Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Published by
ഡോ. വിഷ്ണു അരവിന്ദ്

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ മുതല്‍ മന്ത്രിമാരുടെയും വിവിധ വകുപ്പുകളിലെയും നിയമനങ്ങളില്‍ വരെ മത സ്വാധീനം അടിച്ചേല്‍പ്പിക്കുന്നൊരു കാലത്തേയ്‌ക്കാണ് ജമാ അത്തെ ഇസ്ലാമിയിലൂടെ കോണ്‍ഗ്രസും മുസ്ലീം ലീഗും കേരളത്തെ നയിക്കുന്നത്. ആ വേളയില്‍ ഗുരുവായൂരില്‍ ഒരു ഹിന്ദു എംഎല്‍എ വേണമെന്ന അഭിപ്രായം കേള്‍ക്കാനുള്ള സഹിഷ്ണുത അവര്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഉപമുഖ്യമന്ത്രി പദവി ലീഗിന് അര്‍ഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫ് അധികാരത്തിലേറിയാല്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയായിരിക്കുമെന്ന് പറഞ്ഞത് ബിജെപിയല്ല, മറിച്ച് മതേതരത്വത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതാവ് എ. കെ ബാലനാണ്. ഇസ്ലാമിക തീവ്രവാദികളുടെ സര്‍വ്വാധിപത്യത്തിലേക്കും ശരിയാ ഭരണത്തിലേക്കും കേരളം നയിക്കപ്പെടുന്നുവെന്ന പൊതു ധാരണയാണ് ബാലന്‍ സ്ഥിരീകരിച്ചത്. മാപ്പ് പറഞ്ഞുവെങ്കിലും ‘വര്‍ഗ്ഗീയത മനസിലാക്കാന്‍ കാസര്‍കോടും മലപ്പുറത്തും തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ പേര് നോക്കിയാല്‍ മതി’യെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്‍ വിരല്‍ ചൂണ്ടിയതും പച്ചയായ യാഥാര്‍ഥ്യത്തിലേക്കാണ്. ഇരുപത് വര്‍ഷംകൊണ്ട് കേരളത്തെയൊരു ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ വെളിപ്പെടുത്തിയതും ഇതിനോടു കൂട്ടി വായിക്കണം. കേരളത്തില്‍ ബംഗ്ലാദേശ് മാതൃകയിലുള്ള ഭരണമാണോ വി.ഡി. സതീശനും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടപ്പിലാക്കാന്‍ പോവുന്നതെന്ന് സംശയിക്കണം.

ബംഗ്ലാദേശും ജമാ അത്തെ ഇസ്ലാമിയും

കേരളത്തിലെ കോണ്‍ഗ്രസ്സ് നീക്കങ്ങളുടെ പശ്ചാത്തലത്തില്‍, ബംഗ്ലാദേശിന്റെ അനുഭവമാണ് മലയാളികള്‍ മനസിലാക്കേണ്ടത്. 2001-ലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യോടൊപ്പം ജമാ അത്തെ അധികാരത്തില്‍ പങ്കാളിയാവുന്നത്. രണ്ട് ക്യാബിനറ്റ് മന്ത്രിമാരെ ജമാ അത്തിന് ലഭിച്ചു. പാകിസ്ഥാന്റെ പിന്തുണയോടെ 1975 മുതല്‍ പ്രവര്‍ത്തിക്കുന്ന സംഘടന 1991ലാണ് ബിഎന്‍പിയ്‌ക്ക് ആദ്യമായി പി
ന്തുണ നല്‍കിയത്. എന്നാല്‍ 2013-23 കാലയളവില്‍ ജമാ അത്തിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു കോടതി വിലക്കിയിരുന്നു. ഷേഖ് ഹസീനയായിരുന്നു അന്നു പ്രധാനമന്ത്രി. ഹസീനയുടെ പുറത്താകലിന് ശേഷം തിരികെയെത്തിയ ജമാ അത്തെ 2026 ലെ പൊതു തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷമായി. മുന്‍പ് അവസരം നല്‍കിയ ബിഎന്‍പിയ്‌ക്കെതിരെയാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു ഹസീനയുടെ അവാമി ലീഗിനെ വിലക്കുന്നതിലും ജമാ അത്തെ ഇസ്ലാമി വഹിച്ച പങ്ക് ചെറുതല്ല.

ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡിന്റെ ദക്ഷിണേഷ്യന്‍ പതിപ്പാണ് ജമാ അത്തെ. ബ്രദര്‍ഹുഡില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് ലഹോറിലാണ് മതമൗലികവാദിയായ സയ്യിദ് അബുല്‍ അലാ മൗദൂദി തീവ്രവാദ സംഘടയ്‌ക്ക് രൂപം നല്‍കിയത്. രാഷ്‌ട്രീയ ഇസ്ലാമില്‍ വിശ്വസിക്കുന്ന ജമാ അത്തെ മൗലാന മൗദൂദി, സയ്യിദ് ഖുതുബ്, ഹസന്‍ അല്‍ ബന്ന തുടങ്ങിയ ഇസ്ലാമിക ഭീകരരുടെ ആശങ്ങളാണ് പിന്തുടരുന്നത്. പാകിസ്ഥാന്‍ ജമാ അത്തെ ഇസ്ലാമിയുടെയും ചാര സംഘടന ഐഎസ്‌ഐയുടെയും താല്പര്യങ്ങളാണ് ജമാ അത്തെ ലോകമെമ്പാടും നടപ്പിലാക്കുന്നത്. ശക്തവും സംഘടിതവുമായൊരു പ്രാദേശിക മത സംഘടന ബംഗ്ലാദേശിലുണ്ടാക്കാന്‍ എഴുപതുകള്‍ മുതല്‍ ജമാ അത്തെ ശ്രമം നടത്തുന്നു. ഇസ്ലാമിക രാഷ്‌ട്രീയ സംവിധാനം സ്ഥാപിക്കുകയും അതിലൂടെ സര്‍വതും നിയന്ത്രിക്കുകയും ചെയ്യുകയെന്നതാണ് ജമാ അത്തെ ലക്ഷ്യമിട്ടത്. 2025-ല്‍ അമേരിക്ക-പാകിസ്ഥാന്‍ പിന്തുണയോടെ കലാപമുണ്ടാക്കാനും ഹസീനയെ പുറത്താക്കാനും സഹായിച്ചത് ഈ സ്വാധീനമാണ്.

സാംസ്‌കാരിക നായകരുള്‍പ്പടെയുള്ളവരെ വിലയ്‌ക്കെടുത്തുകൊണ്ട് സമാന ശ്രമമാണ് കേരളത്തിലും അരങ്ങേറുന്നത്. ബംഗ്ലാദേശില്‍ ബിഎന്‍പി- ജമാ അത്തെ സഹകരണം തുടങ്ങിയതിന് സമാനമാണ് കേരളത്തിലെ കോണ്‍ഗ്രസ്, ജമാ അത്തെ ഭീകരരുമായി സഹകരിക്കുന്നത്. ‘ജമാ അത്തെ മത രാഷ്‌ട്രവാദം ഉപേക്ഷിച്ചുവെന്ന’ പരസ്യ ന്യായീകരണമാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നടത്തുന്നത്. 2026 ജനുവരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗ്ലാദേശിലെ ജമാ അത്തെ സ്ഥാനാര്‍ഥി അഫ്സല്‍ ഹൊസൈന്‍ അനുയായികളോട് ആവശ്യപ്പെട്ടത്, ‘ജനസംഖ്യയുടെ ഏകദേശം എണ്‍പത് ശതമാനം മുസ്ലീങ്ങളുള്ള രാജ്യത്ത്, പാര്‍ലമെന്റില്‍ ‘അവിശ്വാസികളോ’ ‘അധാര്‍മ്മിക’ പ്രതിനിധികളോ ഉണ്ടാവരുത് എന്നാണ്. നിങ്ങള്‍ക്ക് ഖുറാനാണോ അതില്‍ നിന്നുള്ള വ്യതിചലനമാണോ വേണ്ടതെന്നും ചോദിച്ചു. ഹിന്ദു -സിഖ് ക്രൈസ്തവര്‍ എന്നിവരൊന്നും ബംഗ്ലാദേശ് പാര്‍ലമെന്റിലെത്താന്‍ അര്‍ഹരല്ലെന്നാണ് ജമാ അത്തിന്റെ നിലപാട്. അതേ ജമാ അത്തെ ഇസ്ലാമിയുടെ കേരള ഘടകം സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘടനയുടെ ശൂറ അംഗവുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രഖ്യാപിച്ചത് ഇസ്ലാമിക് റിപബ്ലിക്കിനെ (മതരാഷ്‌ട്രം) തള്ളിപ്പറയാന്‍ ഒരു സത്യവിശ്വാസിക്കും കഴിയില്ലെന്നും മുസ്ലീം ഭൂരിപക്ഷമല്ലാത്ത പ്രദേശത്തും ഇസ്ലാമിക് റിപബ്ലിക് സ്ഥാപിതമായിട്ടുണ്ടെന്നും, മദീനയില്‍ മുഹമ്മദ് ഇസ്ലാമിക ഭരണം സ്ഥാപിച്ചപ്പോള്‍ ജനസംഖ്യ പതിനഞ്ച് ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ്. ജമാ അത്തെ ഇസ്ലാമിയുടെ രാജ്യാതിര്‍ത്തികള്‍ക്കതീതമായ ആത്യന്തിക ലക്ഷ്യമാണ് ഇത് വ്യക്തമാക്കുന്നത്.

