Sports

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

ടി20 ലോകകപ്പിനിടെ സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവന്നത് ധീരമായ തീരുമാനത്തേക്കാള്‍ ഉപരിയായി ഒരു തന്ത്രപരമായ നീക്കമായിരുന്നുവെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അഹമ്മദാബാദ്: ടി20 ലോകകപ്പിനിടെ സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവന്നത് ധീരമായ തീരുമാനത്തേക്കാള്‍ ഉപരിയായി ഒരു തന്ത്രപരമായ നീക്കമായിരുന്നുവെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ടൂര്‍ണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, സൂപ്പര്‍ എട്ടിലെ സിംബാബ്വെക്കെതിരായ മത്സരത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നടന്ന നിര്‍ണ്ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയ സഞ്ജു ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ സഞ്ജു ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആദ്യ മത്സരങ്ങളില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറായി ഇറക്കിയത്. എന്നാല്‍ സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന് ഒരു വിശ്രമം നല്‍കിയതാണെന്നും ഗംഭീര്‍ വ്യക്തമാക്കി. ”സഞ്ജു ഔട്ട് ഓഫ് ഫോമാണെന്ന് ഞാനും ക്യാപ്റ്റനും ഒരിക്കലും കരുതിയിട്ടില്ല. ന്യൂസിലന്‍ഡ് പരമ്പരയ്‌ക്ക് ശേഷം അദ്ദേഹത്തിന് ഒരു ബ്രേക്ക് ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. മാനസികമായി ഒന്ന് ഫ്രഷ് ആയി തിരികെ വരാന്‍ വേണ്ടിയായിരുന്നു അത്. റിങ്കു സിംഗിന് പകരം സഞ്ജുവിനെ അവസാന മൂന്ന് മത്സരങ്ങളില്‍ കളിപ്പിച്ചത് ഒരു ടാക്റ്റിക്കല്‍ മാറ്റമായിരുന്നു. ബാറ്റിംഗ് നിരയുടെ ടോപ്പില്‍ മൂന്ന് സ്‌ഫോടനാത്മക താരങ്ങള്‍ (അഭിഷേക്, ഇഷാന്‍, സഞ്ജു) വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.” ഗംഭീര്‍ പറഞ്ഞു.

നെറ്റ്‌സിലെ സഞ്ജുവിന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ തന്നെ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പായിരുന്നുവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ടി20 ശൈലിയെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു… ”ടി20 ഫോര്‍മാറ്റില്‍ ‘ഹൈ റിസ്‌ക്, ഹൈ റിവാര്‍ഡ്’ എന്ന ശൈലിയിലാണ് എനിക്ക് വിശ്വാസം. 160-170 റണ്‍സുകള്‍ക്ക് വേണ്ടി കളിക്കുന്നതില്‍ കാര്യമില്ല. അങ്ങനെയുള്ള കളി നിങ്ങളെ എങ്ങും എത്തിക്കില്ല. 250-300 റണ്‍സുകളിലേക്ക് എത്തണമെങ്കില്‍ റിസ്‌ക് എടുത്തേ മതിയാകൂ. 100 റണ്‍സിന് ഓള്‍ ഔട്ട് ആയാലും എനിക്ക് കുഴപ്പമില്ല, പക്ഷേ ലക്ഷ്യം വലുതായിരിക്കണം.” ഗംഭീര്‍ പറഞ്ഞു.