മധ്യകേരളത്തില്‍ പല ക്ഷേത്രങ്ങളിലും പല ദിവസങ്ങളിലായി പൂരം ആഘോഷങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഒരു ദിവസം ആറാട്ടുപുഴയില്‍ ഒന്നിച്ചുചേരുന്നതു കൊണ്ടാണ് ഇതിനെ ദേവമേളയായി പറഞ്ഞുവരുന്നത്. 12 ഭഗവതിമാരും 10 ശാസ്താക്കന്മാരും തൃപ്രയാര്‍ തേവരും ഒത്തു ചേര്‍ന്നതാണ് ആറാട്ടുപുഴ പൂരം. ആ ദേവീദേവന്മാരെല്ലാം അതാതു ക്ഷേത്രങ്ങളില്‍ നിന്ന് എഴുന്നള്ളിപ്പോടു കൂടി ഇവിടെ വന്നുചേരും. ഉത്രം നാളിലാണ് പൂരം കൊടികയറുന്നത്. 28 ദിവസങ്ങള്‍ക്കു മുന്‍പ് ഗ്രാമപരദേവതയായ തിരുവുള്ളക്കാവില്‍ കൊടികയറുന്നതു മുതല്‍ പൂരക്കാലം ആരംഭിക്കുകയായി.
മകയിരം നാളില്‍ ഭഗവതിമാരും ഏതാനും ശാസ്താക്കന്മാരും തിരുവാതിരനാളില്‍ എല്ലാ ശാസ്താക്കന്മാരും വാദ്യമേളത്തോടു കൂടി പൂരം ആരംഭിക്കുന്നു. അതിനു മുന്‍പ് പി
ഷാരിക്കല്‍ ഭഗവതിയും തൊട്ടിപ്പാള്‍ ഭഗവതിയും കൂടി പൂരം പുറപ്പെടുന്നു. അത് കാര്‍ത്തിക ദിവസമാണ്. തിരുവാതിര, പുണര്‍തം നാളുകളില്‍ നടത്തുന്ന പൂരത്തിന് 5 ആനകള്‍ ഉണ്ടായിരിക്കും. ചക്കംകുളങ്ങര വിളക്ക് 5 ദേവന്മാരും 5 ആനകളും കൂടി നടത്തുന്നു. മകം നാളില്‍ രാവിലെയുള്ള പിടിക്കപ്പറമ്പില്‍ പൂരത്തിന് പത്തോളം ദേവീദേവന്മാര്‍ ഉണ്ടായിരിക്കും. ആറാട്ടുപുഴ പൂരമഹോത്സവത്തിന്റെ പള്ളിവേട്ടച്ചടങ്ങാണ് ഇവിടെ നടക്കുന്നത്. വലിയവിളക്ക് പെരുവനം പൂരവും ആറാട്ട് ആറാട്ടുപുഴയിലും നടക്കുന്നു.
പിടിക്കപ്പറമ്പ് പൂര ദിവസം വൈകുന്നേരം തന്നെയാണ് തറക്കല്‍ പൂരം. തറക്കല്‍ പൂരത്തിന് 8 ആനകളുടെ അകമ്പടിയോടു കൂടി ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുന്ന സമയം കതിനാ വെടികളോടും നിറപറകളോടും കൂടി നാട്ടുകാര്‍ വരവേല്‍ക്കുന്ന കാഴ്ച അത്യധികം മനോഹരമാണ്. പെരുവനം പൂരത്തിന് ആറാട്ടുപുഴ ശാസ്താവ്, ചാത്തക്കുടത്ത് ശാസ്താവ്, ഊരകത്തമ്മത്തിരുവടി, ചേര്‍പ്പില്‍ ഭഗവതി എന്നിവര്‍ക്ക് ഏഴ് ആനകളെ വീതം എഴുന്നള്ളിക്കുന്ന കേമമായ എഴുന്നള്ളിപ്പുകളാണുള്ളത്. പെരുവനത്തു പൂരം കേരളത്തിലെ മികച്ച പഞ്ചാരിമേളത്തോടുകൂടിയായിരിക്കുമെന്നത് പ്രസിദ്ധമാകുന്നു.
