്തിക്ക് മങ്ങലേറ്റിട്ടില്ല. പുതുതലമുറ സംവിധായകര്‍ പോലും അദ്ദേഹത്തിന്റെ സിനിമകള്‍ പഠനവിഷയമാക്കുന്നു. ഉദാഹരണത്തിന്, ‘അന്ത 7 നാട്കള്‍’ എന്ന സിനിമ ഇന്നും തമിഴ് സിനിമയിലെ വ്യത്യസ്തമായ ക്ലൈമാക്സുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യാറുണ്ട്.

ഭാഗ്യരാജ് ചിത്രങ്ങളിലെ നായികമാര്‍ നായകന്റെ നിഴലായിരുന്നില്ല. അക്കാലത്തെ മുഖ്യധാരാ സംവിധായകരില്‍ നിന്ന് വ്യത്യസ്തമായി ഭാഗ്യരാജ് സ്ത്രീ കഥാപാത്രങ്ങളെ വളരെ ശക്തമായാണ് അവതരിപ്പിച്ചതെന്ന് ചലച്ചിത്ര നിരൂപകരും അഭിപ്രായപ്പെടുന്നു. കഥാഗതിയില്‍ പ്രധാന പങ്കുവഹിച്ചവരായിരുന്നു ഭാഗ്യരാജ് ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍. തന്റെ ചിത്രങ്ങളിലെ റൊമാന്‍സ് രംഗങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ, സ്ത്രീ പ്രേക്ഷകര്‍ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തിയാണ് തന്റെ സിനിമകള്‍ വിജയപഥത്തിലെത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിച്ചത്. അദ്ദേഹത്തിന്റെ സിനിമാ ഭാരതിരാജ സംവിധാനം ചെയ്ത കമല്‍ഹാസനും രേവതിയും രാധയും ഒന്നിച്ച’ഒരു കൈതിയിന്‍ ഡയറി’യായിരുന്നു മറ്റൊരു പ്രധാന ചിത്രം. തിരക്കഥ ഭാഗ്യരാജിന്റേതായിരുന്നു. ഈ സിനിമ പിന്നീട് അമിതാഭ് ബച്ചന്‍ അഭിനയിച്ച ‘ആഖരി രാസ്ത’എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ജയപ്രദ, ശ്രീദേവി, അനുപംഖേര്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര അഭിനേതാക്കള്‍ അണിനിരന്ന ഈ ചിത്രം സംവിധാനം ചെയ്തതും ഭാഗ്യരാജാണ്. തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ട്രെന്‍ഡിന് തുടക്കമിട്ടവരില്‍ ഒരാളായിരുന്നു ഭാഗ്യരാജ്.

മങ്ങിപ്പോയ രാഷ്‌ട്രീയ ജീവിതം

എം.ജി. ആറിന്റെ മരണശേഷമാണ് ഭാഗ്യരാജ് തന്റെ രാഷ്‌ട്രീയ യാത്ര ആരംഭിക്കുന്നത്. എം.ജി.ആറിന്റെ മരണം സൃഷ്ടിച്ച രാഷ്‌ട്രീയ ശൂന്യത മുതലെടുക്കാന്‍ 1989-ല്‍ ‘എം.ജി.ആര്‍ മക്കള്‍ മുന്നേറ്റ കഴകം’എന്ന പാര്‍ട്ടി രൂപീകരിച്ചു. 1991 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഈ പാര്‍ട്ടി മത്സരരംഗത്തുണ്ടായിരുന്നു. തമിഴ് ജനത അദ്ദേഹത്തിന്റെ സിനിമകളെ നെഞ്ചേറ്റിയെങ്കിലും രാഷ്‌ട്രീയ പ്രവേശനത്തെ നിരസിച്ചു. ഒടുവില്‍ ഭാഗ്യരാജ് പാര്‍ട്ടി പിരിച്ചുവിട്ടു.

