World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

പാകിസ്ഥാനില്‍ നടന്ന സമാധാനചര്‍ച്ച അലസിയതോടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി. ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ആഞ്ഞടിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്റാന്‍: പാകിസ്ഥാനില്‍ നടന്ന സമാധാനചര്‍ച്ച അലസിയതോടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി. ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ആഞ്ഞടിച്ചത്. ഇക്കാലത്തെ ഹിറ്റലറാണ് ബെഞ്ചമിന്‍ നെതന്യാഹുവെന്നും രക്തം കണ്ട് അന്ധനായിപ്പോയ നേതാവാണെന്നും എര്‍ദോഗാന്‍ കുറ്റപ്പെടുത്തി.

പലസ്തീനും ലെബനോനിനും എതിരെ ഇസ്രയേല്‍ അതിക്രമങ്ങള്‍ കാട്ടുകയാണെന്നും വേണ്ടിവന്നാല്‍ ഇസ്രയേലിനെ ആക്രമിക്കുമെന്നും എര്‍ദോഗാന്‍ പറ‍ഞ്ഞു. ലിബിയയിലും കരാബാകിലും ഇടപെട്ടതുപോലെ ലെബനോനിന്റെയും പലസ്തീന്റെയും കാര്യത്തില്‍ ഇടപെടേണ്ടിവരുമെന്നും എര്‍ദോഗാന്‍ പറഞ്ഞു. പണ്ട് ലിബിയന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തുര്‍ക്കി ഡ്രോണുകളും ആയുധങ്ങളും നല്‍കിയിരുന്നു. അതുപോലെ കരാബാകിലെ യുദ്ധത്തില്‍ തുര്‍ക്കി അസര്‍ബൈജാന് ആയുധങ്ങള്‍ നല്‍കി സഹായിക്കുകയായിരുന്നു.

ഇസ്രയേലിനെതിരെ തുര്‍ക്കി തിരിഞ്ഞാല്‍ തുര്‍ക്കി ഏത് നിമിഷവും ചാരമാകുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധത്തിന്റെ കാര്യത്തില്‍ ഇസ്രയേലുമായി ബലാബലം നടത്താന്‍ തുര്‍ക്കിക്ക് ആവില്ല. പക്ഷെ കുറച്ചുനാളുകളായി തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഗാസ യുദ്ധത്തോടെ തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം പാടെ തകര്‍ന്നിരിക്കുകയാണ്.

ഇസ്ലാമിക രാജ്യങ്ങളുടെ രക്ഷകനാകാന്‍ ശ്രമിക്കുന്ന തുര്‍ക്കി
ഇസ്ലാമിക രാജ്യങ്ങളുടെ മുഴുവന്‍ രക്ഷകനായി അവതരിക്കാനുള്ള ശ്രമത്തിലാണ് എര്‍ദോഗാന്‍. മതം മാത്രം നോക്കി കാര്യങ്ങള്‍ നടത്തുന്ന നേതാവാണ് എര്‍ദോഗാന്‍. തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ എല്ലാവിധ സഹായങ്ങളും നല്‍കിയ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ആയുധം നല്‍കി സഹായിക്കുകയായിരുന്നു തര്‍ക്കി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കി നല‍്കിയവയായിരുന്നു. ഇസ്ലാമിക രാജ്യത്തിന്റെ വലിയ ഐക്യമുന്നണി കെട്ടിപ്പടുത്ത് അതിന്റെ നേതാവാകാന്‍ ശ്രമിക്കുകയാണ് എര്‍ദോഗാന്‍. എര്‍ദോഗാന്‍ ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് തന്നെയാണ് ഇസ്രയേലും അമേരിക്കയും കണക്കുകൂട്ടുന്നത്.

Recent Posts