
ന്യൂഡൽഹി: വിവാഹിതരായി കഴിയുന്നവർ വിവാഹമോചനം നേടാതെ മറ്റൊരു പങ്കാളിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാര്യാഭർത്താക്കൻമാരേപ്പോലെ ഒന്നിച്ചുകഴിയുന്ന തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് സ്ത്രീയും പുരുഷനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇവർ രണ്ടുപേരും വെവ്വേറെ വിവാഹിതരുമാണ്. അതിനാൽ അതിൽനിന്ന് വിവാഹമോചനം നേടാതെ ലിവ് ഇൻ റിലേഷൻഷിപ്പ് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ സിങ് വ്യക്തമാക്കി. ഒന്നിച്ചുകഴിയാൻ സംരക്ഷണം വേണമെന്ന ഇവരുടെ ഹർജിയെ സംസ്ഥാന സർക്കാരും എതിർത്തു.
ഇരുവർക്കും നിയമപരമായ ജീവിതപങ്കാളികളുണ്ടെന്നും അതിൽനിന്ന് വിവാഹമോചനം നേടാതെ ഹർജി അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു. ഈ വസ്തുതകൾ പരിഗണിച്ചാണ് കോടതി ആവശ്യം തള്ളിയത്. ബന്ധപ്പെട്ട കോടതിയിൽ നിന്ന് വിവാഹമോചനം നേടിയശേഷമാകണം ഇഷ്ടമുള്ളവരോടൊത്ത് കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി.