
വാഷിങ്ടണ്‍: ഇറാനെതിരെ കരയുദ്ധത്തിനുള്ള സജ്ജീകരണങ്ങള്‍ യുഎസ് പൂര്‍ത്തിയാക്കി. ആക്രമണമുറ ഏത് തന്നെയാണെങ്കിലും തിരിച്ചടിക്കാന്‍ തയാറാണ്, ഞങ്ങളുടെ സൈന്യം ഒരുങ്ങിയാണ് അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നും ഇറാന്‍ പ്രതികരിച്ചു. ശത്രുക്കള്‍ ഞങ്ങളുടെ പ്രദേശം ലക്ഷ്യമിട്ടാല്‍ ഒരു പരിധിയും വെക്കാതെ തിരിച്ചടിക്കും. പെന്റഗണിന്റെ പദ്ധതികളെല്ലാം നിലവില്‍ പദ്ധതികള്‍ മാത്രമായി തുടരുകയാണ്. ഇപ്പോള്‍ നടത്തിയ സൈനിക നീക്കം മുതല്‍ ഇനിയുള്ള നടപടികളും അവസാന പ്രഹരവും എങ്ങനെയായാലും അതിനേക്കാള്‍ അതിശക്തമായ പ്രത്യാഘാതങ്ങളായിരിക്കും തിരിച്ചു നല്‍കുക, യുഎസിന് മുന്നില്‍ ഞങ്ങള്‍ കീഴടങ്ങില്ലെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഘെര്‍ ഖാലിബാഫ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷിയും ശക്തിയും ഞങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല, ശത്രുക്കള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് മറീനുകളേയും സൈനികരേയുമാണ് യുഎസ് തന്ത്രപ്രധാനമേഖലകളില്‍ ഇതിനോടകം കരയുദ്ധത്തിനായി വിന്യസിച്ചിട്ടുള്ളത്. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനം. ഇറാന്റെ സൈനിക ശേഷി തകര്‍ക്കാനാണ് വാഷിങ്ടണ്‍ ലക്ഷ്യം വെക്കുന്നത്. ഇതിനായി മിസൈല്‍ വിക്ഷേപണ- വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, കപ്പല്‍ പാതകള്‍ക്ക് ഭീഷണിയായ തീരദേശ ഇന്‍സ്റ്റലേഷനുകള്‍ എന്നിവയെല്ലാം യുഎസ് അണിനിരത്തിക്കഴിഞ്ഞു. എന്നാല്‍ ഇതെല്ലാം ഇറാനെതിരെയുള്ള അവസാനഘട്ട ആസൂത്രണങ്ങളല്ല, യുദ്ധതീവ്രത വര്‍ദ്ധിപ്പിക്കാനുള്ളതാണ്. അവസാന പ്രഹരം ഉദ്യോഗസ്ഥര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
കരയുദ്ധത്തിനൊപ്പം ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി ചെയ്യുന്ന കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള യുഎസ് നീക്കം ആരംഭിച്ചു. ഇത് ഇറാന് സൈനികമായും സാമ്പത്തികമായും വലിയ നഷ്ടമുണ്ടാക്കുന്നതാണ്. ഒപ്പം ഹോര്‍മൂസ് കടലിടുക്കിന് സമീപമെത്തുന്ന സൈനിക കപ്പലുകളെ ഇറാന്‍ ലക്ഷ്യമിടുന്നത് തടയാനും യുഎസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇസ്രയേല്‍- യുഎസ്- ഇറാന്‍ രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനായി യുഎസും ഇറാനും നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഇസ്ലാമബാദില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്നും, ഭാവിയില്‍ യുഎസോ ഇസ്രയേലോ രാജ്യത്തിനെതിരെ സൈനിക നടപടികള്‍ നടത്തരുത് എന്നിങ്ങനെ അഞ്ച് നിബന്ധനകള്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ മാത്രമേ മധ്യസ്ഥ ചര്‍ച്ചയ്‌ക്കുള്ളൂവെന്നാണ് ഇറാന്റെ നിലപാട്.