
മധുര ; വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ കൊലപ്പെടുത്തി സുഹൃത്തായ 21 കാരൻ . മൃതദേഹം ക്വാറിയിൽ ഉപേക്ഷിച്ചു. കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ മധുരജില്ലയ്‌ക്കടുത്ത് ശിവഗംഗയിലെ തിരുപ്പുവനത്തിനടുത്താണ് സംഭവം. സോട്ടത്തട്ടി എന്ന ഗ്രാമത്തിൽ നിന്നുള്ള 52 കാരി സരസ്വതി ഫെബ്രുവരി 11 ന് ജോലിക്ക് പോയ ശേഷം കാണാതായി. നിർമ്മാണ തൊഴിലാളിയായ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അവരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ച പോലീസ് കൂടക്കോവിൽ എന്ന ഗ്രാമത്തിലെ ശരവണകുമാർ എന്ന യുവാവുമായി ഇവർ പതിവായി ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി. ഈ സൂചനയുടെ അടിസ്ഥാനത്തിൽ അയാളെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചു.
21 വയസുള്ള ശരവണകുമാറിനെ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒപ്പം ജോലി ചെയ്തിരുന്ന പരിചയം മാത്രമേ തനിക്ക് സരസ്വതിയുമായി ഉള്ളുവെന്നും, വ്യക്തിപരമായ മറ്റു ബന്ധങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞെങ്കിലും സംശയം തോന്നിയ പോലീസ് അന്വേഷണം ശക്തമാക്കി.
ഒരേ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്തിരുന്ന സരസ്വതിയും ശരവണകുമാറും വളരെപ്പെട്ടെന്ന് അടുപ്പത്തിലായി. സരസ്വതി അയാളുമായി കൂടുതൽ സമയം ചെലവഴിച്ചു തുടങ്ങി. അടുപ്പം കൂടി പിന്നീട് തന്നെ വിവാഹം കഴിക്കാൻ സരസ്വതി ശരവണകുമാറിനെ സമ്മർദം ചെലുത്തി തുടങ്ങി. മുപ്പത് വയസിലേറെയുള്ള പ്രായവ്യത്യാസവും വിവാഹത്തിനായുള്ള നിരന്തരസമ്മർദവും കൊണ്ട് അസ്വസ്ഥനായ ശരവണകുമാർ സരസ്വതിയെ കൊല്ലാൻ തീരുമാനിച്ചു
തുടർന്ന് സംഭവദിവസം, അയാൾ സരസ്വതിയെ തന്റെ മോട്ടോർ സൈക്കിളിൽ വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവെച്ചും വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ശരവണകുമാർ സരസ്വതിയെ ആക്രമിച്ചു. ഇത് അവരുടെ മരണത്തിൽ കലാശിച്ചു. തുടർന്ന് ശരീരത്തിൽ ഒരു കല്ല് കെട്ടി അടുത്തുള്ള വെള്ളം നിറഞ്ഞ ഒരു ക്വാറിയിലേക്ക് എറിഞ്ഞ് ഓടി രക്ഷപ്പെട്ടു.
കുറ്റസമ്മതം അനുസരിച്ച് ഏകദേശം 100 അടി താഴ്ചയുള്ള ക്വാറിയിൽ പോലീസ് തിരച്ചിൽ നടത്തി. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ സരസ്വതിയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.