ആറന്മുള വള്ളസദ്യ നടക്കുന്ന സമയം ആറന്മുള ക്ഷേത്ര നടയില്‍ നിന്ന് വഞ്ചിപ്പാട്ടുയരുന്നു. മുണ്ടും ഷര്‍ട്ടും മേല്‍മുണ്ടും ധരിച്ചൊരു കുഞ്ഞുകുട്ടി പാടുന്നു, പാലാഴിയില്‍ പള്ളി കൊള്ളും പദ്മനാഭ കൈതൊഴുന്നേന്‍…..ചുറ്റുമുള്ളവര്‍ അതേറ്റു പാടുന്നു, ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ വന്ന് അവനെ എടുത്ത് തോളിലേറ്റുമ്പോഴും അവന്‍ പാട്ട് നിര്‍ത്തുന്നില്ല. അക്ഷരങ്ങള്‍ എല്ലാം സ്ഫുടമല്ല; പക്ഷേ വഞ്ചിപ്പാട്ടിന്റെ താളവും ആവേശവും അവന്റെ കൊച്ചു കൈകളില്‍ നിറഞ്ഞു കാഴ്ചക്കാരെ പിടിച്ചുലയ്‌ക്കുന്നു. അതായിരുന്നു അര്‍ജ്ജുന്‍ സാരഥിയെന്ന അച്ചുവിനെ ലോകമറിഞ്ഞ നിമിഷം. സോഷ്യല്‍ മീഡിയയിലൂടെ ആ കാഴ്ച മലയാളികള്‍ ഏറ്റെടുത്തതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വഞ്ചിപ്പാട്ടുകാരന് ആരാധകരായി.
ആറന്മുള ക്ഷേത്ര നടയില്‍ അവനെത്തുന്നതും, ഉറയ്‌ക്കാത്ത നാവില്‍ നിന്ന് വഞ്ചിപ്പാട്ടുയര്‍ന്നതും അന്ന് ആദ്യമായല്ലായിരുന്നു. ഒരു വയസുമുതല്‍ അവന്‍ ചെന്നിത്തല പള്ളിയോടത്തിന്റെ ഭാഗമായി ആറന്മുള ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. ഒന്നാം വയസില്‍ അക്ഷരങ്ങള്‍ ഉരുവിട്ട് തുടങ്ങിയ നാവില്‍ ആദ്യമായി പാടിയത് ഹരി…ഗോവിന്ദ…..എന്നാണ്. ഇപ്പോള്‍ മൂന്നര വയസ്. ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട് 52 കരകളിലെ കുഞ്ഞുകുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വഞ്ചിപ്പാട്ടറിയാം, എല്ലാവരും പാടും. നന്നായി താളബോധമുള്ളവര്‍ക്ക് മാത്രമേ വഞ്ചിപ്പാട്ട് ലീഡ് ചെയ്യാന്‍ പറ്റൂ. ആ താളബോധമാണ് മനോധര്‍മ്മമനുസരിച്ച് പാടി അര്‍ജ്ജുന്‍ സാരഥിയെ മറ്റുള്ള കുട്ടികളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.
പള്ളിയോടത്തിന്റെ തുഴയും വഞ്ചിപ്പാട്ടും അവന്റെ ബാല്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. പാടിത്തുടങ്ങിയാല്‍ അവന്‍ ചുറ്റും നോക്കാറില്ല; ഏറ്റുപാടുന്നവരുടെ താളം മാത്രമാണ് കാണുന്നത്. താളം മനസ്സിലാക്കി, അവര്‍ നിര്‍ത്തുന്ന നിമിഷം തന്നെ അടുത്ത വരി തുടങ്ങാന്‍ കഴിയണം, അതാണ് വഞ്ചിപ്പാട്ടിന്റെ താളം. ആ താളബോധത്തില്‍ തന്നെ അടുത്ത വരി അവന്‍ ചൊല്ലിത്തുടങ്ങും. വഞ്ചിപ്പാട്ടിന്റെ ആവേശം പോലെ തന്നെ കുത്തിയോട്ട പാട്ടും അച്ചു നന്നായി പാടും. മാവേലിക്കര, ചെന്നിത്തല, ചെട്ടിക്കുളങ്ങര മേഖലകളിലെ പ്രധാന വേദികളിലെ മുഖ്യതാരം ഇപ്പോള്‍ ഈ കുരുന്നാണ്. മാവേലിക്കര വിദ്യാധിരാജ സെന്‍ട്രല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടകന്‍ അച്ചുവായിരുന്നു.