പൂരദിവസം രാവിലെ അണിഞ്ഞൊരുങ്ങിയ ഗജവീരന്മാരോടു കൂടി തൊട്ടിപ്പാള്‍ ഭഗവതി ഗംഭീരമായ പൂരം നടത്തുന്നു. കൂടാതെ പത്തോളം ദേവന്മാരും ഇവിടെ സമ്മേളിക്കുന്നുണ്ടാകും. വൈകുന്നേരമാണ് 7 ആനകളോടു കൂടിയ ഇവിടുത്തെ ശാസ്താവിന്റെ പൂരം. കേമമായ വെടിക്കെട്ടും തുടര്‍ന്നുണ്ടായിരിക്കും. തുടര്‍ന്ന് ചാത്തക്കുടത്തു ശാസ്താവും നെട്ടിശ്ശേരി ശാസ്താവും എടക്കുന്നി ഭഗവതിയും അന്തിക്കാട് – ചൂരക്കോട് ഭഗവതിമാരും ആഢംബരപൂര്‍ണമായി പൂരം നടത്തുന്നു. ചോതി നക്ഷത്രം ഉച്ചയാകുമ്പോള്‍ 21 ആനകളോടു കൂടിയാണ് തൃപ്രയാര്‍ തേവര്‍ എഴുന്നള്ളിയെത്തി പൂരം തുടങ്ങുന്നത്. അത് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. പൂരപ്പാടം നിറയെ കാണികളുണ്ടാകും. പിന്നീട് ഒരു ഭാഗത്ത് 31 ആനകളോടു കൂടി ഊരകത്തമ്മത്തിരുവടിയും ചാത്തക്കുടം ശാസ്താവും മറുഭാഗത്ത് ചേര്‍പ്പില്‍ ഭഗവതിയും ഒത്തുചേര്‍ന്ന് കൂട്ടി എഴുന്നള്ളിപ്പ് നടക്കും. ഈ കൂട്ടി എഴുന്നള്ളിപ്പ് കഴിയുമ്പോഴേക്കും അരുണോദയമാകും. പൂരപ്പാടത്ത് എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ദേവീ ദേവന്മാരെല്ലാം ആറാട്ടുപുഴയിലേക്ക് ഒന്നിച്ചു കൂടിയാണ് പോകുന്നത്. അവിടെ വച്ച് ഭക്തിപൂര്‍വ്വം ആറാട്ടും നടത്തുന്നു. ഊരകത്ത് അമ്മത്തിരുവടി ഇവിടെ വരുന്ന ദേവീദേവന്മാരെ ഉണക്കലരി സമര്‍പ്പിച്ച് സല്‍ക്കരിക്കുക പതിവുണ്ട്. ഈ ദേവീ ദേവന്മാര്‍ക്കെല്ലാം അവരുടെ ക്ഷേത്രപരിസരങ്ങളില്‍ പ്രത്യേക ആറാട്ടും നടന്നിരിക്കും. ഇവിടത്തെ ആറാട്ടു കഴിഞ്ഞ് അതിഥികളായ ദേവീദേവന്മാരെ ആറാട്ടുപുഴ ശാസ്താവ് യാത്രയയക്കുന്നു. ഇതിനെ ‘ഉപചാരം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആറാട്ടുപുഴ പൂരത്തില്‍ പങ്കുകൊള്ളുന്ന ചിലര്‍ പെരുവനത്തു പൂരത്തില്‍ പങ്കെടുക്കാറില്ല. ഉപചാരം കഴിഞ്ഞു പോകുന്ന ദേവീദേവന്മാര്‍ അവരുടെ ക്ഷേത്രത്തില്‍ സ്ഥിതിക്കു തക്കവണ്ണം വിളക്കു നടത്താറുണ്ട്. തുടര്‍ന്ന് കൊടികുത്തും നടത്തും.
പൂരച്ചടങ്ങുകള്‍ അവസാനിച്ചാല്‍ അടുത്ത ദിവസം ആറാട്ടുപുഴ ശാസ്താവും തിരുവുള്ളക്കാവ് ശാസ്താവും ഒരു ആനപ്പുറത്ത് 2 തിടമ്പുകളുമായി ഗ്രാമബലി തൂകുന്നു. കൊടികുത്തോടുകൂടി പൂരച്ചടങ്ങുകളും സമാപിക്കും.
തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയിലെ ഈ മഹാദേവമേളക്ക് പങ്കെടുത്തിരുന്ന ദേവീദേവന്മാരില്‍ പലരും ഇന്ന് കൂടുന്നില്ല. തൃശൂര്‍ പൂരം, കുട്ടനെല്ലൂര്‍ പൂരം, മാണിക്യമംഗലം പൂരം തുടങ്ങി പല പൂരങ്ങളും ഇതില്‍ നിന്ന് വിഘടിച്ചുണ്ടായ പൂരാഘോഷങ്ങളാണ്. ചില ക്ഷേത്രങ്ങള്‍ ഇതിനൊന്നും കൂടാന്‍ തക്കവണ്ണം സാമ്പത്തിക ശേഷിയില്ലാതെ ക്ഷയോന്മുഖമായി തീര്‍ന്നതാണ് കാരണം. ക്രിസ്ത്വാബ്ദം ആറാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ ദേവമേള അത്യന്തം ആര്‍ഭാടപൂര്‍വ്വം അനേകം നൂറ്റാണ്ടുകള്‍ നടന്നുവന്നു. പക്ഷെ കാലാന്തരത്തില്‍ ക്ഷേത്രങ്ങള്‍ക്ക് പൊതുവിലുണ്ടായ ക്ഷീണത്തിന്റെ വേലിയേറ്റത്തില്‍ ഇത് നിലച്ചു പോയി. എങ്കിലും ഉത്സവപ്രിയരായ ഭകതന്മാരുടേയും സമുദായസ്‌നേഹികളുടെയും ഉത്സാഹത്താല്‍ ഇന്നും തുടര്‍ന്നുവരുകയും ചെയ്യുന്നു.
തൃപ്രയാര്‍ തേവരുടെ പൂരവും പ്രധാന ചടങ്ങുകളും
കൊടിമരമില്ലാത്തതിനാല്‍ ഇവിടെ പൂരം കൊട്ടിപ്പുറപ്പെടുന്നു. കേരളീയ ശൈലിയില്‍ പൂരം മൂന്നു വിധത്തിലാണ് ആരംഭിക്കുന്നത്. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെയാണ് 3 വിധങ്ങള്‍. ഇവയെ മുളയിടല്‍, കൊടികയറ്റം, കൊട്ടിപ്പുറപ്പെടല്‍ എന്നിങ്ങനെ മൊഴിമാറ്റാം. ഇവയെ ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്. ഇവിടെ പടഹാദിയായാണ് (കൊട്ടിപ്പുറപ്പെടല്‍) പൂരം നടത്തുന്നത്. മീനമാസത്തിലാണ് പൂരം ആഘോഷിക്കുന്നത്.
പൂരംനക്ഷത്രമുള്ള ദിവസമുള്‍പ്പടെ ഏഴു ദിവസങ്ങള്‍ക്കു മുന്‍പ് കര്‍ക്കടകം രാശിയില്‍ മകയിരം നക്ഷത്രത്തില്‍ പൂരം പുറപ്പാടിന് മണ്ഡപത്തിലേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നു. മണ്ഡപത്തില്‍ വെച്ച് ‘ബ്രാഹ്‌മണിപ്പാട്ടും’നടത്തുന്നു. ഈ സമയത്ത് ഭക്തര്‍ക്കു വേണ്ടി മണ്ഡപത്തില്‍ പറ നിറയ്‌ക്കുവാനും
സൗകര്യമുണ്ടാകും.
പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനു മുന്‍പ് ‘സങ്കടക്കാരുണ്ടോ?’ എന്ന് വിളിച്ചു ചോദിക്കുകയും ഉണ്ടെങ്കില്‍ അവരുടെ സങ്കടനിവൃത്തി വരുത്തിയ ശേഷമേ പുറത്തേക്ക് എഴുന്നള്ളിക്കുക പതിവുണ്ടായിരുന്നുള്ളൂ എന്നു പറയപ്പെടുന്നു. ഇന്ന് വിളിച്ചു ചോദിക്കലൊന്നും പതിവില്ലെങ്കിലും ആ സമയത്ത് വിചാരിച്ചു പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ഫലമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.
