ചാരുംമൂട്: സംസ്ഥാന ആരോഗ്യവകുപ്പിന് ആശുപത്രികള്‍ മാത്രമല്ല, ചന്ദനഗന്ധം പരത്തുന്ന ഒരു ക്ഷേത്രവും സ്വന്തമായുണ്ട്. നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പിലാണ് ആരോഗ്യവകുപ്പിന്റെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആവശ്യത്തിനു മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാത്ത സര്‍ക്കാര്‍ ആശുപത്രികളുടെ അതേ ഗതികേടിലാണ് ആരോഗ്യ വകുപ്പിന്റെ ഈ അമ്പലവും.
ഒരു പതിറ്റാണ്ട് മുമ്പുവരെ കൊടിയേറി പത്തുനാള്‍ നീളുന്ന ഉത്സവം നടന്നിരുന്നു ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍. എന്നാല്‍ ഇന്ന് ഇവിടെ നിത്യനിദാനങ്ങള്‍ പോലും മുടങ്ങിയ സ്ഥിതിയിലാണ് കാര്യങ്ങള്‍. പ്രദേശവാസികളായ നൂറുക്കണക്കിന് ഭക്തര്‍ നിത്യേന ദര്‍ശനം നടത്തിവന്നിരുന്ന ക്ഷേത്രം തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ കാടുകയറി നാശത്തിന്റെ വക്കിലാണ്. കൊവിഡ് കാലത്ത് അടച്ചിട്ട ക്ഷേത്രത്തിലെ പ്രധാന ഗേറ്റ് ഇനിയും തുറക്കാത്തതിനാല്‍ പുറത്തു നിന്നുള്ളവര്‍ക്ക് ക്ഷേത്രദര്‍ശനം അസാധ്യമായി.
സാനിട്ടോറിയത്തിന് ചുറ്റുമുള്ള പത്തു കരക്കാരായിരുന്നു ഉത്സവം നടത്തിയിരുന്നത്. ക്ഷേത്രവും ഭൂമിയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലാണ്. ആശുപത്രി സൂപ്രണ്ടിനാണ് മേല്‍നോട്ടച്ചുമതല. ക്ഷേത്രവും പരിസരവും കൊടിമരച്ചുവടും കാടുകയറി. സ്റ്റേജ് തകര്‍ന്നു വീഴാറായി. നിത്യപൂജകള്‍ മുടങ്ങുന്ന മുടങ്ങുന്ന അവസ്ഥയിലാണെന്ന് മേല്‍ശാന്തി ലാല്‍ തിരുമേനി പറഞ്ഞു.
മുമ്പൊക്കെ പത്തു ദിവസത്തെ ഉത്സവത്തിനിടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ സ്വന്തം ചെലവില്‍ എത്തി അന്തേവാസികള്‍ക്കു വേണ്ടി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സത്യനും പ്രേംനസീറും ഉമ്മറും മധുവും ഷീലയും ശാരദയും ജയഭാരതിയും അടൂര്‍ ഭാസിയും എസ്.പി. പിള്ളയും ഇവിടെ കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്, യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിഫലം വാങ്ങാതെ ഗാനമേളകളും നടത്തിയിട്ടുണ്ട്. കെപിഎസി, കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ജയകേരള, കലാനിലയം, ആലപ്പി തീയേറ്റഴ്സ് തുടങ്ങി പഴയ പ്രമുഖ നാടക ട്രൂപ്പുകളെല്ലാം ആദ്യ അരങ്ങേറ്റം നടത്തിയിരുന്ന സ്റ്റേജ് ആണ് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലായിരിക്കുന്നത്. ആദ്യ നാടകം ഇവിടെ അരങ്ങേറിയാല്‍ അത് വന്‍ വിജയമകുമെന്ന വിശ്വാസത്തിലാണ് പ്രമുഖ ട്രൂപ്പുകളെല്ലാം ഇവിടെ നാടകം അവതരിപ്പിച്ചിരുന്നത്.
ക്ഷേത്രത്തെ നാശത്തിലേക്ക് തള്ളിവിട്ടത് ഇവിടുത്തെ ഉദ്യോഗസ്ഥരാണെന്ന് നാട്ടുകാര്‍ പറയുന്നു. സാനിട്ടോറിയത്തോട് ചേര്‍ന്ന വാര്‍ഡുകളിലുള്ളവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് ഈ ക്ഷേത്രത്തെ പഴയ ഐശ്വര്യത്തിലേക്കും അഭിവൃദ്ധിയിലേക്കും മടക്കികൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