ഉദ്ഘാടനം എന്തെന്നു പോലും അവനറിയില്ല; പൊന്നാട അണിയിച്ച് സംഘാടകര്‍ സ്വീകരിക്കുമ്പോഴും അവന്റെ കണ്ണുകളില്‍ യൂണിഫോമിട്ട ചേട്ടന്മാരെയും ചേച്ചിമാരെയും കണ്ട ആവേശമായിരുന്നു നിറഞ്ഞത്. വേദിയില്‍ ഉദ്ഘാടക പ്രസംഗത്തിന് പകരം വഞ്ചിപ്പാട്ട് ഉയര്‍ന്നു.
ഈ കഴിവ് സിദ്ധിയാണെങ്കിലും മൂന്ന് വയസുകാരന്റെ പ്രകടനത്തിന് പിന്നില്‍ അര്‍ജുന്റെ അച്ഛന്‍ വിനീതിന്റെ ആഗ്രഹവും പരിശ്രമവുമുണ്ട്.
അര്‍ജുന്‍ പാടി തുടങ്ങുമ്പോള്‍ ആദ്യം അച്ഛനെ ഒന്ന് നോക്കും. ഏത് പാട്ട് തുടങ്ങണമെന്ന് ആദ്യ വാക്ക് വിനീത് ചെവിയില്‍ പറയും. പിന്നെ അവന്‍ മുന്നും പിന്നും നോക്കാതെ പാ
ടിത്തുടങ്ങും. വരികള്‍ തെറ്റാതെ, കൈകള്‍ ഉയര്‍ത്തി താളമിട്ടാണ് അവന്‍ പാടുന്നത്.
എല്ലാവരോടും ചേര്‍ന്ന് പോകുന്ന സ്വഭാവക്കാരന്‍ അല്ല അര്‍ജുന്‍; അച്ഛനൊപ്പം ഉണ്ടെങ്കിലാണ് അവന്‍ കൂടുതലായി പാടുക. പ്രധാന ഭാഗങ്ങള്‍ അവന്‍ പാടും, അച്ഛന്‍ ഏറ്റുപാടും അതാണ് അവന്റെ കംഫര്‍ട്ട് സോണ്‍. അച്ഛനില്ലാതെ പാടണമെങ്കില്‍ അവന് പ്രിയപ്പെട്ട ദൈവസന്നിധികളായ തെയ് തെയ് അമ്പോറ്റിയുടെയും (ആറന്മുള അപ്പന്‍), തന്നന്നാ അമ്പോറ്റിയുടെയും (ചെട്ടികുളങ്ങര അമ്മ) സന്നിധിയിലെത്തണം.
ചെന്നിത്തല ‘നതോന്നത’യില്‍ വിനീതിന്റെയും വീണയുടെയും മകനാണ് അര്‍ജുന്‍ സാരഥി. വിനീത് ഐ.ടി. ജോലിക്കാരനാണ്.
ഒരുകാലത്ത് വാടക വള്ളങ്ങളില്‍ തിരുവാറന്മുള ദര്‍ശനം നടത്തിയിരുന്ന ചെന്നിത്തലക്കാര്‍, പിന്നീട് സ്വന്തമായൊരു പള്ളിയോടം വേണമെന്ന് തീരുമാനിച്ചു. 1925ന് ശേഷമാണ് ചെന്നിത്തലയ്‌ക്ക് സ്വന്തമായൊരു പള്ളിയോടം ലഭിച്ചത്. പടകത്തില്‍ വേലായുധന്‍ പിള്ള, കിണറുവിളയില്‍ രാമന്‍ നായര്‍, കല്ലിക്കാട് കേശവ പിള്ള, കൊന്നക്കാട് നീലകണ്ഠ പിള്ള എന്നിവര്‍ ചേര്‍ന്നാണ് പള്ളിപ്പാട്ട് കരയിലെ ചുണ്ടന്‍ വള്ളം വാങ്ങി ചെന്നിത്തലയില്‍ എത്തിച്ചത്.
കിണറുവിളയില്‍ രാമന്‍ നായരുടെ കുടുംബത്തിലാണ് വിനീതിന്റെ ജനനം. വഞ്ചിപ്പാട്ട് വിനീതിലേക്ക് എത്തിയത് അപ്പൂപ്പനിലൂടെയാണ്.
നാലാം വയസില്‍ വിനീത് ആറന്മുള ക്ഷേത്ര സന്നിധിയില്‍ വഞ്ചിപ്പാട്ട് പാടിത്തുടങ്ങി. കൊച്ചു കുട്ടികളെ പള്ളിയോടത്തില്‍ കയറ്റാത്തതിനാല്‍ എട്ട് വയസുവരെ കാക്കേണ്ടി വന്നു പള്ളിയോടത്തിലേറി വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിലെത്താന്‍. ഇന്ന് ആ പ്രായത്തിലും പള്ളിയോടത്തില്‍ കയറാനാവില്ല. അന്ന് മുതല്‍ ഇന്ന് വരെ വള്ളസദ്യ നാളില്‍ ചെന്നിത്തല പള്ളിയോടത്തില്‍ കയറി ആറന്മുളയ്‌ക്ക് പോകുന്ന യാത്ര വിനീതിന്റെ ജീവിതത്തിന്റെ ഭാഗമാണ്.
അച്ചന്‍കോവില്‍, കുട്ടമ്പരൂര്‍, പമ്പ നദികളിലൂടെ ഒന്നരദിവസം സഞ്ചരിച്ചാണ് ചെന്നിത്തല പള്ളിയോടം തിരവാറന്മുളയെത്തുന്നത്. ചെന്നിത്തല തെക്ക് എന്‍എസ്എസ്. കരയോഗത്തിനാണ് ഇപ്പോള്‍ ഉടമസ്ഥത.
പൂരുട്ടാതി നാളില്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച ശേഷം പള്ളിയോടം ആറന്മുളയ്‌ക്ക് പുറപ്പെടും. വഴിമധ്യേ നൂറുകണക്കിന് ഭക്തര്‍ പള്ളിയോടം കാത്തുനില്‍ക്കുന്ന കാഴ്ച ഇന്നും തുടരുന്നു.
ഒന്നര ദിവസം നീളുന്ന ഈ യാത്രയില്‍ പാടാന്‍ വള്ളക്കാര്‍ക്ക് ഒരുപാട് സമയമുണ്ട്. കുട്ടിക്കാലത്ത് തുടങ്ങിയ ഈ യാത്രകള്‍ വിനീതിന്റെ ജീവിതത്തിലുടനീളം കൂടെയുണ്ടായി. വീടിന് ”നതോന്നത” എന്നു പേരിട്ടതും ഈ വഞ്ചിപ്പാട്ട് പ്രണയം കൊണ്ടുതന്നെ. നതോന്നത വൃത്തത്തിലാണ് വഞ്ചിപ്പാട്ടുകള്‍ ഏറെയും പാടുന്നത്. ആറന്മുളയപ്പനെ ഹൃദയേശ്വരനായിക്കണ്ട വിനീതിന്റെ ആഗ്രഹമായിരുന്നു
ഒരു മകന്‍ ഉണ്ടായാല്‍ ഭീഷ്മപര്‍വതത്തിലെ ”അര്‍ജുന സാരഥിയായിട്ടും…” എന്ന വഞ്ചിപ്പാട്ട് ഭാഗത്തില്‍ നിന്ന് അര്‍ജുന്‍ സാരഥി എന്ന പേര് നല്‍കണം എന്നതും, അവനെ ചെറുപ്പത്തില്‍ തന്നെ വഞ്ചിപ്പാട്ടുകള്‍ പഠിപ്പിക്കണം എന്നതും.
