Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Published by
സജിത്ത് പരമേശ്വരന്‍

പത്തനംതിട്ട: ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ എല്‍ഡിഎഫിലും യുഡിഎഫിലും പാളയത്തില്‍ പട. ആറന്മുളയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അബിന്‍ വര്‍ക്കി വരുന്നതില്‍ ആന്റോ ആന്റണി എംപിക്കാണ് ഏറെ അസ്വസ്ഥത. അബിന്‍ വര്‍ക്കിയെ വരത്തന്‍ എന്ന് വിശേഷിപ്പിക്കുന്ന ആന്റോ ആന്റണി, വീണാ ജോര്‍ജിന്റെ വിജയം ഉറപ്പാക്കാന്‍ രഹസ്യ നീക്കം നടത്തുന്നെന്ന ആരോപണവും ശക്തമാണ്.

മന്ത്രി വീണയ്‌ക്കെതിരെ ആറന്മുളയില്‍ സിപിഎമ്മിനുള്ളില്‍ എതിര്‍പ്പ് ശക്തമാണ്. വീണയുടെ ധാര്‍ഷ്ട്യത്തില്‍ മനംമടുത്തവര്‍ പ്രചാരണരംഗത്ത് നിഷ്‌ക്രിയരായി നില്‍ക്കുകയാണ്.

കോന്നിയില്‍ അടൂര്‍ പ്രകാശ് എംപിക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍, അദ്ദേഹം നിര്‍ദേശിക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീതി. ഡിസിസി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്ററിനായിരുന്നു സാധ്യത കൂടുതല്‍. എന്നാല്‍ ആറന്മുളയില്‍ ഓര്‍ത്തഡോക്‌സുകാരനായ അബിന്‍ വര്‍ക്കിക്ക് സീറ്റു നല്‍കേണ്ടതിനാല്‍, കോന്നിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ റോബിന്‍ പീറ്ററിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാനാവില്ലെന്ന് കെപിസിസി നേതൃത്വം ഉറച്ച നിലപാടെടുക്കുകയായിരുന്നു. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ പേരിനാണ് നിലവില്‍ മുന്‍തൂക്കം. സതീഷ് സ്ഥാനാര്‍ത്ഥിയായാല്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് അടൂര്‍ പ്രകാശ് പക്ഷം വ്യക്തമാക്കിക്കഴിഞ്ഞു.

റാന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെ പേരിനാണ് മുന്‍തൂക്കം. കേരളകോണ്‍ഗ്രസിലെ പ്രമോദ് നാരായണനോട് കഴിഞ്ഞ തവണ 1285 വോട്ടിന് പരാജയപ്പെട്ട കോണ്‍ഗ്രസിലെ റിങ്കു ചെറിയാന്‍, പഴകുളം മധുവിനെതിരെ ശക്തമായ കരുനീക്കങ്ങളുമായി രംഗത്തുണ്ട്. കഴിഞ്ഞ തവണത്തെ പരാജയത്തിന്റെ കണക്ക് തീര്‍ക്കാന്‍ ഇക്കുറി തനിക്ക് സീറ്റ് വേണമെന്ന ആവശ്യത്തിലാണ് റിങ്കു. ആറന്മുളയില്‍ നായര്‍ സമുദായാംഗത്തിന് സീറ്റ് ലഭിക്കാനുള്ള സാധ്യതയാണ് പഴകുളം മധുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നഷ്ടമായതെന്ന് ആറന്മുളയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാരും പരിതപിക്കുന്നു.

അടൂരില്‍ മുന്‍ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും കൊല്ലം കരീപ്ര സ്വദേശിയുമായ പ്രിജി കണ്ണനെ സിപിഐ സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പ് പുകയുകയാണ്. ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം കെ. മണിക്കുട്ടന്‍, ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ എന്നിവരുടെ പേരുകളാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയത്. ഈ മൂന്ന് പേരുകളും സംസ്ഥാന കമ്മിറ്റി വെട്ടിയത് അണികളിലും കടുത്ത അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ് ക്ഷേത്ര പ്രസിഡന്റ് അഡ്വ. ശാന്തകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിലും ശക്തമായ എതിര്‍പ്പുണ്ട്. മുന്‍ മന്ത്രി പന്തളം സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അണികള്‍ ആവശ്യപ്പെടുന്നത്.

Recent Posts