‘മതമാണ് മതമാണ് മതമാണ് പ്രശ്നമെ’ന്നും കഴിഞ്ഞ പത്ത് വര്‍ഷം മുസ്ലീം സമുദായത്തിന് അധികാരമില്ലായിരുന്നുവെന്നും മുസ്ലീങ്ങളുടെ അവകാശങ്ങള്‍ നേടാനാണ് തങ്ങള്‍ അധികാരത്തിലേറുന്നതെന്നും മുസ്ലീം ലീഗ് തീവ്രവാദി കെ. മുഹമ്മദ് ഷാജി അഥവാ കെ.എം ഷാജി കേരളത്തില്‍ പ്രഖ്യാപിച്ച് കഴിഞ്ഞധികം വൈകാതെയാണ് ബംഗ്ലാദേശില്‍ ഹൊസൈന്റെയും കേരളത്തില്‍ ശൈഖ് മുഹമ്മദിന്റേയും സമാന പ്രഖ്യാപനങ്ങളുണ്ടായത്. നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യവും 2047ഓടെ ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കുക എന്നതായിരുന്നു. യുഡിഎഫ് അധികാരത്തില്‍ ഏറിയാല്‍ മത മൗലികവാദികളുടെ ഭരണമായിരിക്കും സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വരിക.

കേരളം അടുത്ത ബംഗ്ലാദേശോ?