പിന്നീട് ജയലളിത എഐഎഡിഎംകെ നയിക്കുന്ന കാലത്ത് ആ പാര്‍ട്ടിയില്‍ ചേര്‍ന്നുവെങ്കിലും പ്രധാന പദവികള്‍ ലഭിച്ചില്ല. 2006-ല്‍ ഡിഎംകെയില്‍ ചേര്‍ന്നു. പിന്നീട് പാര്‍ട്ടി വിട്ടു.

മലയാളികള്‍ക്കും പ്രിയങ്കരന്‍
ഉര്‍വശിയെന്ന അതുല്യ അഭിനേത്രിയെ ചലച്ചിത്ര ലോകത്തിന് സംഭാവന ചെയ്തത് ഭാഗ്യരാജായിരുന്നു. 1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശിയുടെ അഭ്രപാളിയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഉര്‍വശി സ്വന്തമാക്കി. 1985 ല്‍ ചിന്ന വീട് എന്ന ചിത്രത്തിലൂടെ കല്‍പനയെ തമിഴ് സിനിമാലോകത്ത് എത്തിച്ചതും ഭാഗ്യരാജായിരുന്നു. ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിന്റെ ഇഷ്ടനായികയായി മാറിയ പൂര്‍ണിമ ജയറാമിനെയാണ് ഭാഗ്യരാജ് ആദ്യ പത്നിയുടെ വിയോഗ ശേഷം ജീവിതസഖിയാക്കിയത്.

ദിലീപിനെ നായകനാക്കി സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത മിസ്റ്റര്‍ മരുമകനിലൂടെ മലയാളത്തിലും ഭാഗ്യരാജ് സാന്നിധ്യം അറിയിച്ചു. ഖുശ്ബുവിന്റെ ജോഡിയായി പാലക്കാട്ട് ബാലസുബ്രഹ്‌മണ്യം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഹൈ അലേര്‍ട്ട് (2015) ആണ് മറ്റൊരു മലയാള ചിത്രം.

2012 ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനുള്ള ജൂറി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.

കുടുംബം
1981 ലാണ് നടി പ്രവീണയെ ജീവിത പങ്കാളിയാക്കുന്നത്. പ്രണയവിവാഹമായിരുന്നു. എന്നാല്‍ അധികം വൈകാതെ ആ ബന്ധത്തിന് കാലം തിരശ്ശീല വീഴ്‌ത്തി. 1983 ല്‍ മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു പ്രവീണയുടെ വിയോഗം. പിന്നീട് 1984 ല്‍ പൂര്‍ണിമ ജയറാമിനെ വിവാഹം ചെയ്തു. ശരണ്യ ഭാഗ്യരാജ്, ശന്തനു ഭാഗ്യരാജ് എന്നിവരാണ് മക്കള്‍.

മകള്‍ ശരണ്യയ്‌ക്കായി അദ്ദേഹം ‘പാരിജാതം’ എന്ന സിനിമ സംവിധാനം ചെയ്തു. മകനുവേണ്ടി ‘വെട്ടിയ മടിച്ചിക്കെട്ട്’, ‘സിദ്ധു +2’ എന്നീ സിനിമകളും അദ്ദേഹം ഒരുക്കി. എന്നാല്‍ അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. 2010-ല്‍ പുറത്തിറങ്ങിയ ‘സിദ്ധു +2’ ആയിരുന്നു സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ചിത്രം.

സിനിമയുടെ ശൈലികള്‍ മാറുകയും തമിഴ് സിനിമ പുതിയ ദിശകളിലേക്ക് സഞ്ചരിക്കുകയും ചെയ്തപ്പോള്‍ ഭാഗ്യരാജ് സിനിമകളില്‍ സജീവമല്ലാതായി. എന്നാല്‍ ഭാഗ്യരാജിന്റെ സിനിമകള്‍ അതിന്റെ മികച്ച തിരക്കഥ കാരണം പുതിയ തലമുറയിലെ പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. വലിയ നായകന്മാരോ വമ്പന്‍ കഥകളോ സിനിമയ്‌ക്ക് ആവശ്യമില്ലെന്ന് തെളിയിച്ചു എന്നതാണ് ഭാഗ്യരാജിന്റെ ഏറ്റവും വലിയ സംഭാവന.