ബ്രാഹ്‌മണിപ്പാട്ടു കഴിഞ്ഞ് ആചാരമനുസരിച്ച് ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ച് സൗവര്‍ണപ്രഭയിലുള്ള കോലത്തില്‍ തിടമ്പ് ഘടിപ്പിച്ച് തേവരെ ആനപ്പുറത്തു കയറ്റുമ്പോള്‍ ആചാരവെടി മുഴക്കും. 1501 കതിനകള്‍ പൊട്ടിക്കുക പതിവാണ്. തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രത്തിന് ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള സേതുകുളത്തില്‍ ആറാട്ടിന് പുറപ്പെടുന്നു. തുടര്‍ന്ന് രാത്രി ക്ഷേത്രത്തില്‍ മണിക്കിണറിനു സമീപം ചെമ്പിലാറാട്ടും നടത്തും. അടുത്ത ദിവസം മുതല്‍ പടിഞ്ഞാറെ കരയില്‍ ഭഗവാന്റെ ഗ്രാമപ്രദക്ഷിണത്തിനും തുടക്കമാകും. പോകുന്ന വഴികളിലാണ് പിന്നീടുള്ള ആഘോഷങ്ങള്‍. തേവര്‍ സ്വന്തം സ്ഥലത്തു കൂടെയേ പോകൂ എന്നാണ് മുന്‍പ് നിലനിന്നിരുന്ന നിര്‍ബന്ധം.
കാലപ്രവാഹത്തില്‍ തേവരുടെ സ്വന്തം സ്ഥലങ്ങളൊക്കെ അന്യാധീനപ്പെട്ടു പോയി. എന്നാലും പണ്ടുണ്ടായിരുന്ന സ്ഥലങ്ങളിലൂടെ തന്നെയാണ് കഴിവതും തേവരുടെ യാത്ര. പോകുന്ന വഴി മുടങ്ങുന്ന അവസ്ഥാവിശേഷമുണ്ടായാല്‍ ‘അന്യായ ശംഖ്’ മുഴക്കി തേവര്‍ മടങ്ങും. പിന്നത്തെ വര്‍ഷം ആ യാത്ര റദ്ദുചെയ്യുകയുമാകാം. തേവര്‍ പണ്ടു യാത്ര ചെയ്തിരുന്ന പല വഴികളും ഇപ്പോഴില്ല. അതിനാല്‍ വേറെ വഴി സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും തൃപ്രയാര്‍ പുഴയ്‌ക്കു മീതെ പാലം വന്നിട്ടും തേവര്‍ ഇന്നും വഞ്ചിയിലാണ് പുഴ കടക്കുന്നത്. മുന്‍പ് പ്രത്യേക വഞ്ചിയൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു കാലമായി തേവരുടെ യാത്രയ്‌ക്കു മാത്രമായി കൊത്തു പണികളോടു കൂടിയ ‘പള്ളിയോട’മാണ് ഉപയോഗിച്ചുവരുന്നത്. തേവരുടെ യാത്രയില്‍ ഓലക്കുടയാണ് ഉപയോഗിക്കുന്നത്. പൂരം നടക്കുന്ന സ്ഥലത്തും ആറാട്ടു നടക്കുന്ന സ്ഥലത്തും തേവര്‍ക്ക് പട്ടുകുട ചൂടുന്നു. തേവരുടെ യാത്രയില്‍ ഉപയോഗിക്കുന്ന മേളവാദ്യങ്ങള്‍ക്കും പ്രത്യേകത ഉണ്ട്. തകില്‍, നാഗസ്വരം, മദ്ദളം, ചേങ്ങില, ഇടുപിടി, ശംഖ് തുടങ്ങിയ വാദ്യോപകരണങ്ങളോടെയാണ് ഈ യാത്രകള്‍. തേവര്‍ ആറാട്ടുപുഴക്ക് ഇത്തരത്തില്‍ എഴുന്നള്ളുന്നതിന്റെ ഒരു ദാരുശില്പം കൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ നടവഴിയില്‍ മുകളില്‍ വടക്കുഭാഗത്തായി കാണാം.
രണ്ടാം ദിവസം
രാവിലെ പടിഞ്ഞാറെ നടയിലുള്ള പുത്തന്‍കുളത്തിലാണ് ആറാട്ട്. അന്ന് ഉച്ചതിരിഞ്ഞ് തേവര്‍ കാട്ടൂര്‍ പൂരത്തിനായി യാത്രയാകുന്നു. തിരിച്ച് വരവ് പിറ്റേദിവസം രാവിലെ മൂന്നുമണിയോടെയായിരിക്കും. തൃപ്രയാര്‍ ക്ഷേത്രത്തിലേക്കു കയറാതെ തൃപ്രയാര്‍ ജംഗ്ഷന് പടിഞ്ഞാറുള്ള മൂസ്സിന്റെ ഇല്ലത്തു പറയെടുക്കാന്‍ പോകുന്നു. പറ കഴിഞ്ഞാല്‍ ഇപ്പോള്‍ തൃപ്രയാര്‍ പുത്തന്‍കുളത്തിലാണ് ആറാട്ട്. മുന്‍പ് നാട്ടികയില്‍ കോട്ടണ്‍മില്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുണ്ടായിരുന്ന സീതക്കുളത്തിലായിരുന്നു ആറാടിയിരുന്നത്.