ഒരു കാലത്ത് വളര്‍ച്ചയുടെ പടവുകള്‍ കയറിയിരുന്ന ബംഗ്ലാദേശ്, മത ഭീകരരുടെ കയ്യിലകപ്പെട്ടതോടെ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക വളര്‍ച്ചയും വിദേശ നിക്ഷേപവും, കരുതല്‍ ധന ശേഖരവും വ്യാവസായിക ഉത്പാദനവും കുറഞ്ഞു. തൊഴിലില്ലായ്‌മയും അഴിമതിയും വര്‍ദ്ധിച്ചു. വിലക്കയറ്റം 8 ശതമാനത്തിന് മുകളിലായി. ലോക ബാങ്കിന്റെ പഠനമനുസരിച്ചു 30 ലക്ഷത്തിലധികം ജനങ്ങളാണ് 2025ല്‍ മാത്രം ദാരിദ്ര്യത്തിലേക്ക് വീണത്. ജമാ അത്തെയുടെ നേതൃത്വത്തില്‍ ഹിന്ദു -സിഖ് -ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് പെരുകുന്ന ആള്‍കൂട്ട കൊലപാതകങ്ങള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇത് രാജ്യത്തേയ്‌ക്കുള്ള വിദേശ നിക്ഷേപം ഇല്ലാതാക്കി. തത്ഫലമായി നിരവധി ഫാക്ടറികള്‍ പൂട്ടി. ബംഗ്ലാദേശ് പോലീസിന്റെ ഇന്‍ഡസ്ട്രിയല്‍ ഡാറ്റ പ്രകാരം 2024 ആഗസ്ത് മുതല്‍ 2025 മെയ് വരെ മാത്രം 60,000 പേര്‍ക്കാണ് ഫാക്ടറികളില്‍ മാത്രം തൊഴില്‍ നഷ്ടമായത്. 2024 ജൂലൈ -ഡിസംബര്‍ കാലയളവില്‍ ഏകദേശം 20 ലക്ഷത്തിലധികം പേര്‍ക്ക് രാജ്യത്താകമാനം തൊഴില്‍ നഷ്ടമായി. ബംഗ്ലാദേശ് പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ വിദേശ രാജ്യങ്ങളും നിയന്ത്രണമേര്‍പ്പെടുത്തി. അമേരിക്കന്‍ തീരുവ യുദ്ധവും ഭാരതം- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാറും ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന വസ്ത്ര വ്യവസായത്തിന്റെ അടിവേരറുത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ മാത്രമല്ല മുസ്ലീം യുവതീ യുവാക്കള്‍ ജമാ അത്തെ ഇസ്ലാമിയുടെ തീവ്രവാദ ആശയങ്ങളിലേക്ക് അകൃഷ്ടരാവുന്നത് വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ സാമൂഹിക മേഖലകളില്‍ അവരെ പിന്നോട്ടടിക്കുന്നു. താഴ്ന്ന ഉത്പാദന ചിലവുള്ളതിനാല്‍, വ്യവസായ രംഗത്ത് ഒരു കാലത്ത് ഭാരതത്തിന് പോലും വെല്ലുവിളിയാവും എന്ന് കരുതിയ ഒരു രാജ്യം മതമൗലിക വാദികളുടെ വളര്‍ച്ചയെത്തുടര്‍ന്നാണ് ഈ അവസ്ഥയിലെത്തിയത്.

ഇസ്ലാമിക ഭീകരവാദം ശക്തമായ പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, സിറിയ, ലെബനന്‍ തുടങ്ങിയ മിക്ക രാജ്യങ്ങളുടെയും അവസ്ഥ സമാനമാണ്. തങ്ങള്‍ക്ക് അധികാരത്തിലെത്താനായി കേരളത്തെയും ഈ ശൃംഖലയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ഇവിടെ നടത്തുന്നത്. നിലവില്‍ത്തന്നെ തൊഴിലില്ലായ്‌മയില്‍ കേരളം രാജ്യത്ത് ഏറെ മുന്നിലാണ്. 30 ശതമാനത്തിനടുത്താണ് തൊഴിലില്ലായ്‌മ. ഭീകരവാദ സംഘടനകളില്‍ ആകൃഷ്ടരായി വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്ന മുസ്ലിം യുവതയുടെ എണ്ണത്തിലും കേരളം മുന്നിലാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ രൂപപ്പെടുന്ന മുസ്ലിം ലീഗ്-എസ്ഡിപിഐ- കോണ്‍ഗ്രസ് -ജമാ അത്തെ സഖ്യം കേരളത്തിലെ മുസ്ലീം സമുദായത്തെ തീവ്രവാദത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും കൂടുതല്‍ തള്ളിവിടാനും, ഹിന്ദു -ക്രൈസ്തവ സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക സുരക്ഷയ്‌ക്കു ഭീക്ഷണിയുയര്‍ത്താനുമുള്ള അടിത്തറയാണ് ഒരുക്കുന്നത്. അതുകൊണ്ടു തന്നെ, യുഡിഎഫിന് നല്‍കുന്ന ഓരോ വോട്ടും കേരളത്തെ ബംഗ്ലാദേശായി മാറ്റാനുള്ള ഓരോ ചവിട്ടുപടിയായിരിക്കുമെന്നതില്‍ സംശയമില്ല.

Recent Posts