Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

10 ദിവസം നീണ്ട ശ്രമത്തിലൂടെയാണ് ചായ കുടിക്കാന്‍ നല്‍കിയ സ്റ്റീല്‍ ഗ്ലാസ് ഉപായോഗിച്ച് ടൈല്‍ ഇളക്കി നീക്കി ഭിത്തി തുരന്ന് വിനീഷ് കുതിരവട്ടത്ത് നിന്ന് രക്ഷപെട്ടത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പിടികൂടുമ്പോള്‍ ഇയാള്‍ ബോട്ടില്‍ മീന്‍ പിടിക്കുകയായിരുന്നു.

മൂന്ന് മാസത്തിലേറെയായി ഇയാള്‍ ചാടിപ്പോയിട്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് ഡിസംബര്‍ 10 ന് കുതിരവട്ടത്തേയ്‌ക്ക് ചികിത്സയ്‌ക്കായി മാറ്റുന്നത്. എന്നാല്‍ പിന്നീട് ശുചിമുറിയുടെ പിന്‍ഭാഗം തുരന്ന് ഡിസംബര്‍ 29 ന് പുലര്‍ച്ചെ ഇയാള്‍ രക്ഷപ്പെട്ടു. കേസില്‍ നാല് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

വിനീഷിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പൊലീസ് പുറത്തിറക്കിയിരുന്നു. വിനീഷില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ദൃശ്യയുടെ കുടുംബം ആശങ്കയിലായിരുന്നു. 10 ദിവസം നീണ്ട ശ്രമത്തിലൂടെയാണ് ചായ കുടിക്കാന്‍ നല്‍കിയ സ്റ്റീല്‍ ഗ്ലാസ് ഉപായോഗിച്ച് ടൈല്‍ ഇളക്കി നീക്കി ഭിത്തി തുരന്ന് വിനീഷ് കുതിരവട്ടത്ത് നിന്ന് രക്ഷപെട്ടത്.

2021 ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊന്നത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി യുവതിയെ കുത്തിയത്.

 

Recent Posts