Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കേരളത്തിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണിക്ക് മുൻപ് തന്നെ പോളിംഗ് ബൂത്തിൽ നീണ്ട നിര കണ്ടുതുടങ്ങി. പതിനാറാം നിയമസഭയിലേക്കുള്ള 140 എംഎൽഎമാരെ തിരഞ്ഞെടുക്കാൻ ഇന്ന് പോളിംഗ് ബൂത്തിൽ സമ്മതിദായകർ എത്തിയിരിക്കുകയാണ്.883 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല.

43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചതിനാൽ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ‌ വ്യക്തമാക്കുന്നത്.

കേരളത്തിന് പുറമെ അസം നിയമസഭയിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎയും കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യവും തമ്മിലുള്ള അതിശക്തമായ പോരാട്ടത്തിനാണ് ഇരു മേഖലകളും സാക്ഷ്യം വഹിക്കുന്നത്.126 അംഗ അസം നിയമസഭയിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി ശ്രമിക്കുന്നത്.

അതേസമയം, ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 722 സ്ഥാനാർത്ഥികളാണ് അസമിൽ ജനവിധി തേടുന്നത്. 2.5 കോടി വോട്ടർമാർക്കായി 31,490 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 30 അംഗ നിയമസഭയിലേക്ക് 294 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. എൻഡിഎയുടെ ‘ഡബിൾ എൻജിൻ’ ഭരണത്തിന് ജനങ്ങൾ തുടർഭരണം നൽകുമെന്നാണ് മുഖ്യമന്ത്രി രംഗസാമിയുടെ അവകാശവാദം. അദ്ദേഹം തട്ടാഞ്ചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്നുണ്ട്.

തമിഴ് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) പുതുച്ചേരിയിൽ മത്സരിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ദ്രാവിഡ പാർട്ടികൾക്കും ദേശീയ പാർട്ടികൾക്കും ബദലായി ഒരു മൂന്നാം ശക്തിയായി ഉയരാനാണ് വിജയിയുടെ ലക്ഷ്യം.

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പുറമെ ഗോവയിലെ പോണ്ട, കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത്, നാഗാലാൻഡിലെ കൊറിഡാങ്, ത്രിപുരയിലെ ധർമ്മനഗർ എന്നീ അഞ്ച് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. സിറ്റിംഗ് എംഎൽഎമാരുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.