Varadyam

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

Published by
ഗോപന്‍ ചുള്ളാളം

ഗുരുവായൂരപ്പനെ ധ്യാനിച്ച് ചായച്ചെപ്പു തുറക്കുമ്പോള്‍ അവാച്യമായൊരനുഭൂതി ഹൃദയത്തിലേക്ക് ഓടിയെത്തും. വര ഒരു ലഹരിയായി സിരകളില്‍ പടരും. വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ശ്രീകൃഷ്ണ ചിത്രങ്ങള്‍ വാര്‍ന്നുവീഴും. ഭഗവാന്‍ നിരന്തരം അനുഗ്രഹവര്‍ഷം ചൊരിയുന്നതിനാല്‍ ചിത്രകല പഠിച്ചിട്ടില്ലെന്നത് പട്ടം മുട്ടട കൃഷ്ണകൃപയില്‍ സോനാ ബൈജുവിന് പരിമിതിയേ അല്ല. കാന്‍വാസില്‍ മാത്രമല്ല തൂണിലും തുരുമ്പിലും വരെ കണ്ണനെ പകര്‍ത്താന്‍ സോനയ്‌ക്ക് വല്ലാത്തൊരാവേശമാണ്.

ദ്വാരകാപുരിയിലെത്തി സതീര്‍ത്ഥ്യന്റെ അനുഗ്രവഹര്‍ഷം ഏറ്റുവാങ്ങിയ കുചേലദിനത്തില്‍ ഈ സമാഗമം ഒറ്റയിരുപ്പില്‍ സോന പകര്‍ത്തിയത് എട്ട് അവല്‍മണികളിലായാണ്. ആശ്രയിക്കുന്നവരെചേര്‍ത്തുപിടിക്കുന്ന കൃഷ്ണന്‍ സോനയെയും കൈവിട്ടില്ല. അവലില്‍ ശ്രീകൃഷ്ണചിത്രം വരച്ചതിന് 2023 ല്‍ സോനയെത്തേടി ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് എത്തി. വിദേശത്തായിരുന്ന അച്ഛന്‍ ലീവിന് വരുമ്പോള്‍ മാത്രം ഗുരുവായൂരപ്പനെ ദര്‍ശിച്ചിരുന്ന സോന ഇപ്പോള്‍ മാസത്തിലൊരിക്കലെങ്കിലും ഗുരുവായൂരെത്തി ഭഗവാനെ പ്രണമിക്കും. കൃഷ്ണരൂപം ഹൃദയത്തിലുറച്ചതോടെ ചിത്രരചന ആത്മാവിഷ്‌കാരവും ആരാധനയുമായിത്തീര്‍ന്നു. വരയിലൂടെ സോനയുടെ പലപ്രശ്നങ്ങള്‍ക്കും ഈശ്വരന്‍ പരിഹാരം കണ്ടെത്തി. ഇതോടെ സോന പൂര്‍ണമായും ചിത്രരചനയില്‍ മുഴുകി. ഇന്ന് സോനയുടെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ആദ്യം വാങ്ങിയ പലരും ഈശ്വരാനുഗ്രഹമുണ്ടായെന്ന് പറഞ്ഞ് വീണ്ടും വീണ്ടും സോന വരച്ച ചിത്രങ്ങളെ തേടിയെത്തുന്നു.

മഞ്ചാടിമണിയിലും കര്‍പ്പൂരത്തിലും തെച്ചിപ്പൂവിതളിലും മന്ദാരമലരിലും ആലിലയിലുമെല്ലാം ശ്രീകൃഷ്ണരൂപങ്ങള്‍ ആവേശത്തോടെ പകര്‍ത്തി. ധനുമാസ തിരുവാതിരയില്‍ എരുക്കിന്റെ ഇലയില്‍ മഹാദേവന്റെ ചിത്രം വരച്ചെടുത്തു. ഇങ്ങനെ ഇഷ്ടദൈവങ്ങളെ ഓരോരുത്തരെയായി വരച്ചുകൊണ്ടേയിരുന്നു. ശ്രീപദ്മനാഭനെയും ശിവനെയും പാര്‍വതിയെയും ചോറ്റാനിക്കര ദേവിയെയും അയ്യപ്പനെയുമെല്ലാം വരച്ചു. കുടുംബകോവിലായ കുമാരപുരം ഭദ്രാദേവീക്ഷേത്രത്തിലെ ഇത്തവണത്തെ പ്രതിഷ്ഠാമഹോത്സവത്തോടനുബന്ധിച്ച് തന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ദേവീരൂപം ചിത്രമായി രേഖപ്പെടുത്താനും സോനയ്‌ക്ക് നിയോഗമുണ്ടായി. ഇതിനിടെ നരേന്ദ്ര മോദി, മോഹന്‍ലാല്‍, വിജയ്, പ്രേംനസീര്‍, യേശുദാസ്, ഇ.കെ. നായനാര്‍ തുടങ്ങി നിരവധി രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കളുടെ പെന്‍സില്‍ സ്‌കെച്ചുകളും വരച്ചുകൂട്ടി. ഒരു നോവലിന്റെ കവര്‍ ഡിസൈനും ചെയ്തു. പെന്‍സില്‍ മുനയിലും ചോക്കിലും അതിവൈദഗ്ധ്യത്തോടെ ചെത്തിയെടുത്ത ശ്രീകൃഷ്ണശില്പവും അമ്മയും കുഞ്ഞുമെല്ലാം ആരിലും കൗതുകമുണര്‍ത്തും. വെള്ളപേപ്പറില്‍ ചിത്രങ്ങള്‍ വെട്ടിയൊരുക്കുന്നതിലും സോനയ്‌ക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. സാരികളിലെ മ്യൂറല്‍ പെയിന്റിഗ് ഒരു ഹോബിയും വരുമാനമാര്‍ഗവുമാണ്. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദുമുള്ള സോന പൂര്‍ണസമയവും ചിത്രരചനയില്‍ മുഴുകിയതോടെ മറ്റൊരുജോലി അന്വേഷിക്കാന്‍പോലും തയ്യാറായില്ല.

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് സോന ആദ്യമായി ചിത്രം വരയ്‌ക്കുന്നത്. പിന്നെ ഏതാനും ചിത്രങ്ങള്‍ വരച്ചെങ്കിലും വര ഒരു ലഹരിയായി മാറിയിരുന്നില്ല. വിവാഹശേഷം ഭര്‍ത്താവ് ബൈജു വളരെയധികം പ്രോത്സാഹനം നല്‍കി. മക്കളായ പത്താംക്ലാസുകാരി തീര്‍ത്ഥയും മൂന്നാംക്ലാസുകാരി തപസ്യയും വരയ്‌ക്കാറുണ്ട്. ഭര്‍ത്താവ് ബൈജു വിദേശത്താണ്. കുടുംബം ഒന്നടങ്കം സോനയ്‌ക്ക് പിന്തുണയും പ്രോത്സാഹനവുമായി രംഗത്തുണ്ട്. മുട്ടട കൃഷ്ണകൃപയില്‍ ജയകുമാര്‍-അംബിക ദമ്പതികളുടെ മൂത്തമകളാണ് സോന. നര്‍ത്തകനായ കിരണ്‍ ജെ ആണ് അനുജന്‍.

Recent Posts