India

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി : രാജ്യം മാവോയിസ്റ്റ് മുക്തമായെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് ലോക്‌സഭയില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800-ല്‍ അധികം മാവോയിസ്റ്റുകള്‍ കീഴടങ്ങി.

രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ല. കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും മാവോയിസ്റ്റുകളെ പിന്തുണച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

രാജ്യത്തെ ആദിവാസി മേഖലകളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസും ചുവപ്പ് ഭീകരതയും വികസനം തടസപ്പെടുത്തിയെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ 60 വര്‍ഷവും ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചു. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഛത്തീസ്ഗഡില്‍ നക്‌സലിസം തുടര്‍ന്നത് കോണ്‍ഗ്രസ് കാരണമാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നക്‌സലിസത്തെ പിന്തുണച്ചു.കോണ്‍ഗ്രസിന് ഛത്തീസ്ഗഡില്‍ അധികാരം നഷ്ടമായപ്പോള്‍ സംസ്ഥാനം മാവോയിസ്റ്റ് മുക്തമായി. മാവോയിസ്റ്റ് മുക്ത ഭാരതം നരേന്ദ്രമോദി സര്‍ക്കാര്‍ കാരണമാണ്. നക്‌സല്‍ ബാധിത മേഖലകള്‍ വികസനത്തിലേക്ക് കുതിക്കുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിച്ചു. ആയിരക്കണക്കിന് മൊബൈല്‍ ടവറുകള്‍ വന്നുവെന്ന് ലോക്‌സഭയില്‍ അമിത് ഷാ വ്യക്തമാക്കി.

മാവോയിസ്റ്റുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നു. നക്‌സലിസത്തെ പിന്തുണയ്‌ക്കുന്നവരുമായി രാഹുല്‍ ഗാന്ധി വേദി പങ്കിട്ടുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യ ഗേറ്റില്‍ നടന്ന മാവോയിസ്റ്റ് അനുകൂല പ്രതിഷേധത്തെ രാഹുല്‍ പിന്തുണച്ചെന്നും ഇതിന് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

 

 

Recent Posts