News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ലവ് ജിഹാദ് എന്ന വാക്കാണോ പ്രശ്‌നം എന്ന് ബിജെപി അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖരൻ. ലവ് ജിഹാദ് ഉണ്ട് എന്നും പ്രേമം നടിച്ച് ഹിന്ദു, ക്രിസ്ത്യൻ വീടുകളിലെ പെൺകുട്ടികളെ വഞ്ചിച്ച് സിറിയിലേക്കും മറ്റും കടത്തുന്നുവെന്ന് വിവിധ സംഘടനകളും സമുദായ സംഘടനകളും ക്രിസ്തീയ സഭകളും പരാതിപ്പെട്ടിട്ടുള്ളതാണ്. കോതമംഗലത്ത് ഇത്തരം ഒരു സംഭവമുണ്ടായപ്പോൾ അവിടെ ഇടത് വലതു മുന്നണികളിലുള്ള ഒരു പാർട്ടിക്കാരും അവിടെ പോയില്ല. എന്നാൽ ബിജെപി അവിടെ പോയി. പാർട്ടിയുടെ വൈസ്പ്രസിഡന്റ് ഷോൺ ജോർജ്ജ് സന്ദർശിച്ചു, ബിജെപി ജനറൽ സെക്രട്ടറി വി. സുരേഷ് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ലവ് ജിഹാദ് എന്നത് സാങ്കേതികമായ പേരുപയോഗിക്കുന്നതിലാണ് പ്രശ്‌നമെങ്കിൽ അത് മാറ്റാമെന്നും നിങ്ങൾക്ക് അതിനെ മറ്റൊരു പേരു വിളിക്കാമെന്നും സുരേഷ് പറഞ്ഞു.
ലവ് ജിഹാദിനെക്കുറിച്ച് ഷോൺ ജോർജ് നൽകിയ വിശദീകരണം ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്ന് ബിജെപി അദ്ധ്യക്ഷൻ ഡോ.രാജീവ് വിശദീകരിച്ചു. ലവ് ജിഹാദ് എന്ന പ്രക്രിയയിൽ കേസെടുക്കാൻ നിലവിൽ നമ്മുടെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിൽ വ്യവസ്ഥയില്ല. അതിന് കാരണം ലവ് ജിഹാദ് നിർവചിക്കപ്പെടാത്തതിനാലാണ്. നിർവചിക്കാനും കേസിനുള്ള വകുപ്പുകൾ രൂപപ്പെടുത്താനും നടപടികൾ എടുക്കേണ്ടതുണ്ട്, ഡോ. രാജീവ് പറഞ്ഞു. എൻഡിഎയുടെ പ്രകടന പത്രികയാണ് ഈ തെരഞ്ഞെടുപ്പിലെ പാർട്ടി നിലപാട്. വികസന പത്രികയിൽ ലവ് ജിഹാദ് വിഷയമല്ല എന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് ലവ് ജിഹാദ് വിഷയത്തിൽ വിവാദ പരാമർശമൊന്നും നടത്തിയതായി ശ്രദ്ധയിൽവന്നിട്ടില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
എന്നാൽ, എൽഡിഎഫോ യുഡിഎഫോ അധികാരത്തിൽവന്നാൽ കേരളത്തിൽ ലവ് ജിഹാദ് വ്യാപകമാകുമെന്ന് പി.കെ. കൃഷ്ണദാസ് നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പുചട്ട ലംഘനമാണെന്ന പരാതിയെ തുടർന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി, പി.കെ. കൃഷ്ണദാസിൽനിന്ന് വിശദീകരണം തേടിയിട്ടായിരിക്കും അതിൽ തുടർനടപടി.

Recent Posts