Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

Published by
കെ. കുഞ്ഞിക്കണ്ണന്‍

കേരളത്തിലെ ഇരുമുന്നണികളും ആവുന്നതെല്ലാം ചെയ്യുകയാണ്. തെരഞ്ഞെടുപ്പുവേളയില്‍ വേണ്ടുംവിധം എല്ലാശ്രമവും നടത്തി, ബിജെപി-എന്‍ഡിഎ ജയിക്കാതിരിക്കാന്‍. കഴിഞ്ഞൊരു മാസത്തിലേറെ പരിശ്രമം അതിനായിരുന്നു. വോട്ടെടുപ്പ് തീര്‍ന്നതോടെ അതടങ്ങി എന്നാണ് കരുതിയത്. ‘മരുമക്കളെ പേടിപ്പിക്കാന്‍ മക്കളെ കൊല്ലുക’ എന്ന തന്ത്രമാണിന്ന് ഇരുമുന്നണികളും പയറ്റുന്നത്. അതിന്റെ ഭാഗമാണ് കള്ളവോട്ടെന്നും വോട്ടിന് നോട്ടെന്നുമുള്ള പ്രചാരണം. തരംതാണ രാഷ്‌ട്രീയ പിത്തലാട്ടങ്ങളാണ് പാലക്കാട്ടും ആലപ്പുഴയിലും തിരുവനന്തപുരത്തുമെല്ലാം നടത്തുന്നത്.

യുഡിഎഫ് തൂത്തുവാരും എന്ന് അവര്‍ പറയുന്നു. മൂന്നാമൂഴത്തിനാണ് വോട്ടെന്ന് ഇടതുമുന്നണിയും കൊട്ടിപ്പാടുന്നു. ഇരുമുന്നണികളും നിരാശപ്പെടേണ്ടിവരുമെന്നാണ് സംസ്ഥാനത്തെ വോട്ടുനില ബോധ്യപ്പെടുത്തുന്നത്. 50 ശതമാനത്തിലധികം വോട്ടുനേടി ബിജെപി വിജയിക്കുമെന്നാണ് പൊതുവെ കരുതുന്നത്. ബിജെപി ജയിക്കുമെന്ന് പ്രതീക്ഷയുള്ള സ്ഥലങ്ങളിലെല്ലാം അട്ടിമറിക്ക് രണ്ടുമുന്നണികളും യോജിച്ച് പരിശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ശിവന്‍കുട്ടിയും ശബരീനാഥും ഒത്തുകളിച്ചു എന്നത് പകല്‍പോലെ വ്യക്തമാണ്.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ലീഗും മാര്‍ക്സിസ്റ്റുകാരും വോട്ടുമറിച്ചു എന്നത് ഒരു ആരോപണമായി ആരും കരുതുന്നില്ല. വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് കാശു നല്‍കാനും ടിക്കറ്റ് ഉറപ്പുവരുത്താനും തീവ്രപരിശ്രമം തന്നെ നടത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനും പ്രശാന്തുമായിരുന്നു ഒത്തുകളി. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതിനായുള്ള ആസൂത്രണം നടത്തി.

കഴക്കൂട്ടത്ത് തനിക്കെതിരെ വ്യാജ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നതെന്നായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയുടെ നെഞ്ചത്തടിച്ചുള്ള കരച്ചില്‍. പാലക്കാട്ടാണെങ്കില്‍ ശോഭാ സുരേന്ദ്രനെ പൂട്ടാന്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമമാണ് നടത്തിയത്. തലയില്‍ മുണ്ടിട്ട് വൃദ്ധയ്‌ക്ക് കാശുനല്‍കി ‘ബിജെപി ഇതാ കാശ് നല്‍കിയേ’ എന്ന മുറവിളിയാണുയര്‍ത്തിയത്. കോണ്‍ഗ്രസിന്റെ മണ്ടയില്‍ എഴുതിയത് മാന്തിയാലും മായ്ച്ചാലും മാറില്ലെന്നതുപോലെ അതെല്ലാം പൊളിഞ്ഞിരിക്കുന്നു.

ബിജെപിക്ക് കുരുക്കൊരുക്കാന്‍ കഠിനശ്രമം നടത്തുമ്പോഴാണ് ശിവന്‍കുട്ടിയ്‌ക്കും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍മാഷിനും എ. എ. റഹീമിനും കുരുക്കൊരുങ്ങുന്നത്. മൂവരും ചേര്‍ന്നൊരു താലിചാര്‍ത്തി തിമിര്‍ത്ത കല്യാണമാണ് ഇപ്പോള്‍ കുരുക്കായത്. കുംഭമേളയില്‍ മുത്തുമാല വിറ്റതോടെ വൈറലായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഫര്‍മാന്‍ ഖാനെന്ന ചെറുപ്പക്കാരനെക്കൊണ്ട് കല്യാണം കഴിപ്പിച്ചത്. അത് വലിയ ഒരാഘോഷമാക്കിയിരുന്നു. ആഘോഷം തീരും മുമ്പാണ് കുരുക്കുവീണത്. ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ അന്വേഷണത്തിലാണ് ഈ മധ്യപ്രദേശുകാരി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നു കണ്ടെത്തിയത്. മധ്യപ്രദേശ് പോലീസ് അന്വേഷണത്തിനായി കേരളത്തിലെത്തുകയും ചെയ്തിരുന്നു.

നേരത്തെ ഒരു സ്വര്‍ണ വ്യാപാരി ഈ പെണ്‍കുട്ടിയെ എഴുന്നള്ളിച്ച് പ്രചാരണം നടത്തിയിരുന്നു. അതിനു പിറകെയാണ് ഭീകരവാദബന്ധമുള്ള ഫര്‍മാന്‍ഖാന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. ഇതൊരു ലവ് ജിഹാദാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇനി ശിവന്‍കുട്ടിക്കും ഗോവിന്ദേട്ടനും റഹിം ഇക്കയ്‌ക്കും ജാമ്യം കിട്ടുമോ എന്ന് നോക്കിയാല്‍ മതി. ഏതായാലും കേസൊതുക്കാനും ജനമനസ്സിനെ ഇളക്കാനും ശീര്‍ഷാസനം കൊണ്ടൊന്നും സാധിക്കില്ലെന്നുറപ്പാണ്.

മരിക്കാറാകുമ്പോള്‍ വിരോധം, നശിക്കാറാകുമ്പോള്‍ ബ്രഹ്്മവിരോധം എന്ന മട്ടിലായിട്ടുണ്ട് ഇരുമുന്നണികളുടെയും വെപ്രാളം. മഞ്ചേശ്വരത്തും തൃശൂരും പാലക്കാട്ടും തിരുവനന്തപുരത്തും കാട്ടിക്കൂട്ടുന്ന വേവലാതികളും വെപ്രാളങ്ങളും അതിന്റെ ഭാഗമായേ കരുതാനാകൂ.

Recent Posts