തുടര്‍ച്ചയായി ചെന്നിത്തല പള്ളിയോടത്തില്‍ വഞ്ചിപ്പാട്ട് പാ
ടിയെത്തിയ ഈ യുവാവിന്റെ ആഗ്രഹം തിരുവാറന്മുളയപ്പന്‍ സാധിച്ചു കൊടുത്ത സിദ്ധിയാണ് അര്‍ജുന്‍ സാരഥി എന്ന മകന്‍. തിരുവാറന്മുളയുമായി ബന്ധപ്പെട്ട എല്ലാ കരകളിലും വിശേഷ ദിവസങ്ങളില്‍ വഞ്ചിപ്പാട്ട് പാടിയാണ് ആഘോഷം. വിനീതിന്റെ ഭാര്യ വീണയുടെ ഗര്‍ഭകാലവും അതുപോലെ തന്നെയായിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ വിനീത് വീണയ്‌ക്ക് മുന്നില്‍ വഞ്ചിപ്പാട്ടുകള്‍ പാടുമ്പോള്‍ അഭിമന്യുവിന്റെ കഥയായിരുന്നു മനസില്‍. ആ പാട്ടുകള്‍ കുട്ടിക്ക് ശ്രവിക്കാനായതുകൊണ്ടാകാം ഈ സിദ്ധിയോടെ ഇങ്ങനെയൊരു അപൂര്‍വജന്മം. അച്ചുവിനെ വഞ്ചിപ്പാട്ടുകള്‍ പഠിപ്പിക്കാന്‍ ജോലിക്കിടയിലും വിനീത് സമയം കണ്ടെത്തി. ഒരു തപസ്യ പോലെയായിരുന്നു അത്.
ചെന്നിത്തലക്കാരുടെ ജീവിതം വഞ്ചിപ്പാട്ടിനൊപ്പം ചെട്ടികുളങ്ങര അമ്മയുടെ കുത്തിയോട്ടപ്പാട്ടുകളും ചേര്‍ന്നതാണ്. കുത്തിയോട്ട പാട്ടുകളും വിനീത് ചെറുപ്പത്തില്‍ തന്നെ അഭ്യസിച്ചിരുന്നു. അതും തന്റെ മകനിലേക്ക് പകര്‍ന്നു. ആയിരത്തോളം കുത്തിയോട്ട പാട്ടുകള്‍ എഴുതി സംഗീതം നല്‍കി പാടുന്ന കലാക്ഷേത്രത്തിലെ വിജയരാഘവ കുറുപ്പാണ് വിനീതിന്റെ ഗുരു.
തുഴയേറ്റത്തിന്റെ താളത്തില്‍ പാടുന്ന വഞ്ചിപ്പാട്ടും സംഗീതാത്മകമായ കുത്തിയോട്ടവും, ഈ രണ്ടു മേഖലകളിലും ഇത്ര ചെറുപ്പത്തില്‍ തന്നെ മികവ് കാണിക്കുന്നതുകൊണ്ടാണ് അര്‍ജുന്‍ ശ്രദ്ധേയനാകുന്നത്.
വര്‍ഷത്തിന്റെ വലിയ ഭാഗം അച്ഛനും മകനും ഈ കലാരംഗത്താണ്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ വള്ളംകളിയും വഞ്ചിപ്പാട്ടും; നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കുത്തിയോട്ടവും. വഞ്ചിപ്പാട്ടോ കുത്തിയോട്ടമോ അറിയുന്നവരെ കണ്ടാല്‍ അര്‍ജ്ജുന്‍ പെട്ടെന്ന് അടുക്കും. വീട്ടില്‍ ഉണ്ടാക്കിയ ഒരു ചെറു പള്ളിയോടമാണ് അവന്റെ ഇഷ്ടപ്പെട്ട കളിപ്പാട്ടം. ഭക്തിഗാനങ്ങളും അവന് പ്രിയമാണ്. പാട്ടു കേള്‍ക്കലും പാടലുമാണ് ഇഷ്ട വിനോദം. ഒരിക്കല്‍ കേട്ടാല്‍ പാട്ടുകള്‍ മനപ്പാഠമാക്കുന്ന കഴിവാണ് അവന്റെ വലിയ സിദ്ധി. അച്ഛന്റെയും മകന്റെയും കഴിവുകള്‍ കണ്ട് ആനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും രണ്ട് അമ്മമാരുമുണ്ട് നതോന്നതയില- വിനീതിന്റെ അമ്മ ശ്രീകുമാരിയും, അച്ചുവിന്റെ അമ്മ വീണയും.
വഞ്ചിപ്പാട്ടും കുത്തിയോട്ടവും ചെന്നിത്തലയുടെ മാത്രം സ്വകാര്യ സ്വത്താണ്. ഇപ്പോള്‍ അര്‍ജുന്‍ സാരഥിയും.















