Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണച്ചത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐ പിന്തുണ ഇടതു സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാതിരുന്നത് സ്വാഗതാര്‍ഹമാണെന്നും എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ സിപിഎ ലത്തീഫ് പറഞ്ഞു.

സിപിഎം-എസ്ഡിപിഐ ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തിനിടെയാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും എസ്ഡിപിഐ ശിവന്‍കുട്ടിക്കാണ് പിന്തുണ നല്‍കിയത്.നേമം ബിജെപിക്ക് ജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മുമാണ് മുന്നിലുള്ളതെന്ന് മനസിലാക്കി. അങ്ങനെ ബിജെപിക്കെതിരായ നിലപാടെടുത്ത് സിപിഎമ്മിനെ പിന്തുണയ്‌ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തങ്ങളുടെ കാഴ്ചപ്പാട് ശരിയാണെന്ന് വ്യക്തമായി- സിപിഎ ലത്തീഫ് പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണച്ചത്. ബിജെപി ജയിക്കുമെന്ന് കരുതി കോണ്‍ഗ്രസിന് അനുകൂലമായി തീരുമാനമെടുത്തതാണ്. എന്നിട്ടും വിഡി സതീശന്‍ ഞങ്ങളെ അപരവല്‍ക്കരിക്കുകയാണ്. പാര്‍ട്ടിക്ക് അയിത്തം കല്‍പ്പിക്കുന്നതിന്റെ മാനദണ്ഡം മനസിലാകുന്നില്ല. അതിന് വിഡി സതീശനും യുഡിഎഫും മുസ്ലീം ലീഗുമാണ് മറുപടി പറയേണ്ടതെന്നും സിപിഎ ലത്തീഫ് പറഞ്ഞു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥി

നേരത്തേ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായി മറുപടി പറഞ്ഞില്ല. ഇടതുപക്ഷം എല്ലാവര്‍ഗീയ ശക്തികളെയും ഒരുപോലെ എതിര്‍ക്കുന്നവരാണ്. എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ആ പാര്‍ട്ടിയോട് പോയി ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ എസ്ഡിപിയുമായി യാതൊരു നീക്കുപോക്കോ ധാരണയോ ഉണ്ടാക്കിയിട്ടില്ലെന്നും എന്നാല്‍ ഒരാള്‍ വോട്ട് ചെയ്താല്‍ അയാളുടെ കൈ പിടിച്ച് മാറ്റാന്‍ പറ്റുമോയെന്നുമുളള തന്ത്രപരമായ മറുപടിയാണ് എം എ ബേബി നല്‍കിയത്.

 

 

Recent Posts