മൂന്നാം ദിവസം
കാലത്ത് ബ്ലാഹയില്‍ തറവാട്ടുകാരുടെ വകയായ കണ്ടമ്പുള്ളിച്ചിറയില്‍ ആറാട്ട്. വൈകുന്നേരം 3 കിലോമീറ്റര്‍ വടക്കുള്ള കുറുക്കന്‍ കുളത്തിലാണ് ആറാട്ട്. ആറാട്ട് സമയത്ത് എല്ലാവരേയും ‘കുറുക്കന്‍’ എന്ന് ചേര്‍ത്ത് വിളിക്കുകയും ചെയ്യും.
നാലാം ദിവസം
കാലത്ത് വലപ്പാട് വെന്നിക്കല്‍ ശിവക്ഷേത്രത്തില്‍ എത്തിയതിന് ശേഷം ആ ക്ഷേത്രത്തിനടുത്തുള്ള കോതകുളത്തില്‍ ആറാട്ടു നടത്തുന്നു. അവിടെ നിന്ന് പൈനൂര്‍ എന്ന സ്ഥലത്ത് ചാലുകുത്താന്‍ പോകും.’തലക്കാട്ട് ചാലുകുത്തല്‍’ എന്നാണ് ഇതറിയപ്പെടുന്നത്. ഭഗവാന്റെ കോലം വഹിച്ച ആന ഇവിടെ പാടത്ത് നിശ്ചിത സ്ഥലത്ത് തന്റെ കൊമ്പുകൊണ്ട് ചാല് കുത്തുന്നു. ഈ പാടമൊക്കെ തേവരുടെ സ്വന്തമായിരുന്നു.
അന്ന് വൈകുന്നേരം ഇല്ലങ്ങളില്‍ പൂരമാണ്. ഇന്ന് നാട്ടിക മണപ്പുറത്ത് ഇല്ലങ്ങള്‍ ഒന്നുപോലും കാണാന്‍ കഴിയില്ല. കൊടുങ്ങല്ലൂര്‍ ദേവിയുടെ കോപം നിമിത്തം നശിച്ചുപോയത്രെ. നാട്ടികയിലെ രാമന്‍ കുളത്തില്‍ ആറാട്ടും നടക്കും.
അഞ്ചാം ദിവസം
കാലത്ത് പുത്തന്‍കുളത്തില്‍ ആറാട്ട് നടത്തുന്നു. ഈ ദിവസം മുതല്‍ ഭഗവാന്റെ യാത്ര പുഴ കടന്ന് അക്കരയ്‌ക്കാണ്. വൈകുന്നേരം ചേലൂര്‍ പൂരത്തിന് പോകുന്നു. പല സ്ഥലങ്ങളിലും ഭഗവാന്‍ ആ രാത്രി എത്തിച്ചേരും. ഈ യാത്രയില്‍ മുറ്റിച്ചൂര്‍ റോഡിന് സമീപം ‘ആനേശ്വരം’ മഹാദേവ ക്ഷേത്രത്തിനു മുന്നിലെത്തിയാല്‍ കൊട്ടും വാദ്യങ്ങളും നിര്‍ത്തി നിശബ്ദമായാണ് തേവര്‍ യാത്ര ചെയ്യുക. ഇതിനു കാരണം ആനേശ്വരത്തു ശിവനില്‍ നിന്നു വാങ്ങിയ കടം തിരികെ നല്‍കാതെ തേവര്‍ ഒളിച്ചുകടക്കുന്നതായാണ്!
