Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ബഹിരാകാശയാത്രികന്‍ ശുഭാംശു ശുക്ല മാര്‍ച്ച് 28ന് തിരുവനന്തപുരത്ത് എത്തും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ അതിഥിയായി എത്തുന്ന അദ്ദേഹം ലോക് ഭവനില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുമായി സംവദിക്കും.

‘ബഹിരാകാശത്ത് മുന്നേറുന്ന ഇന്ത്യ, ശക്തിയാര്‍ജിക്കുന്ന ഇന്ത്യ; വികസിത ഭാരതത്തിനായുള്ള യുവജനപാത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

ഉത്തര്‍ പ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല, ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഐഎസ്ആര്‍ഒയുടെ ബഹിരാകാശയാത്രികനുമാണ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട അദ്ദേഹം വിവിധ യുദ്ധവിമാനങ്ങള്‍ പറത്തുകയും പിന്നീട് ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

2019-ല്‍ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതി ‘ഗഗന്‍യാന്‍’ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശയാത്രികരില്‍ ഒരാളായിരുന്നു. 2025 ജൂലൈയില്‍ ആക്‌സിയം മിഷന്‍ 4- ന്റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ആദ്യ ഇന്ത്യക്കാരനായി ശുക്ല മാറി. 1984-ല്‍ ബഹിരാകാശത്ത് പോയ രാകേഷ് ശര്‍മ്മയ്‌ക്ക ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല .
സമാധാനകാലത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ അശോക ചക്ര 2026-ല്‍ ശുക്ലയ്‌ക്ക് ലഭിച്ചു.

Recent Posts