ആറാം ദിവസം
തേവര്‍ ചേലൂര്‍പൂരവും മറ്റു പറകളും കുട്ടന്‍ കുളത്തില്‍ ആറാട്ടും കഴിഞ്ഞ് രാവിലെ 11 മണിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു. പിന്നീട് പുത്തന്‍കുളത്തില്‍ ആറാട്ടു നടത്തുന്നു. അന്ന് അസ്തമയത്തിനു മുന്‍പ് പടിഞ്ഞാറെ മനക്കല്‍ പൂരത്തിനെഴുന്നള്ളുന്നു. അവിടെ തന്ത്രി ഇല്ലമായ തരണനെല്ലൂര്‍ പടിഞ്ഞാറെ മനക്കല്‍ പൂരവും ഇറക്കിപ്പൂജയും ചെമ്പിലാറാട്ടും നടത്തുന്നു. തുടര്‍ന്നു പുലര്‍ച്ചെ തേവര്‍ തിരിച്ചെഴുന്നള്ളിപ്പു തുടരുന്നു. ഉച്ചയോടെ തിരിച്ചെത്തി പുത്തന്‍കുളത്തില്‍ ആറാടുന്നു,
ഏഴാം ദിവസം
അന്നാണ് കേരളപ്പഴമ താലോലിക്കുന്ന ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരം! അന്നു രാത്രി 7 മണിയോടെ അത്താഴ ശീവേലിയും കഴിഞ്ഞ് ഭഗവാന്‍ പള്ളിയോടത്തില്‍ കയറി പു
ഴ കടക്കുമ്പോള്‍ ഗദ്ഗദാകുലരായി ഭക്തര്‍ ‘ഹരേരാമ’ മന്ത്രം ചൊല്ലുന്നു. ഭഗവാന്റെ ഈ യാത്ര ആരുടെയും കണ്ണുകളെ ഭക്തിയാലും ആനന്ദാശ്രുക്കളാലും സങ്കടത്താലും ഈറനണിയിക്കുകയും പതിവാണ്! വഴിയിലുടനീളം തേവര്‍ക്ക് രാജകീയ വരവേല്‍പ്പാണ് ലഭിക്കുക. ജാതി മതങ്ങള്‍ക്കതീതമായി ജനമനസുകള്‍ ഒത്തുചേരുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ സമകാലിക ജീവിതത്തില്‍ വിരളമാണ്. ചിറക്കലില്‍ എത്തിയാല്‍ ഭഗവാന്റെ കോലം ഇറക്കി എഴുന്നള്ളിക്കുന്നു. അവിടെ വച്ച് ആനയും മാറുന്നു.
വാദ്യവൃന്ദത്തിന്റെ അകമ്പടിയോടെ കാരുണ്യവും സ്വര്‍ണപ്രഭയും വാരിവിതറിയുള്ള ഭഗവാന്റെ യാത്ര ഭക്തര്‍ക്ക് അനിവചനീയമായ ആനന്ദാനുഭൂതിയാണ് പ്രദാനം ചെയ്യുക.
ചോതി നക്ഷത്രം രത്‌നപ്രഭ വിതറി ഉച്ചയിലെത്തുമ്പോള്‍ തേവര്‍ ആറാട്ടുപുഴക്കടുത്തുള്ള ‘കൈതവളപ്പി’ലെത്തുന്നു. അവിടെ നിന്നും ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യത്തിന്റെയും തുടര്‍ന്ന് മേളത്തിന്റെയും അകമ്പടിയോടെ ആറാട്ടുപുഴ പാടത്ത് തേവര്‍വരമ്പില്‍ ഭഗവാന്‍ നിലയുറപ്പിക്കുന്നു. തേവര്‍ എത്തുന്നതിനു മുന്‍പേ പൂരപ്പാടത്തെ മറ്റുപൂരങ്ങള്‍ കഴിഞ്ഞിരിക്കും. തേവര്‍ ആറാട്ടുപുഴയിലെത്തുന്നതുവരെ അവിടെ യക്ഷികളും ഭൂതപ്രേത പിശാചുക്കളും ഉണ്ടായിരിക്കുമെന്നും ഭഗവാന്‍ എത്തിക്കഴിഞ്ഞാല്‍ അവരെല്ലാം അപ്രത്യക്ഷമാകുമെന്നുമാണ് വിശ്വാസം. ആറാട്ടുപുഴ പൂരത്തിലെ ഏറ്റവും ഭക്തിസാന്ദ്രവും മോക്ഷദായകവുമായ രംഗം പുലര്‍ച്ചെയുള്ള ‘കൂട്ടിയെഴുന്നള്ളിപ്പാ’ണ്!











